Complaint | 'കണ്ണൂരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ പരിശോധനയുടെ പേരില്‍ കടന്നുകയറിയ പൊലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു, സ്റ്റേഷന്‍ വരാന്തയില്‍ മണിക്കൂറുകളോളം നിര്‍ത്തി അപമാനിച്ചു', ദുരനുഭവമുണ്ടായത് മറുനാടന്‍ മലയാളി മുന്‍ റിപോര്‍ടര്‍ ഇ എം രഞ്ജിത് ബാബുവിന്

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ എം രഞ്ജിത് ബാബുവിന്റെ വീട്ടില്‍ പൊലീസ് അതിക്രമിച്ചുകടന്നതായി പരാതി. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ രണ്ടുവാഹനങ്ങളിലായെത്തിയ പൊലീസ് സംഘം രഞ്ജിത് ബാബുവിന്റെ വീടുവളയുകയും കുടുംബാംഗങ്ങളെ ഉള്‍പെടെ ഭീതിയിലാഴ്ത്തിക്കൊണ്ടു മണിക്കൂറുകളോളം പരിശോധന നടത്തുകയുമായിരുന്നു എന്നാണ് പരാതി.

രഞ്ജിത് ബാബുവിന്റെ തറവാടു വീട് കുത്തിതുറന്നും പൊലീസ് പരിശോധന നടത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. രഞ്ജിത് ബാബുവിന്റെ വീട്ടില്‍ പരിശോധന നടത്തുന്നതിന്റെ വീഡിയോ അനുമതിയില്ലാതെ പൊലീസ് ചിത്രീകരിച്ചതായും ആക്ഷേപമുണ്ട്.

രഞ്ജിത് ഉപയോഗിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടുത്തുകൊണ്ടു പോവുകയും ചെയ്തതായും പരാതിയുണ്ട്. മറുനാടന്‍ മലയാളി ഓഫീസുകളിലും ജീവനക്കാരുടെയും വീടുകളില്‍ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയുടെ ഭാഗമായാണ് മുന്‍ കണ്ണൂര്‍ ജില്ലാ റിപോര്‍ടര്‍ ഇം എം രഞ്ജിത് ബാബുവിന്റെ വീട്ടിലും പരിശോധന നടത്തിയത്.

മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കു വേണ്ടിയുളള തിരച്ചിലിന്റെ ഭാഗമായാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ സി ഐ ബിനുമോഹന്റെ നേതൃത്വത്തിലുളള പത്തിലേറെ പൊലീസുകാര്‍ വീട്ടിലെത്തിയത്. സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞതിനെ തുടര്‍ന്ന് പതിനൊന്നുമണിയോടെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായ രഞ്ജിത് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ വിട്ടുനല്‍കാന്‍ പൊലീസ് തയാറായില്ല. സൈബര്‍ പൊലീസിന്റെ പരിശോധനയില്‍ തെളിവുകളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് വിശദമായി ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്നാണ് പൊലീസ് പറയുന്നത്.

പരിശോധന സമയത്ത് മംഗ്ലൂറില്‍ നിന്നും അവധിക്ക് വന്ന വിദ്യാര്‍ഥിനിയായ മകളും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുളളൂ. കണ്ണൂരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന രഞ്ജിത് ബാബു നേരത്തെ സൂര്യാ ടിവിയുടെ ബ്യൂറോ ചിഫായിരുന്നു. ഇതിനു ശേഷമാണ് മറുനാടന്‍ മലയാളിയില്‍ ജോലി ചെയ്തത്.

സീനിയര്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ കണ്ണൂര്‍ ജില്ലാ സെക്രടറിയായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നില്ല. ഇക്കാര്യം അറിയിച്ചിട്ടും പൊലീസ് തന്നെ ബോധപൂര്‍വം ഉന്നതതല നിര്‍ദേശങ്ങളെ തുടര്‍ന്ന് വേട്ടയാടുകയാണെന്നാണ് രഞ്ജിത് ബാബുവിന്റെ പരാതി. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ മണിക്കൂറുകളോളം നിര്‍ത്തി പൊലീസ് അവഹേളിച്ചതായും രഞ്ജിത് ബാബു ആരോപിച്ചു

Complaint | 'കണ്ണൂരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ പരിശോധനയുടെ പേരില്‍ കടന്നുകയറിയ പൊലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു, സ്റ്റേഷന്‍ വരാന്തയില്‍ മണിക്കൂറുകളോളം നിര്‍ത്തി അപമാനിച്ചു', ദുരനുഭവമുണ്ടായത് മറുനാടന്‍ മലയാളി മുന്‍ റിപോര്‍ടര്‍ ഇ എം രഞ്ജിത് ബാബുവിന്

മാനദണ്ഡങ്ങള്‍ പാലിക്കാതെ തന്റെ വീട്ടില്‍ വാഹനവ്യൂഹവുമായി എത്തി പരിശോധന നടത്തിയ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തതെന്നും രഞ്ജിത് ബാബു പറഞ്ഞു. എന്നാല്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായി മാത്രമാണ് റെയ്ഡു നടത്തിയതെന്നും രഞ്ജിത് ബാബുവിനെതിരെ കേസോ പരാതികളോ ഇല്ലെന്നും കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു. വീട്ടില്‍ നിന്നും കണ്ടെത്തിയ രേഖകള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Keywords:  Journalist's Complaint Against Police, Kannur, News, Raid, Police, Journalist, Complaint, Mobile Phone, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia