Investigation | കണ്ണൂര്‍ അര്‍ബന്‍ നിധി തട്ടിപ്പ്: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും
Jan 9, 2023, 10:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) നഗരത്തിലെ താവക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ച് സംഘത്തിന് കൈമാറാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. തട്ടിപ്പിന്റെ വ്യാപ്തിയും ആഴവും കണക്കിലെടുത്താണ് 100 കോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടന്നുവെന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ആഭ്യന്തര വകുപ്പിന് തീരുമാനിച്ചത്.
ഇതിനിടെ കണ്ണൂര്‍ അസി. പൊലീസ് കമിഷണര്‍ ടി കെ രത്‌നകുമാര്‍, ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എ ബിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ അര്‍ബന്‍ നിധിക്കെതിരെ പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതിനായി എട്ടംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.
കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അര്‍ബന്‍ നിധിയിലും അനുബന്ധ സ്ഥാപനമായ എനി ടൈം മണിയിലും കഴിഞ്ഞ ദിവസം പൊലീസ് പരിശേധന നടത്തിയിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തിലായിരുന്നു പരിശേധന. ജീവനക്കാരുടെയും നിക്ഷേപകരുടെയും വിശദവിവരങ്ങളടങ്ങിയ ഫയലുകള്‍, പ്രധാന രേഖകള്‍ എന്നിവ പിടിച്ചെടുത്തു. സ്ഥാപങ്ങളിലെ കംപ്യൂടറും വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിനു മോഹന്‍ അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന ജീവനക്കാരുടെ പരാതിയിലാണ് എനി ടൈം മണിയില്‍ പരിശോധന നടത്തിയത്.
അര്‍ബന്‍ നിധിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഏഴ് ഡയറക്ടര്‍മാരില്‍ മൂന്നുപേര്‍ മാത്രമാണ് സജീവമായിട്ടുള്ളത്. ഇതില്‍ ഒന്നും മൂന്നും പ്രതികളായ തൃശ്ശൂര്‍ വരവൂരിലെ കുന്നത്തുപീടികയില്‍ കെ എം ഗഫൂര്‍ (46), മലപ്പുറം ചങ്ങരംകുളം മേലേടത്ത് ശൗക്കത്തലി (43) എന്നിവര്‍ റിമാന്‍ഡിലാണ്. രണ്ടാമത്തെ പ്രതിയും മറ്റൊരു ഡയറക്ടറുമായ ആന്റണിക്കെതിരെ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. കൂടാതെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
നിക്ഷേപകരില്‍നിന്ന് വാങ്ങിയ പണം മറ്റ് ബിസിനസുകള്‍ക്ക് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 100 കോടിയോളം രൂപയാണ് 140 നിക്ഷേപകരില്‍ നിന്നും സ്വകരിച്ചതിനു ശേഷം സ്വകാര്യ ധനകാര്യ സ്ഥാപനം മുങ്ങിയത്.
അര്‍ബന്‍ നിധി ക്‌ളിപ്തത്തിന്റെ മറവില്‍ നിക്ഷേപം സ്വീകരിച്ചു കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുകിട്ടിയില്ലെന്ന നിക്ഷേപകരുടെ പരാതിയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാനിരിക്കെ ഡയറക്ടര്‍മാരായ രണ്ടു തൃശൂര്‍ സ്വദേശികളെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ അര്‍ബന്‍ നിധി ലിമിറ്റഡ്, അനുബന്ധ സ്ഥാപനമായ എടിഎം എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരായ ഗഫൂര്‍, ശൗക്കത്ത് എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
കണ്ണൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സ്ഥാപനത്തിനെതിരെ ഇതിനകം 22 പരാതികളാണ് ലഭിച്ചത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം ആറു പരാതികളുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍ നായരുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി എ ബിനു മോഹന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടയിലാണ് ഇരുവരും അറസ്റ്റിലാകുന്നത്.
ഉയര്‍ന്ന പലിശയും ജോലിയും വാഗ്ദാനം ചെയ്താണ് സാധാരണക്കാരില്‍നിന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുമായി സ്ഥാപനം ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചതെന്നാണ് പരാതി. കൂലിപ്പണിക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ വഞ്ചിക്കപ്പെട്ടവരില്‍ ഉള്‍പെട്ടിട്ടുണ്ട്. പണം ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ വന്‍തുക ആദായനികുതിയായി നല്‍കേണ്ടിവരുമെന്നും ഇതൊഴിവാക്കാന്‍ തങ്ങളുടെ സ്ഥാപനത്തില്‍ നിക്ഷേപിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 12 ശതമാനം വരെ പലിശയാണ് സ്ഥാപന അധികൃതര്‍ വാഗ്ദാനം ചെയ്തത്. ഉയര്‍ന്ന പലിശ മോഹിച്ച് 34 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായവരില്‍ ഉള്‍പെട്ടിട്ടുണ്ട്.
20,000 മുതല്‍ അഞ്ചു ലക്ഷം വരെയുള്ള നിക്ഷേപവും ഒരു ലക്ഷം മുതല്‍ 34 ലക്ഷം വരെയുള്ള സ്ഥിരനിക്ഷേപവുമാണ് സ്ഥാപനം സ്വീകരിച്ചിരുന്നത്. തലശേരിയിലുള്ള ഒരു ഡോക്ടറാണ് ഏറ്റവും ഉയര്‍ന്ന നിക്ഷേപം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുകിട്ടാത്തതിനാലാണ് നിക്ഷേപിച്ചവര്‍ പരാതിയുമായി രംഗത്തെത്തിയത്. പണം നിക്ഷേപിച്ച ആദ്യമാസങ്ങളില്‍ ചിലരുടെ അകൗണ്ടില്‍ പലിശ എത്തിയിരുന്നു. ഇതോടെ കംപനിയെ വിശ്വസിച്ച് പലരും നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പറഞ്ഞ സമയത്ത് പണം ലഭിക്കാതായതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പലരും സ്ഥാപനത്തിനെതിരെ രംഗത്തെത്തിയത്.
ഇതിനിടെ തട്ടിപ്പിനിരയായവരും ജീവനക്കാരും കഴിഞ്ഞ ദിവസം സ്ഥാപനത്തിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ സ്ഥാപനത്തിലെത്തിയത്. കൂടുതല്‍ പരാതികള്‍ വന്നതിനാലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണമാരംഭിച്ചത്. ഏകദേശം 100 കോടിയിലധികം രൂപ അര്‍ബന്‍ നിധി നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്തുവെന്നാണ് പരാതി. ആദായ നികുതി കൊടുക്കുന്നത് ഒഴിവാക്കാന്‍ പരമാവധി കള്ളപ്പണം ഇവിടെ നിക്ഷേപിച്ചുവെന്നതിനാല്‍ ഭീമമായ സംഖ്യ നഷ്ടപ്പെട്ടവര്‍ പലരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: News,Kerala,State,Top-Headlines,Trending,Fraud,Case, Investigates,Police, Complaint,Case, Kannur Urban Nidhi Scam; Special team begins investigation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

