Criticized | ജനം അറിയാന്‍ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടെ ആസ്തി സംബന്ധിച്ച പ്രോഗ്രസ് റിപോര്‍ട്; പിണറായി സര്‍കാരിന്റെ 3 വര്‍ഷത്തെ പ്രോഗ്രസ് റിപോര്‍ട് പ്രകാശനം ചെയ്തതില്‍ പരിഹാസവുമായി കെ സുധാകരന്‍
 

 
K Sudhakaran Criticized LDF Govt, Kannur, News, K Sudhakaran, Criticized, LDF Govt, Politics, Kerala News


എല്‍ഡിഎഫ് സര്‍കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ജനം വിലയിരുത്തിയതിന്റെ ഫലമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ പുറത്ത് വന്നത്


മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിച്ചെന്ന കള്ളവും പ്രോഗ്രസ് റിപോര്‍ടില്‍ എഴുതി പിടിപ്പിച്ചിട്ടുണ്ട്

കണ്ണൂര്‍: (KVARTHA) പിണറായി സര്‍കാരിന്റെ മൂന്നു വര്‍ഷത്തെ പ്രോഗ്രസ് റിപോര്‍ട് പ്രകാശനം ചെയ്തതില്‍ പരിഹാസവുമായി കെ സുധാകരന്‍ എംപി. സര്‍കാര്‍ ഖജനാവിനെ മുടിപ്പിക്കാനുള്ള മറ്റൊരു ധൂര്‍ത്ത് മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയ സര്‍കാരിന്റെ പ്രോഗ്രസ് റിപോര്‍ടെന്നും ജനം അറിയാന്‍ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതിയിലുണ്ടായ വര്‍ധനവിന്റെ പ്രോഗ്രസ് റിപോര്‍ടായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു.

എല്‍ഡിഎഫ് സര്‍കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ജനം വിലയിരുത്തിയതിന്റെ ഫലമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ പുറത്ത് വന്നത്. തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ പതിനെട്ട് നിയമസഭ മണ്ഡലങ്ങളില്‍ മാത്രമാണ് പിണറായി സര്‍കാരിന് പാസ് മാര്‍ക്ക് ലഭിച്ചത്. ശേഷിക്കുന്ന 122 നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് എംഎല്‍എമാര്‍ അമ്പേ പരാജയപ്പെട്ടു. ജനകീയ പരീക്ഷയില്‍ തോറ്റവരാണ് എല്‍ഡിഎഫിന്റെ ജനപ്രതിനിധികളെന്നും സുധാകരന്‍ പറഞ്ഞു.

അഴിമതി മുക്ത കേരളം എന്ന പച്ചനുണയാണ് സര്‍കാരിന്റെ പ്രോഗ്രസ് റിപോടിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള അഴിമതി എല്ലാ വകുപ്പിലും പ്രകടമാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും മന്ത്രിമാരും എല്ലാം അഴിമതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു പ്രോഗ്രസ് റിപോര്‍ട് അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരമാണ്. 

മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ബാര്‍ ഉടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെന്ന ശബ്ദസന്ദേശവും  മുഖ്യമന്ത്രിയുടെ മകളുടെ പേരില്‍ മാസപ്പടിയായി കോടികള്‍ കൈപ്പറ്റിയതും പിണറായി സര്‍കാരിന്റെ അഴിമതിയുടെ കയ്യൊപ്പ് പതിഞ്ഞവയാണെന്നും സുധാകരന്‍ പറഞ്ഞു. 

മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിച്ചെന്ന കള്ളവും പ്രോഗ്രസ് റിപോര്‍ടില്‍ എഴുതി പിടിപ്പിച്ചിട്ടുണ്ട്.  നാടുനീളെ മദ്യഷോപ്പുകള്‍ തുറക്കുകയും ഡ്രൈ ഡെ എടുത്തുമാറ്റാനും ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കാനും അതുവഴി  കൂടുതല്‍ മദ്യലഭ്യത ഉറപ്പുവരുത്താനുള്ള തീവ്രശ്രമത്തിലാണ് സര്‍കാര്‍. ഇതെല്ലാം ഒരുവശത്ത് നടത്തിക്കൊണ്ട് പ്രോഗ്രസ് റിപോര്‍ടില്‍ മദ്യവര്‍ജനത്തിന് വേണ്ടിയുള്ള ബോധവത്കരണം ഊര്‍ജിതമാണെന്ന അവകാശവാദം ഉന്നയിക്കുന്നത് പരിഹാസ്യമാണെന്നും സുധാകരന്‍ പറഞ്ഞു.

മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ പിണറായി സര്‍കാര്‍ കാട്ടുന്ന ഇരട്ടത്താപ്പാണ് എല്ലാകാര്യത്തിലും സ്വീകരിക്കുന്നത്. ഭരണവിരുദ്ധ വികാരം എത്രത്തോളം ശക്തമാണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ വ്യക്തമാണ്. അതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തിലുള്ള ഒരു പിആര്‍ എക് സൈസ് സര്‍കാര്‍ ചെലവില്‍ മുഖ്യമന്ത്രി നടത്തിയത്. 

സമസ്ത മേഖലയിലും ഭരണസ്തംഭനം പ്രകടമാണ്. കര്‍ഷകര്‍, യുവജനങ്ങള്‍ എല്ലാവരും തന്നെ പിണറായി ഭരണത്തില്‍ അസഹിഷ്ണുതരാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും പാരമ്യതയിലെത്തി. ക്രമസമാധാനം തകര്‍ന്നു. നികുതികള്‍ വര്‍ധിപ്പിച്ചത് ഉള്‍പെടെ സര്‍കാര്‍ സേവനങ്ങള്‍ക്ക് ഉയര്‍ന്ന തുക ഈടാക്കി ജനത്തിന് ഇരട്ടപ്രഹരം നല്‍കിയതാണോ പിണറായി സര്‍കാരിന്റെ ഭരണം നേട്ടം. കുടിശ്ശികയായ ക്ഷേമപെന്‍ഷനും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും മുടങ്ങുന്നതും ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയതുമാണ് പിണറായി സര്‍കാരിന്റെ നേട്ടങ്ങളുടെ ആകെത്തുക.  

ചികിത്സ തേടി സര്‍കാര്‍ ആശുപത്രിയില്‍ എത്തിയാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ്. സര്‍കാര്‍ തലത്തിലെ ധൂര്‍ത്തും കെടുകാര്യസ്ഥതയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ കൊണ്ടുചെന്നെത്തിച്ചു. ഇതിനെല്ലാം എതിരായ ജനവികാരമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia