Investigation | കല കൊലപാതക കേസ്: സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു; അടുപ്പമുണ്ടായിരുന്നുവെന്ന് സമ്മതിച്ചതായി വിവരം; 'മൃതദേഹം ഇട്ടിരുന്ന സെപ്റ്റിക് ടാങ്കിലെ പരിശോധനയില്‍ തെളിവുകള്‍ കണ്ടെത്തി'
 

 
Kerala Police Confirm Death Of Woman Missing For 15 Years, Booked Five, Alappuzha, News, Kala Murder Case, Police, Investigation, Evidence, Court, Kerala News
Kerala Police Confirm Death Of Woman Missing For 15 Years, Booked Five, Alappuzha, News, Kala Murder Case, Police, Investigation, Evidence, Court, Kerala News


മൃതദേഹം ഉപേക്ഷിച്ചുവെന്ന് കരുതുന്ന സെപ്റ്റിക് ടാങ്ക് 15 വര്‍ഷത്തിനുള്ളില്‍ വൃത്തിയാക്കിയത് 2 തവണ

 


എല്ലാത്തിനുമുള്ള ഉത്തരങ്ങള്‍ക്കായി ഇസ്രാഈലിലുള്ള ഭര്‍ത്താവ് അനിലിനെ നാട്ടില്‍ എത്തിക്കുകയാണ് പ്രധാനമെന്ന് പൊലീസ് 
 

മാന്നാര്‍: (KVARTHA) മാന്നാര്‍ കല കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കലയുടെ സുഹൃത്തായ മാന്നാര്‍ കുട്ടമ്പേരൂര്‍ സ്വദേശിയെ പൊലീസ് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. കലയുമായി അടുപ്പമുണ്ടായിരുന്നതായി ഇയാള്‍ സമ്മതിച്ചതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇയാളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അനിലും കലയും തമ്മില്‍ അകന്നതെന്നുള്ള നിഗമനത്തിലാണ് പൊലീസ്. 

ചെങ്ങന്നൂര്‍ ഡി വൈ എസ് പി നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘമാണ് പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുന്നത്. അതേസമയം കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികള്‍ നല്‍കുന്ന മൊഴികളില്‍ വൈരുധ്യം തുടരുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ആറ്റില്‍ കളയുന്നതിനായി വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറില്‍ എത്തിക്കുകയും ചെയ്തിരുന്നു. പക്ഷെ സാഹചര്യം അനുകൂലമല്ലാതിരുന്നതിനാല്‍ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് പ്രതികളില്‍ ഒരാളുടെ മൊഴിയില്‍ പറയുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റിയതായും പൊലീസ് ഇപ്പോള്‍ സംശയിക്കുന്നുണ്ട്. 15 വര്‍ഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നാണ് അന്വേഷണത്തില്‍ നിന്നുമുള്ള കണ്ടെത്തല്‍. പ്രതികളുടെ മൊഴിയനുസരിച്ചു കഴിഞ്ഞ ദിവസം ടാങ്ക് തുറന്നു പരിശോധിച്ചിരുന്നു. ഇവിടെനിന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അവ കോടതിക്ക് കൈമാറിയെന്നും ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സെപ്റ്റിക് ടാങ്കില്‍ തന്നെയാണോ അതോ മറ്റെവിടെയെങ്കിലുമാണോ മൃതദേഹം മറവ് ചെയ്തതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാക്കാനുള്ള ശ്രമത്തില്‍ ആണ് അന്വേഷണ സംഘം. ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരങ്ങള്‍ക്കായി ഇസ്രാഈലിലുള്ള കലയുടെ ഭര്‍ത്താവ് അനിലിനെ നാട്ടില്‍ എത്തിക്കുകയാണ് പ്രധാനമെന്ന് പൊലീസ് പറയുന്നു. മൃതദേഹം എവിടെ എന്ന കാര്യത്തില്‍ കൃത്യമായി വിവരം അറിയാവുന്നത് അനിലിനാണെന്നുമാണ് പൊലീസിന്റെ വിശ്വാസം. 


മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് അനിലിനെ നാട്ടിലെത്തിച്ചാല്‍ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാകുമെന്നും ഉദ്യോഗസ്ഥര്‍ കണക്ക് കൂട്ടുന്നു. സാക്ഷികളായ സുരേഷിന്റെയും സന്തോഷിന്റെയും മൊഴികളാണ് നിലവില്‍ പൊലീസിന് മുന്നില്‍ ഉള്ള പ്രധാനപ്പെട്ട തെളിവ്. ഇതിനിടെ പ്രതി അനിലിന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കലയുടെ സഹോദരന്‍ അനില്‍ രംഗത്തെത്തി.


കലയെ കാണാതായ ശേഷം മറ്റൊരാളോടൊപ്പം പാലക്കാട്ടേക്ക് പോയെന്നരീതിയില്‍ നാട്ടില്‍ പ്രചാരണമുണ്ടായിരുന്നു. അതിന് പിന്നില്‍ ആരാണെന്നും വ്യക്തമല്ല. ഈ പ്രചാരണം കലയുടെ ബന്ധുക്കള്‍ ഉള്‍പെടെ വിശ്വസിക്കുകയും ചെയ്തിരുന്നു. 

കേസില്‍ ഒന്നാം പ്രതി അനിലിന്റെ പിതാവ് തങ്കച്ചന്‍, മാതാവ് മണിയമ്മ, അനിലിന്റെ ഇപ്പോഴത്തെ ഭാര്യ ശുഭ എന്നിവരെയും മാന്നാര്‍ പൊലീസ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. അനിലിന്റെ വീട്ടിലെ അടച്ചിട്ട മുറിയിലായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍. 


പഞ്ചായത്തംഗം പുഷ്പ ശശികുമാറില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. തന്റെ വാര്‍ഡിലാണ് സംഭവം നടന്നതെന്നും പ്രതികളെ അറിയാമെന്നും കൊലപാതക വിവരം ഇപ്പോഴാണ് അറിയുന്നതെന്നും അവര്‍ പൊലീസിനെ അറിയിച്ചു. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകത്തിലാണ് പൊലീസ് വ്യക്തത തേടിയുള്ള അന്വേഷണം ആരംഭിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia