

● ജയിലിലെ 21 കിണറുകളും വൃത്തിയാക്കി പരമാവധി വെള്ളം അവിടെ നിന്ന് ഉപയോഗിച്ചു.
● മലിനജലം ശുദ്ധീകരിച്ച് കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി.
● മലിനജല സംസ്കരണത്തിന് സ്വന്തമായി കുറഞ്ഞ ചെലവിൽ പ്ലാന്റ് സ്ഥാപിച്ചു.
● ശുദ്ധീകരിച്ച വെള്ളത്തിന്റെ പി.എച്ച് മൂല്യം 6.5 എന്ന് ഉറപ്പുവരുത്തിയാണ് ഉപയോഗിക്കുന്നത്.
● ജല അതോറിറ്റിയിൽ നിന്നുള്ള വെള്ളത്തിന്റെ ഉപയോഗത്തിൽ വലിയ കുറവ് വരുത്തി.
പള്ളിക്കുന്ന്: (KVARTHA) ജല ഉപഭോഗത്തിൽ മികച്ച മാതൃകയായിരിക്കുകയാണ് കണ്ണൂർ സെൻട്രൽ ജയിൽ. പ്രതിമാസം നാലു ലക്ഷം മുതൽ ആറു ലക്ഷം വരെയായിരുന്നു കണ്ണൂർ സെൻട്രൽ ജയിലിന് ജലവിഭവ വകുപ്പിന് അടയ്‌ക്കേണ്ടി വന്നിരുന്നത്.
എന്നാൽ, ഹരിത സ്പർശം എന്ന ജീവനക്കാരുടെ കൂട്ടായ്മയും ജയിൽ സൂപ്രണ്ട് കെ. വേണുവും കൈകോർത്തപ്പോൾ വെള്ളക്കരവും വരുതിയിലായി. ഒരു വർഷം കൊണ്ട് വെള്ളക്കരത്തിൽ 34 ലക്ഷം രൂപയുടെ കുറവാണ് വരുത്താനായത്.
കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികളുടെ എല്ലാ ആവശ്യങ്ങൾക്കും വാട്ടർ അതോറിറ്റിയെയും ജയിലിലെ കിണറുകളെയുമാണ് ആശ്രയിച്ചിരുന്നത്. ജയിലിലെ കൃഷിക്കും ഇതേ വെള്ളം ഉപയോഗിച്ചിരുന്നതിനാൽ ഉപഭോഗം വളരെയധികം വർധിച്ചു.
2024 ജൂൺ മാസം വരെ ഓരോ മാസവും ശരാശരി നാല് ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയിലാണ് വാട്ടർ അതോറിറ്റിക്ക് വെള്ളക്കരമായി അടച്ചുകൊണ്ടിരുന്നത്. എന്നാൽ, 2024 ജൂൺ മാസം മുതൽ, ജയിലിനെ പ്ലാസ്റ്റിക്, മാലിന്യ മുക്തമാക്കുന്നതിനും ഹരിതാഭമാക്കുന്നതിനും മറ്റ് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി രൂപീകരിച്ച ഹരിത സ്പർശം എന്ന ജീവനക്കാരുടെ കൂട്ടായ്മ, നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനൊപ്പം ജലത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തത എന്ന ആശയത്തിനായി മുന്നിട്ടിറങ്ങി.
ആദ്യപടിയായി, ജയിലിലെ വിവിധ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ജല അതോറിറ്റി വെള്ളത്തിന്റെയും കിണർ വെള്ളത്തിന്റെയും വിതരണവുമായി ബന്ധപ്പെട്ട് സമഗ്രമായ പഠനം നടത്തി പരിഷ്കാരങ്ങൾ വരുത്തി.
ജയിലിലുണ്ടായിരുന്ന 21 കിണറുകളും വൃത്തിയാക്കുകയും, ജയിലിലേക്ക് ആവശ്യമായ പരമാവധി വെള്ളം കിണറിൽ നിന്ന് തന്നെ എടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ഓരോ സ്ഥലത്തെയും വെള്ളത്തിന്റെ ഉപഭോഗം കൃത്യമായി മനസ്സിലാക്കി, ജലവിതരണം കാര്യക്ഷമമായും നിയന്ത്രിതമായും നടപ്പിലാക്കി.
ജയിൽ അന്തേവാസികളുടെ അടുക്കളയിൽ നിന്ന് നിത്യേന ധാരാളം മലിനജലം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഇത് ശുദ്ധീകരിച്ച് കൃഷി ആവശ്യത്തിന് ഉപയോഗിക്കാം എന്ന ആശയവും കൂട്ടായ്മ മുന്നോട്ട് വെച്ചു. ഇതിനായി വിവിധ സർക്കാർ ഏജൻസികളെ സമീപിച്ചപ്പോൾ, മലിനജല സംസ്കരണത്തിന് 75 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് മറുപടി ലഭിച്ചു.
ഇത്രയും തുക മുടക്കാനില്ലാത്തതിനാൽ, ജയിലിലുള്ള മണൽ, കരി, ചകിരി, മെറ്റൽ തുടങ്ങിയ അസംസ്കൃത ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പരമ്പരാഗത ശൈലിയിൽ ഒരു മലിനജല സംസ്കരണ പ്ലാന്റ് സംവിധാനമൊരുക്കി. കിച്ചണിൽ നിന്ന് വരുന്ന മുഴുവൻ ജലവും ശുദ്ധീകരിച്ച് ജയിലിലെ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാൻ തുടങ്ങി.
വിദഗ്ദ്ധരായ അന്തേവാസികളുടെ സേവനം ഇതിനായി ഉപയോഗിച്ചു. ശുദ്ധീകരിച്ച വെള്ളത്തിന്റെ പി.എച്ച് മൂല്യം 6.5 എന്ന് ഉറപ്പുവരുത്തിയാണ് പച്ചക്കറികൾക്ക് ഉപയോഗിക്കുന്നത്. ഇതിലൂടെ ജല അതോറിറ്റി വഴി ലഭിക്കുന്ന വെള്ളത്തിന്റെ ഉപയോഗത്തിൽ വലിയ കുറവ് വന്നു. കൂടാതെ, വെള്ളം പാഴാക്കാതിരിക്കാൻ അന്തേവാസികൾക്ക് കർശന നിർദ്ദേശവും നൽകി.
ഇത്തരത്തിൽ വിവിധ മേഖലകളിൽ ജല അതോറിറ്റിയുടെ വെള്ളത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവന്നതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓരോ മാസവും വെള്ളക്കരം ഇനത്തിൽ വലിയ കുറവ് വരുത്താനായി.
2024 ജൂൺ മാസവരെയുള്ള ഒരു വർഷത്തെ ആകെ ബിൽ തുക 55,46,955/- രൂപയായിരുന്നത് 2025 ജൂൺ മാസം വരെയുള്ള ഒരു വർഷത്തെ ആകെ തുക 20,78,492/- രൂപയായി കുറയ്ക്കാൻ സാധിച്ചു. അന്തേവാസികൾക്കായി കയ്യൊപ്പ്, നല്ലപാഠം, സുകൃതം, ഹരിത കർമ്മസേന, നിർമ്മാല്യം, എന്റെ മാവ്, നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങൾ, സുഗന്ധ വീഥി, ശലഭോദ്യാനം, സഫലം തുടങ്ങി നിരവധിയായ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നിലവിൽ സെൻട്രൽ ജയിലിൽ നടന്നുവരുന്നുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Kannur Central Jail's innovative water management saves ₹34 lakhs annually.
#KannurJail #WaterManagement #HarithaSparsham #KeralaNews #Sustainability #CostSaving