സംസ്ഥാനത്ത് ദേശീയപാതാ വികസനം വേഗത്തിലാക്കാൻ നിർണ്ണായക തീരുമാനം; യൂണിഫോംഡ് ഫോഴ്സിൽ പല്ലിൻ്റെ പ്രശ്നം അയോഗ്യതയല്ല


-
കേന്ദ്രത്തിന് വിശദമായ നിർദേശം നൽകി.
-
മൂലമറ്റത്ത് ഡീസിൽറ്റേഷന് അനുമതി.
-
പിണറായി ഡിസ്പെൻസറി ആശുപത്രിയാക്കും.
-
മലബാർ കാൻസർ സെൻ്ററിൽ കൂടുതൽ തസ്തിക.
-
വിഴിഞ്ഞത്ത് പുതിയ തസ്തികകൾ വരും.
-
ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ദേശീയപാതാ വികസനം ഊർജിതമാക്കുന്നതിനായി നിർണ്ണായക തീരുമാനവുമായി മന്ത്രിസഭായോഗം. ഭാവിയിൽ ദേശീയപാതാ അതോറിറ്റി കേരളത്തിൽ നടപ്പിലാക്കുന്ന എല്ലാ പദ്ധതികൾക്കും നിർമ്മാണ വസ്തുക്കളുടെ ജി.എസ്.ടിയിലെ സംസ്ഥാന വിഹിതവും റോയൽറ്റിയും ഒഴിവാക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തിൻ്റെ വികസനത്തിന് ദേശീയപാതാ വികസന പദ്ധതികളും പുതിയ ദേശീയപാതകളും അനിവാര്യമാണെന്ന സർക്കാർ നിലപാടിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്കു വിശദമായ നിർദേശം സംസ്ഥാനം നേരത്തെ സമർപ്പിച്ചിരുന്നു.
കൂടാതെ, ആഭ്യന്തരം, വനം-വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോംഡ് ഫോഴ്സിലെ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഉന്തിയ പല്ലിൻ്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അതത് വകുപ്പുകളിലെ വിശേഷാൽ ചട്ടങ്ങളിൽ നിലവിലുള്ള ഈ വ്യവസ്ഥ ഭേദഗതി ചെയ്യും.
മന്ത്രിസഭായോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ:
● മൂലമറ്റം പവർ ഹൗസിൻ്റെ താഴ് ഭാഗത്ത് തൊടുപുഴ നദിയിൽ മലങ്കര ഡാം വരെ 8 കിലോമീറ്റർ ദൈർഘ്യത്തിൽ ഡീസിൽറ്റേഷൻ പ്രവൃത്തിക്ക് അനുമതി നൽകും.
● പിണറായി ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി 30 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തും. ഇതിനാവശ്യമായ പുതിയ തസ്തികകൾ സൃഷ്ടിക്കും.
● മലബാർ കാൻസർ സെൻ്ററിന് കീഴിലുള്ള സ്വാശ്രയ നഴ്സിംഗ് കോളേജായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസർച്ചിൽ 23 പുതിയ തസ്തികകൾ സൃഷ്ടിക്കും.
● ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജനറൽ മാനേജർ തസ്തിക പുനരുജ്ജീവിപ്പിക്കും.
● വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ ടെക്നിക്കൽ എക്സ്പേർട്ട് (റയിൽവേ) ഉൾപ്പെടെ 4 തസ്തികകൾ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സൃഷ്ടിക്കും.
● സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണത്തിൻ്റെ ആനുകൂല്യം കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ ജീവനക്കാർക്ക് അനുവദിക്കും.
● കേരള ഫോറസ്റ്റ് ഡെവലപ്മെൻ്റ് കോർപ്പറേഷനിലെ സ്ഥിരം ജീവനക്കാരുടെ ശമ്പള സ്കെയിലും അലവൻസുകളും പരിഷ്കരിക്കും.
● കൊച്ചിൻ ഇൻ്റർനാഷണൽ കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷനിലെ സ്ഥിരം ജീവനക്കാർക്ക് ഒമ്പതാമത്തേയും പത്താമത്തേയും ശമ്പള പരിഷ്കരണങ്ങൾ അനുവദിക്കും.
● തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിന് പുതിയ ബസ് ലഭ്യമാക്കും.
● തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിന് ഇലക്ട്രിക് വാഹനം വാങ്ങാൻ അനുമതി നൽകി.
● തലശ്ശേരി കേന്ദ്രീയ വിദ്യാലയ നിർമ്മാണത്തിനായി സർക്കാർ പാട്ടത്തിന് നൽകിയ വസ്തുവിൻ്റെ രജിസ്ട്രേഷൻ ഫീസ്, മുദ്രവില എന്നിവയിൽ ഇളവ് നൽകും.
● കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ മെമ്പറായി പി.ജെ.വിൻസന്റിനെ തിരഞ്ഞെടുത്തു.
● തിരുവനന്തപുരം ജില്ലയിൽ തിരുവല്ലത്ത് നിർമ്മിതി കേന്ദ്രത്തിന് ഹൗസിംഗ് പാർക്ക് നിർമ്മാണത്തിനായി 6.95 ഏക്കർ ഭൂമി പാട്ടത്തിന് നൽകും.
● ജൽജീവൻ മിഷൻ (Jal Jeevan Mission-JJM) ഉൾപ്പെടെ വിവിധ പദ്ധതികൾക്കുള്ള ടെണ്ടറുകൾക്ക് അംഗീകാരം നൽകി.
● അക്കാമ്മ ചെറിയാൻ്റെ പേരിൽ സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്നതിന് ഇടുക്കി ആർച്ച് ഡാമിനോട് ചേർന്ന് 4 ഏക്കർ ഭൂമി അനുവദിക്കും.
● കറുപ്പുംപടി സബ് രജിസ്ട്രാർ ഓഫീസിൽ അധികമായി ഒടുക്കിയ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന് തിരികെ നൽകും.
സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള നിരവധി സുപ്രധാന തീരുമാനങ്ങളാണ് മന്ത്രിസഭായോഗം കൈക്കൊണ്ടത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ! കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Summary: Kerala cabinet decides to exempt GST and royalty on construction materials for National Highway Authority of India projects in the state. Also, protruding teeth will no longer be a disqualification for uniformed force recruitments. Several other development and welfare decisions were also taken.
#KeralaDevelopment, #NationalHighways, #UniformedForces, #CabinetDecisions, #Infrastructure, #KeralaNews