Criticized | പൊലീസിന്റെ ആത്മവീര്യം സംരക്ഷിക്കാന്‍ തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയാണോ വേണ്ടത്? രൂക്ഷവിമര്‍ശനവുമായി ഹൈകോടതി

 


കൊച്ചി: (KVARTHA) പൊലീസിന്റെ ആത്മവീര്യം സംരക്ഷിക്കാന്‍ തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയാണോ വേണ്ടതെന്ന ചോദ്യവുമായി ഹൈകോടതി. ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് പൊലീസിനെതിരെ കോടതി വീണ്ടും രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

പൊലീസുകാരുടെ പെരുമാറ്റം ഏത് വിധത്തിലായിരിക്കണം എന്നത് സംബന്ധിച്ച് ഡിജിപി സര്‍കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നിട്ടും അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Criticized | പൊലീസിന്റെ ആത്മവീര്യം സംരക്ഷിക്കാന്‍ തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയാണോ വേണ്ടത്? രൂക്ഷവിമര്‍ശനവുമായി ഹൈകോടതി
 
പൊലീസിനെതിരെ എന്ത് ആരോപണം ഉയര്‍ന്നാലും അവര്‍ക്കെതിരെ നടപടി എടുക്കാതിരിക്കാന്‍ പറയുന്ന കാരണം സേനയുടെ ആത്മവീര്യം നഷ്ടമാവും എന്നാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വാക്കുകള്‍:

എന്തു തോന്ന്യാസം കാണിച്ചാലും ആത്മവീര്യം തകരാതിരിക്കാന്‍ കൂടെ നിര്‍ത്തണം എന്നാണോ പറയുന്നത്? ചെയ്ത തെറ്റിന് നടപടി സ്വീകരിച്ചാല്‍ എങ്ങനെയാണ് ആത്മവീര്യം നഷ്ടപ്പെടുന്നത്? ആ ആത്മവീര്യം അത്രയ്ക്ക് ദുര്‍ബലമാണെങ്കില്‍ അതങ്ങ് പോകട്ടെ എന്ന് വയ്ക്കണം.' ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ വിമര്‍ശിച്ചു. ഒരു പദവിയില്‍ ഇരുന്ന് തെറ്റ് ചെയ്താല്‍ പിന്നെ അവിടെ ഇരിക്കാന്‍ അയാള്‍ യോഗ്യനല്ല എന്നാണ് തന്റെ അഭിപ്രായമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഇത്രയധികം ആരോപണങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്നിട്ടും സംസ്ഥാന പൊലീസ് മേധാവി ഒന്നും ചെയ്തില്ല എന്നത് അദ്ഭുതമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്തിനാണ് ഇങ്ങനെ ഒരാളെ പിന്തുണയ്ക്കാന്‍ നില്‍ക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞു. അന്വേഷണം എപ്പോഴും പക്ഷപാതരഹിതമായിരിക്കണമെന്നും അഭിപ്രായപ്പെട്ട കോടതി, കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.

ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ അക്വിബ് സുഹൈല്‍ എന്ന അഭിഭാഷകനെ എസ് ഐ വിആര്‍ റിനീഷ് അപമാനിച്ചെന്ന സംഭവത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടുനല്‍കാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനെ എസ് ഐ റിനീഷ് അപമാനിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയായിരുന്നു കോടതിയുടെ ഇടപെടല്‍.

ജനങ്ങളോട് മോശമായി പെരുമാറരുതെന്ന് വ്യക്തമാക്കി കോടതി നിര്‍ദേശപ്രകാരം പുറത്തിറക്കിയ മാര്‍ഗരേഖയ്ക്ക് വിരുദ്ധമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി എന്ന് വ്യക്തമാക്കി ഇയാള്‍ക്കെതിരെ കോടതിയലക്ഷ്യ കേസും എടുത്തിരുന്നു. ഈ കേസിലാണ് എസ് ഐ റിനീഷ് മാപ്പു പറഞ്ഞത്. ജനങ്ങളോട് മര്യാദക്ക് പെരുമാറണമെന്നത് അനുസരിക്കാന്‍ പൊലീസുകാര്‍ക്ക് ഇത്രയ്ക്ക് ബുദ്ധിമുട്ടാണോ എന്നും നേരത്തെ കോടതി ആരാഞ്ഞിരുന്നു. പൊലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച് കോടതി നിര്‍ദേശപ്രകാരം ഡിജിപി ഇതിനിടെ പുതിയ സര്‍കുലറും പുറത്തിറക്കിയിരുന്നു.

പൊലീസ് ഉദ്യോഗസ്ഥന്‍ മാപ്പ് പറഞ്ഞെങ്കിലും അത് കോടതി സ്വീകരിച്ചിരുന്നില്ല. എന്ത് തെറ്റ് ചെയ്താലും മാപ്പ് പറഞ്ഞ് രക്ഷപെട്ട് പോകാം എന്നത് ശരിയായ കാര്യമല്ല എന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഏതു വിധത്തിലുള്ള അച്ചടക്ക നടപടിയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ചതെന്ന് വ്യക്തമാക്കാനും നിര്‍ദേശിച്ചിരുന്നു. അതുവരെ സ്വീകരിച്ച അച്ചടക്ക നടപടി ചൂണ്ടിക്കാട്ടിയ പൊലീസ്, കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അറിയിച്ചിരുന്നു. അതിനിടെയാണ് മറ്റ് രണ്ടുപേര്‍ റിനീഷിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ഈ കേസുകള്‍ കൂടിയാണ് കോടതി വ്യാഴാഴ്ച പരിഗണിച്ചത്.

Keywords: Kerala High Court slams State Police, Kochi, News, Kerala High Court, Criticized, Police, Circular, DGP, Social Media, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia