Politics | തലശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി തുറന്നുവിട്ടത് കുടത്തിലെ ഭൂതത്തെയോ? കണ്ണൂര്‍ രാഷ്ട്രീയം കര്‍ഷകചൂടില്‍ കലങ്ങുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

-ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) ബിജെപി സ്ഥാനാര്‍ഥിയായി കണ്ണൂരില്‍ സുരേഷ് ഗോപി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രചാരണം നിലനില്‍ക്കെ ക്രൈസ്തവ സഭാ മേധാവി മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗത്തോടെ രാഷ്ട്രീയ പ്രതിസന്ധിയിലായി സിപിഎമും കോണ്‍ഗ്രസും. ആര്‍എസ്എസ് നടത്തിയ കരുനീക്കമാണ് ബിജെപിക്ക് അനുകൂലമായി പാംപ്ലാനി നിലപാട് സ്വീകരിക്കാന്‍ കാരണമെന്ന് പറയുമ്പോഴും അതിനെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ഇരുമുന്നണികള്‍ക്കും ആശയക്കുഴപ്പമുണ്ട് ആലക്കോടില്‍ കര്‍ഷക പ്രതിരോധ സംഗമത്തിനിടെ പാംപ്ലാനി നടത്തിയ പ്രസംഗത്തിന് മുന്‍പായി ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ ബിഷപ്പിനെ അരമനയില്‍ പോയി കണ്ടുവെന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
             
Politics | തലശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി തുറന്നുവിട്ടത് കുടത്തിലെ ഭൂതത്തെയോ? കണ്ണൂര്‍ രാഷ്ട്രീയം കര്‍ഷകചൂടില്‍ കലങ്ങുന്നു

ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ നേതൃത്വത്തിലായിരുന്നു തലശേരി ബിഷപ്പ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച. ആര്‍എസ്എസ് ഉന്നത നേതാക്കളും റബര്‍ കര്‍ഷക വിഷയത്തില്‍ ബിഷപ്പുമായി ആശയവിനിമയം നടത്തിയെന്നാണ് വിവരം. ബിജെപി നേതാക്കളില്‍ നിന്നും കര്‍ഷകര്‍ക്ക് അനുകൂലമായി നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പ് കര്‍ഷക പ്രതിഷേധത്തിനിടെ ഒരുമുഴം നീട്ടിയെറിഞ്ഞു പ്രസംഗിച്ചതെന്നാണ് വിലയിരുത്തല്‍.

കണ്ണൂര്‍ കോട്ടയില്‍ വിളളല്‍ വീഴ്ത്തുമോ?

തൃശൂരോ കണ്ണൂരോ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന സുരേഷ് ഗോപിയുടെ അമിത്ഷായെ സാക്ഷി നിര്‍ത്തിയുളള പ്രസംഗത്തെ ലാഘവത്തോടെ തളളിക്കളയാന്‍ സിപിഎം തയ്യാറായിട്ടില്ല. പുറമേക്ക് പാര്‍ടി നേതാക്കള്‍ ഇതിനെ ലാഘവത്തോടെ കാണുന്നുവെന്ന പ്രതീതിയുണ്ടാക്കുന്നുണ്ടെങ്കിലും പാര്‍ടിയുടെ കണ്ണൂര്‍ കോട്ടയില്‍ വിളളല്‍ വീഴുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. സുരേഷ് ഗോപി മത്സരിച്ചാല്‍ വോട് കൂടാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎം ജില്ലാസെക്രടറി എംവി ജയരാജന്‍ തന്നെ സമ്മതിച്ചത് സിപിഎം കേന്ദ്രങ്ങള്‍ ആശങ്കയിലാണെന്നതിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മത്സരിക്കില്ലെന്ന് ഉറപ്പായിരിക്കെ കണ്ണൂര്‍ ലോക്സഭാ മണ്ഡലം എങ്ങനെയെങ്കിലും തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യമാണ് സിപിഎമിനുളളത്. പാര്‍ടിക്ക് കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാര്‍ഥിയെ കണ്ണൂരില്‍ നിര്‍ത്തി മത്സരിക്കാനാണ് പാര്‍ടി നേതൃത്വം ലക്ഷ്യമിടുന്നത്. മട്ടന്നൂര്‍ എംഎല്‍എയും മുന്‍മന്ത്രിയുമായ കെകെ ശൈലജയെ കണ്ണൂരില്‍ മത്സരിപ്പിക്കാനുളള ഒരുക്കങ്ങളാണ് നടത്തുന്നത്. പാര്‍ടി ശക്തി കേന്ദ്രമായ മട്ടന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും റെകോര്‍ഡ് വോട് നേടിയാണ് കെകെ ശൈലജ ജയിച്ചത്.

