ഷുക്കൂര്‍ വധക്കേസില്‍ കോണ്‍ഗ്രസ് പിന്തുണച്ചില്ലെന്ന് മുസ്ലിംലീഗ്

 


ADVERTISEMENT

ഷുക്കൂര്‍ വധക്കേസില്‍ കോണ്‍ഗ്രസ് പിന്തുണച്ചില്ലെന്ന് മുസ്ലിംലീഗ്
  കോഴിക്കോട്: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്ത് സി.പി.എമ്മിനെതിരെ ആഞ്ഞടിക്കുന്ന ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് വിവാദങ്ങള്‍ക്ക് മുസ്ലിംലീഗ് പിന്തുണ നല്‍കാത്തതിന് പിന്നില്‍ തളിപ്പറമ്പിലെ ഷുക്കൂര്‍ വധക്കേസില്‍ കോണ്‍ഗ്രസ് പുലര്‍ത്തിയ തണുപ്പന്‍ പ്രതികരണത്തോടുള്ള പ്രതികാരമാണെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി.

ഷുക്കൂര്‍ വധക്കേസിന്റെ പേരില്‍ മുസ്ലിം ലീഗ് നേതൃത്വം സി.പി.എമ്മിന്റെ കണ്ണൂര്‍ ലോബിയെ ഒന്നടങ്കം പ്രതിരോധത്തിന്റെ മുള്‍മുനയില്‍ തളച്ചിട്ടപ്പോള്‍ ഇക്കാര്യത്തില്‍ യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസ് നനഞ്ഞ സമീപനമാണ് പുലര്‍ത്തിയതെന്ന് ലീഗിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഷൂക്കൂര്‍ വധത്തില്‍ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും പുറംതിരിഞ്ഞു നിന്നുവെന്നാണ് ലീഗിന്റെ പരാതി.

അതേ സമയം മുസ്ലിം ലീഗിന്റെ പാത പിന്തുടര്‍ന്ന് യു.ഡി.എഫിലെ ഘടകകക്ഷികളും ടി.പി ചന്ദ്രശേഖരന്‍ വധക്കേസിനോട് തണുപ്പന്‍ നയമാണ് തുടരുന്നത്. കേരള കോണ്‍ഗ്രസിനും എന്തിനേറെ കണ്ണൂരിലെ സി.പി.എമ്മിന്റെ കണ്ണിലെ കരടായ എം.വി രാഘവനും ഒഞ്ചിയം വധത്തിനെതിരെ ശക്തമായി പ്രതികരിച്ചിട്ടില്ല. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് യുദ്ധം കഴിഞ്ഞതോടെ ഇനി ഇക്കാര്യം ലൈവാക്കി കൊണ്ടുപോകാന്‍ കോണ്‍ഗ്രസും തുനിയില്ലെന്നാണ് പൊതുസംസാരം.

അതിനിടെ ടി.പി വധക്കേസ് ഇനിയും ചൂട് പിടിപ്പിച്ചാല്‍ നഷ്ടം കോണ്‍ഗ്രസിനാണെന്നാണ് ദേശീയ നേതൃത്വത്തിലെ ചിലര്‍ വിശ്വസിക്കുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് സി.പി.എം പിന്തുണ അനിവാര്യമായിരിക്കെ ഒഞ്ചിയം കൊലയുടെ പേരില്‍ സി.പി.എമ്മിനെ കുത്തിനോവിക്കേണ്ടെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്.

Keywords: Kerala, Kozhikode, Shukur murder, Congress, Muslim-League


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia