സന്തോഷവാർത്ത! വടക്കൻ കേരളത്തിൻ്റെ ഹജ്ജ് തീർത്ഥാടകർക്ക് ഇനി സ്വന്തമായി ഹജ്ജ് ഹൗസ്; മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും!


● വടക്കൻ മലബാറിൻ്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു.
● ഹജ്ജ് യാത്രക്കാർക്ക് സൗകര്യപ്രദമാകും.
● ആറ് കോടി രൂപ സർക്കാർ അനുവദിച്ചു.
● മെയ് 11ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെടും
കണ്ണൂർ(KVARTHA): ഈ വർഷത്തെ സംസ്ഥാനതല ഹജ്ജ് ക്യാമ്പിന്‍റെ ഉദ്ഘാടനവും ഹജ്ജ് ഹൗസിന്‍റെ ശിലാസ്ഥാപനവും മെയ് ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് കെ.കെ. ശൈലജ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. കേരളത്തിലെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളായ കോഴിക്കോട്, കൊച്ചി, കണ്ണൂർ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നത്.
വടക്കേ മലബാറിന്‍റെ ചിരകാല അഭിലാഷമായിരുന്ന കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി യാത്ര പുറപ്പെടാനുള്ള എംബാർക്കേഷൻ പോയിൻ്റ് 2023-ൽ യാഥാർത്ഥ്യമായി. ഹജ്ജ് എംബാർക്കേഷൻ ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ കണ്ണൂരിൽ ഹജ്ജ് യാത്രികർക്കായി ഹജ്ജ് ഹൗസ് നിർമ്മിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്.
കേരളം ഉയർത്തിപ്പിടിക്കുന്ന മതസൗഹാർദ്ദത്തിന്‍റെ ചരിത്രവും പാരമ്പര്യവും പൈതൃകവും ഇഴചേർന്ന മട്ടന്നൂരിന്‍റെ മണ്ണിൽ കാലാനുസൃതമായ മാറ്റങ്ങളോടെയും ആധുനിക സൗകര്യങ്ങളോടെയും സജ്ജമാക്കുന്ന ഹജ്ജ് ഹൗസിനായി എയർപോർട്ടിന്‍റെ മൂന്നാം ഗേറ്റിനടുത്താണ് സംസ്ഥാന സർക്കാർ സ്ഥലം അനുവദിച്ചത്.
ഇവിടെ ഹജ്ജ് കാലത്ത് ഹജ്ജ് യാത്രികർക്കും മറ്റ് സമയങ്ങളിൽ നാടിനും നാട്ടുകാർക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന മൾട്ടി പർപ്പസ് ഹജ്ജ് ഹൗസ് നിർമ്മിക്കാനാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയും സർക്കാരും തീരുമാനിച്ചിട്ടുള്ളത്. അതിന് സംസ്ഥാന സർക്കാർ ആറ് കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഹജ്ജ് എംബാർക്കേഷന്‍റെ ആദ്യ വർഷമായ 2023-ൽ 14 വിമാന സർവീസുകളിലായി 2030 ഹജ്ജ് യാത്രികരും 2024-ൽ ഒമ്പത് വിമാന സർവീസുകളിലായി 3208 യാത്രക്കാരും ഹജ്ജ് കർമ്മത്തിനായി കണ്ണൂരിൽ നിന്നും യാത്ര പുറപ്പെട്ടിരുന്നു. 2025-ൽ 28 വിമാന സർവീസുകളിലായി 4929 ഹജ്ജ് യാത്രികരാണ് മെയ് 11 മുതൽ 29 വരെയായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെടുന്നത്. ഇവർക്കായി 11 അസംബ്ലി നിയോജക മണ്ഡലങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി സാങ്കേതിക പഠന ക്ലാസുകളും നാല് പ്രധാന ഇടങ്ങളിലായി വാക്സിനേഷൻ ക്യാമ്പുകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.
മെയ് 11-ന് രാവിലെ നാല് മണിക്ക് ഹജ്ജ് യാത്രികരുമായി ആദ്യ ഹജ്ജ് വിമാനം പുറപ്പെടും. മെയ് 29-ന് അവസാന വിമാനം പുറപ്പെടും. ഈ കാലയളവിൽ ക്യാമ്പിൽ എത്തുന്ന ഹജ്ജാജിമാരെ സ്വീകരിക്കാനും അവർക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യാനും സംഘാടക സമിതി അംഗങ്ങളും വോളണ്ടിയർമാരും ക്യാമ്പിൽ സജീവമായി ഉണ്ടാകും.
ഉദ്ഘാടന ചടങ്ങിന് എത്തുന്ന ജനങ്ങൾക്കായി അഞ്ചരക്കണ്ടി, കീഴല്ലൂർ റോഡ് എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതലും മട്ടന്നൂർ ബസ് സ്റ്റാൻഡിൽ നിന്നും സൗജന്യ ബസ് സർവീസ് നടത്തും.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.പി. മുഹമ്മദ് റാഫി, ഷംസുദ്ദീൻ അരിഞ്ചിറ, സംഘാടക സമിതി വർക്കിംഗ് ചെയർമാനും മട്ടന്നൂർ മുനിസിപ്പൽ ചെയർമാനുമായ എൻ. ഷാജിത്ത്, മീഡിയ കമ്മിറ്റി ചെയർമാൻ ടി. ശബ്ന എന്നിവരും സംബന്ധിച്ചു.
ഈ വാർത്ത ഷെയർ ചെയ്യുക! നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക.
Summary: Chief Minister Pinarayi Vijayan will inaugurate the state-level Hajj camp and lay the foundation stone for the Hajj House in Kannur on May 9th. The Hajj House will be built near Kannur International Airport.
#KannurHajjHouse, #HajjCamp, #PinarayiVijayan, #KeralaNews, #Hajj2025, #NorthMalabar