വീണ്ടും മന്ത്രിസ്ഥാനം നിലനിര്‍ത്തുമെന്ന് കെ.കെ ശൈലജ പ്രതീക്ഷിച്ചിരുന്നുവെങ്കിലും രണ്ടു ടേം ചൂണ്ടിക്കാട്ടി പാര്‍ടി സംസ്ഥാന നേതൃത്വം പടിക്ക് പുറത്തുനിര്‍ത്തുകയായിരുന്നു. കണ്ണൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെകെ ശൈലജ എംഎല്‍എ സ്ഥാനം രാജിവെച്ചു മത്സരിക്കുകയാണെങ്കില്‍ മുന്‍ നഗരസഭാ ചെയര്‍മാനും പാര്‍ടി ജില്ലാസെക്രടറിയേറ്റംഗവുമായ പി പുരുഷോത്തമന്‍ മട്ടന്നൂരില്‍ മത്സരിച്ചേക്കും. എംഎല്‍എ സ്ഥാനത്തിരുന്നുകൊണ്ടു കെകെ ശൈലജ ലോക്സഭയിലേക്ക് മത്സരിക്കുന്നതില്‍ പാര്‍ടി നേതാക്കളില്‍ ചിലര്‍ക്കു എതിര്‍പ്പുണ്ടെങ്കിലും നേരത്തെ കണ്ണൂര്‍ മണ്ഡലം എംഎല്‍എയായിരുന്ന വേളയില്‍ കെ സുധാകരന്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയായി ജയിച്ച കാര്യമാണ് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

ആലപ്പുഴയില്‍ ആരിഫും ഇതിനു സമാനമായി മത്സരിച്ചു ജയിച്ചിട്ടുണ്ട്. കെ സുധാകരന്‍ വന്‍ഭൂരിപക്ഷത്തോടെയാണ് കെകെ രാഗേഷിനെതിരെ ജയിച്ചത്. ജയപരാജയങ്ങള്‍ മാറിമാറി വരുന്ന മണ്ഡലമാണെങ്കിലും സിപിഎമിന് അതിശക്തമായ സംഘടനാ സംവിധാനമാണ് കണ്ണൂരുളളത്. ജില്ലയിലെ രണ്ടു മണ്ഡലങ്ങള്‍ ഒഴികെ ബാക്കിയുളള മണ്ഡലങ്ങള്‍ മുഴുവന്‍ എല്‍ഡിഎഫിനൊപ്പമാണ്. ഈ സാഹചര്യത്തില്‍ വിജയം ഇക്കുറി കൂടെ നില്‍ക്കുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും സുരേഷ് ഗോപിയുടെ കടന്നുവരവ് നിഷ്പക്ഷ വോടുകളെ സ്വാധീനിക്കുമെന്ന ആശങ്കയാണ് സിപിഎമില്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുളളത്.

കോണ്‍ഗ്രസിനായി കളത്തിലിറങ്ങാന്‍ ആര്?

കെ സുധാകരന്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലം ഒഴിയുന്നതോടെ വന്‍ശൂന്യതയാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്. എഐസിസി സംഘടനാ ചുമതലയുളള പയ്യന്നൂര്‍ സ്വദേശി കൂടിയായ കെസി വേണുഗോപാല്‍ കണ്ണൂരില്‍ നിന്നും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കിലും എഐസിസി പച്ചക്കൊടി കാട്ടാന്‍ സാധ്യതയില്ലെന്നാണ് വിവരം. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെസി വേണുഗോപാലും മത്സരിച്ചാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍തരംഗം തന്നെയുണ്ടാക്കുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.

