'ഞാൻ കാശിക്ക് പോകുന്നു, ദൈവത്തോടലിയണം'; മൊബൈൽ ഗെയിം വിലക്കിയതിന് പിന്നാലെ വിദ്യാർഥി കത്തെഴുതിവെച്ച് നാടുവിട്ടതായി പരാതി; ടവർ ലൊക്കേഷൻ കണ്ടെത്താനാകാതെ പൊലീസ്
ADVERTISEMENT
● മാതാപിതാക്കൾ പുറത്തുപോയി തിരികെ എത്തിയപ്പോഴാണ് കത്ത് കണ്ടത്
● ബസ് സ്റ്റാൻഡുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
● കുട്ടിയെ കണ്ടെത്താൻ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു
കണ്ണൂർ: (KVARTHA) പെരിങ്ങത്തൂരിൽ കത്തെഴുതിവെച്ച് പതിനേഴുകാരൻ നാടുവിട്ടതായി പരാതി. പ്ലസ് ടു വിദ്യാർഥിയായ ശിവസൂര്യയെയാണ് കാണാതായത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 'ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്നാണ് കുട്ടി എഴുതിവെച്ച കത്തിലുള്ളത്.
മൊബൈൽ ഗെയിം വിലക്കി
മൊബൈൽ ഗെയിം കളിക്കുന്നത് പതിവാക്കിയത് വീട്ടുകാർ വിലക്കിയതോടെയാണ് വിദ്യാർഥി നാടുവിട്ടതെന്നാണ് പ്രാഥമിക നിഗമനം. നിരന്തരം ഗെയിം കളിച്ചതിനാൽ ശിവസൂര്യയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി വെച്ചിരുന്നു എന്ന് അച്ഛൻ ജിഗീഷ് പറയുന്നു. ഫോൺ ഇല്ലാതെ പുറത്തുപോയതിനാൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ ടവർ ലൊക്കേഷൻ കണ്ടെത്തി ആളെ തിരിച്ചറിയുക എന്നത് പൊലീസിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ശിവസൂര്യ വീട് വിട്ട് ഇറങ്ങുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരവും മുറിയിൽ എഴുതിവെച്ച കത്തും ശ്രദ്ധയിൽപ്പെട്ടത്.
അന്വേഷണം വ്യാപിപ്പിച്ചു
2026 ഓഗസ്റ്റ് 8 ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്താൻ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിൻ്റെ തീരുമാനം. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അയൽ സംസ്ഥാനങ്ങളിലെ റെയിൽവേ പൊലീസിൻ്റെ സഹായത്തോടെയും പരിശോധന പുരോഗമിക്കുകയാണ്.
കണ്ണൂരിൽ നിന്നുള്ള ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: 17-year-old Kannur boy goes missing after father confiscates his mobile phone.
#KannurNews #MissingBoy #KeralaPolice #MobileAddiction #MalayalamNews #KeralaNews #SobhaNews
