Obituary | കുന്നത്തൂർപാടി ചന്തൻ സ്ഥാനികൻ കരിഞ്ചൻ ഹരീന്ദ്രൻ നിര്യാതനായി
കണ്ണൂർ: (KVARTHA) മുത്തപ്പൻ്റെ ആരൂഢസ്ഥാനമായ പയ്യാവൂർ കുന്നത്തൂർപാടി ദൈവസ്ഥാനത്തെ അടിയാൻ സ്ഥാനികനായ പുല്ലായ്ക്കൊടി കാരണവർ കരിഞ്ചൻ ചന്തൻ (ഹരീന്ദ്രൻ - 86) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു പയ്യാവൂർ കുന്നത്തൂർ അംഗൻവാടിക്കു സമീപമുള്ള പുല്ലായ്ക്കൊടി വീട്ടുവളപ്പിൽ നടത്തി.
1994 ലാണ് കരിഞ്ചൻ കുന്നത്തൂർപാടി ദൈവസ്ഥാന അനുഷ്ഠാന പരമാധികാരസ്ഥാനമായ 'ചന്തനായി' ആചാരമേറ്റത്. മുത്തപ്പൻ്റെ സന്തത സഹചാരിയായ ആദി ചന്തൻ്റെ ഓർമ്മയ്ക്കായാണ് കുന്നത്തൂർപാടി ദൈവസ്ഥാനത്തെ അനുഷ്ഠാന പരമാധികാരിയായ പുല്ലായ്ക്കൊടി കാരണവസ്ഥാനികനെ ചന്തൻ എന്ന ആചാരപ്പേരിട്ടു വിശേഷിപ്പിക്കുന്നത്.
കുന്നത്തൂർപാടിയിലെ അടിയാന്മാരുടെ ഭരണാധികാരികൂടിയാണ് പുല്ലായ്ക്കൊടി കാരണവരായ ചന്തൻ. എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള പരമാധികാരി. 30 വർഷക്കാലം കാരണവ സ്ഥാനാധികാരിയായി. പരേതനായ പുല്ലായ്ക്കൊടി മന്ദൻ്റെയും കുംഭയുടെയും മകനാണ്. ഭാര്യ: പുഷ്പവല്ലി. മക്കളില്ല. സഹോദരങ്ങൾ: പുല്ലായ്ക്കൊടി നാരായണി, കല്യാണി, ജാനകി, മാധവി.