എന്നാല്‍ കെസി കണ്ണൂരില്‍ മത്സരിക്കുന്നതിനോട് കണ്ണൂരിലെ ഔദ്യോഗിക വിഭാഗമായ കെ സുധാകര വിഭാഗത്തിന് താല്‍പര്യമില്ല. ഇവര്‍ കെസിയുടെ കാല്‍വാരുമെന്നു ഉറപ്പായതോടെ സുധാകര വിഭാഗത്തില്‍ നിന്നുതന്നെ കരുത്തനായ ഒരു സ്ഥാനാര്‍ഥിയെയാണ് പാര്‍ടി കളത്തിലിറക്കാന്‍ ഒരുങ്ങുന്നത്. രണ്ടരവര്‍ഷം തികയാന്‍ ഇനി ഏതാനും മാസങ്ങള്‍ കൂടി ബാക്കി നില്‍ക്കേ മുസ്ലിം ലീഗിനായി വഴിമാറുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനനെ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ നിന്നുയരുന്നുണ്ട്.

തളിപറമ്പിലെ യുവനേതാവ് അബ്ദുല്‍ റശീദ്, കെ സുധാകരന്റെ മാനസ പുത്രന്‍ റിജില്‍ മാക്കുറ്റി, എഐസിസി വക്താവ് ശമാ മുഹമ്മദ് എന്നിവരുടെ പേരുകളാണ് പിന്നെ പരിഗണനയിലുള്ളത്. ക്രിസ്ത്യന്‍ സഭകളെ അനുനയിപ്പിക്കാന്‍ കെപിസിസി ജെനറല്‍ സെക്രടറി സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും മലയോര മണ്ഡലങ്ങളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ മണ്ഡലം നിഷേധിക്കപ്പെട്ടതിന് പകരം സോണിക്ക് സീറ്റു നല്‍കണമെന്നും ക്രിസ്ത്യന്‍ വോടുകള്‍ ഇതുവഴി ഉറപ്പിക്കാന്‍ കഴിയുമെന്നാണ് സോണി പ്രതിനിധാനം ചെയ്യുന്ന എ ഗ്രൂപിന്റെ ആവശ്യം.

ബിജെപിക്ക് ലോടറിയോ?

തലശേരി ആര്‍ച്ച് ബിഷപ്പ് കുടത്തില്‍ നിന്നും തുറന്നുവിട്ട കര്‍ഷകരുടെ പിന്‍തുണ ബിജെപി സ്ഥാനാര്‍ഥിക്ക് കിട്ടിയാല്‍ സിപിഎമിന്റെ കോട്ടയായ കണ്ണൂരില്‍ വന്‍മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് സംഘ്പരിവാര്‍ കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. തൃശൂരില്‍ നിന്നും മാറ്റി സുരേഷ് ഗോപിയെ സിപിഎമിന്റെ തട്ടകമായ കണ്ണൂരില്‍ നിന്നും മത്സരിപ്പിച്ചാല്‍ കണ്ണൂരില്‍ ബിജെപി്യുടെ അടിത്തറ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കണ്ണൂരിലെ പലനിയമസഭാ മണ്ഡലങ്ങളിലെയും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് ക്രിസ്ത്യന്‍ വോടുകളാണ്. ഇതിനൊപ്പം സുരേഷ് ഗോപിയുടെ പൊതുസ്വീകാര്യതയിലൂടെ കോണ്‍ഗ്രസില്‍ നിന്നും സിപിഎമില്‍ നിന്നും നിഷ്പക്ഷരായവരില്‍ നിന്നും വോട് ഒഴുകുമെന്നാണ് പ്രതീക്ഷ.

കണ്ണൂരില്‍ സിപിഎമിനെ പ്രതിരോധത്തിലാക്കിയാല്‍ സംസ്ഥാനമാകെ തന്നെ ഇതു പ്രതിഫലിപ്പിക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. കര്‍ഷകര്‍ക്ക് അനുകൂലമായ ചില നിലപാടുകള്‍ സ്വീകരിച്ചാല്‍ ക്രിസ്ത്യന്‍ സഭകളെ എന്‍ഡിഎ മുന്നണിയോടൊപ്പം ചേര്‍ത്തു നിര്‍ത്താന്‍ കഴിയുമെന്ന വിലയിരുത്തലുണ്ട്. കണ്ണൂരില്‍ സിപിഎമിനെ ക്ഷീണിപ്പിക്കുകയെന്നത് ബിജെപിയെക്കാള്‍ ആര്‍എസ്എസിന്റെ ആവശ്യങ്ങളിലൊന്നാണ്. അരനൂറ്റാണ്ടുകാലമായി കണ്ണൂര്‍ ജില്ലയില്‍ സിപിഎമുമായി ഏറ്റുമുട്ടികൊണ്ടിരിക്കുകയാണ് ആര്‍എസ്എസ്. കണ്ണൂരിലെ രാഷ്ട്രീയ ബലാബലം മാറ്റിമറിക്കാന്‍ കത്തോലിക്ക സഭയുടെി പിന്‍തുണയോടെ കഴിയുമെന്നാണ് ആര്‍എസ്എസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

വിവാദ പ്രസംഗം നേരത്തെയുണ്ടാക്കിയ ഡീലോ?

കണ്ണൂരിലെ ആലക്കോട് കര്‍ഷകസമരത്തിനിടെ വിവാദപ്രസംഗം നടത്തിയ മാര്‍ജോസഫ് പാംപ്ലാനി അതില്‍ ഉറച്ചു നില്‍ക്കുന്നതില്‍ കോണ്‍ഗ്രസിനും സിപിഎമിനും അതൃപ്തിയുണ്ട്. സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍, മന്ത്രി പി രാജീവ്, കണ്ണൂര്‍ ജില്ലാസെക്രടറി എംവി ജയരാജന്‍ എന്നിവര്‍ സഭയുടെ ബിജെപി അനുകൂല നിലപാടിനെതിരെ രംഗത്തുവന്നുവെങ്കിലും ആര്‍എസ്എസ് നടത്തുന്ന ന്യൂനപക്ഷ വേട്ടയെ ചൂണ്ടിക്കാട്ടിയാണ് സഭയെ നേരിട്ടത്. സഭയ്ക്കെതിരെ വിമര്‍ശനമുന്നയിക്കാതെ ആര്‍എസ്എസിന്റെ ചെയ്തികള്‍ ചൂണ്ടിക്കാണിക്കുകയും കേന്ദ്രസര്‍കാരിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ എണ്ണിയെണ്ണി പറയുകയുമായിരുന്നു സിപിഎം നേതാക്കള്‍.

ഇതിനിടെ ദിവസങ്ങള്‍ക്കു മുന്‍പ് ബിജെപി ആര്‍എസ്എസ് നേതാക്കള്‍ മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച ചിത്രം പുറത്തുവിട്ടുകൊണ്ടു നേരത്തെ ഇവര്‍ തമ്മില്‍ നടത്തിയ ഡീലിന്റെ ഭാഗമായാണ് പുരോഹിതന്‍ വിവാദ പ്രസംഗം നടത്തിയതെന്ന ആരോപണവുമായി സിപിഎം കേന്ദ്രങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. എങ്കിലും തലശേരി അതിരൂപതാ നേതാവിനെ വ്യക്തിപരമായി ആക്ഷേപിക്കരുതെന്ന കര്‍ശന നിര്‍ദേശം അണികള്‍ക്ക് പാര്‍ടി നേതൃത്വം നല്‍കിയിട്ടുണ്ട്.

തലശേരി അതിരൂപതയിലെ ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ആരാധ്യനാണ് മാര്‍ ജോസഫ് പാംപ്ലാനി. അതുകൊണ്ടു തന്നെ അഭിവന്ദ്യ പിതാവിനെ ഇകഴ്ത്തുന്ന വിധത്തിലുളള പരാമര്‍ശങ്ങള്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നാണ് പാര്‍ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബിഷപ്പിന്റെ ബിജെപി അനുകൂല പ്രസംഗത്തിനെതിരെ പ്രതികരിക്കേണ്ടെന്ന തന്ത്രപരമായ നിലപാടിലാണ് കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ നേതാക്കള്‍ക്കും അണികള്‍ക്കും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രഹസ്യനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

Keywords:  Kannur Politics, Latest-News, Kerala, Kannur, Top-Headlines, Political-News, Politics, BJP, Controversy, Suresh Gopi, CPM, Congress, Kannur politics and farmers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia