Suresh Gopi | തൃശൂരിൽ സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ബി ജെ പിയിൽ ആസൂത്രിത നീക്കമോ?

 


ADVERTISEMENT

/ സോണി കല്ലറയ്ക്കൽ

(KVARTHA) വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുണ്ട്. അവർ അതിന് പ്രതീക്ഷവെച്ച് പുലർത്തുന്നത് തൃശൂർ ലോക്സഭാ സീറ്റ് ആണ്. ബി.ജെ.പിയുടെ കേരളത്തിലെ സമുന്നതനായ നേതാവും മലയാളത്തിൻ്റെ സൂപ്പർ സ്റ്റാറുമായ സുരേഷ് ഗോപി മത്സരിക്കുന്നത് കൊണ്ട് തന്നെ ബി.ജെ.പി ദേശീയ നേതൃത്വം അമിത പ്രതീക്ഷയാണ് ഇക്കാര്യത്തിൽ വെച്ച് പുലർത്തിക്കൊണ്ടിരിക്കുന്നത്. അവർ അതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴെ തുടങ്ങിയെന്ന് വേണമെങ്കിൽ പറയാം. സുരേഷ് ഗോപിയും തൃശൂരിൻ്റെ മുക്കിലും മൂലയിലും സജീവമാണ്.

Suresh Gopi | തൃശൂരിൽ സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ബി ജെ പിയിൽ ആസൂത്രിത നീക്കമോ?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയായിരുന്നു തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി. വളരെ താമസിച്ചായിരുന്നു തൃശൂരിൽ അന്ന് സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. മറ്റ് പലരുടെയും പേരുകൾക്ക് ആയിരുന്നു അന്ന് അവിടെ മുൻതൂക്കം ഉണ്ടായിരുന്നത്.. തൃശൂരിൽ മത്സരിക്കുമെന്ന് ആദ്യം കരുതിയ ബി.ജെ.ഡി.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പിന്നീട് തൃശൂരിൽ മത്സരിക്കാതെ രാഹുൽ ഗാന്ധിയ്ക്ക് എതിരെ വയനാട്ടിൽ മത്സരിക്കാൻ പോയപ്പോൾ അപ്രതീക്ഷിതമായി സുരേഷ് ഗോപിയ്ക്ക് തൃശൂരിൽ നറുക്ക് വീഴുകയായിരുന്നു. അവസാന നിമിഷം കളത്തിലിറങ്ങിയെങ്കിലും ബി.ജെ.പിയ്ക്ക് വേണ്ടീ ഒരു നല്ല മത്സരം തന്നെ കാഴ്ച് വെയ്ക്കാൻ സുരേഷ് ഗോപിയ്ക്ക് കഴിഞ്ഞു എന്നത് ആർക്കും വിസ്മരിക്കാൻ സാധിക്കുന്നത് അല്ല.

തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പ്രതീക്ഷിച്ചതിൽ അധികം വോട്ട് പിടിക്കാൻ സുരേഷ് ഗോപിയ്ക്ക് തൃശൂരിൽ കഴിഞ്ഞു. ഇക്കുറിയും സുരേഷ് ഗോപി അല്ലാതെ മറ്റൊരാൾ തൃശൂരിൽ സ്ഥാനാർത്ഥിയായി ബി.ജെ.പി ദേശീയ നേതൃത്വത്തിനില്ല. ഒപ്പം തോൽവി എന്നത് ചിന്തിക്കാനും സുരേഷ് ഗോപിയ്ക്കോ ബി.ജെ.പി നേതാക്കൾക്കോ ആവുന്നതല്ല. ആ രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ സുരേഷ് ഗോപിയും കൂട്ടരും തൃശൂരിൽ നടത്തിക്കൊണ്ടിരിക്കുന്നത്. തൃശൂരിലെ പ്രബല വിഭാഗമായ ക്രിസ്ത്യൻ വോട്ടുകൾ പ്രതീക്ഷിച്ചുകൊണ്ട് ബി.ജെ.പി നടത്തുന്ന നീക്കങ്ങൾ ഏവരും കണ്ടുകഴിഞ്ഞു. ക്രിസ്ത്യൻ വിഭാഗത്തെ ആകർഷിച്ചു കൂടെ നിർത്താനുള്ള പല പയറ്റുകളും ബി.ജെ.പി ദേശീയ നേതാക്കളും സുരേഷ് ഗോപിയും പയറ്റുന്നുണ്ട്.

അതിൻ്റെ ഭാഗമായിട്ട് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായ നീക്കം കണ്ടതാണ്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് തൃശൂർ ലൂർദ്ദ് പള്ളിയിൽ എത്തി മാതാവിന് സുരേഷ് ഗോപിയും കുടുംബവും അഞ്ച്പവൻ തൂക്കമുള്ള സ്വർണ്ണക്കിരിടം മാതാവിൻ്റെ തലയിൽ അണിയിക്കുകയായിരുന്നു. ഇത് ക്രിസ്ത്യൻ വോട്ടുകൾ ഉറപ്പിക്കാൻ സുരേഷ് ഗോപി നടത്തിയ നീക്കമാണെന്ന തരത്തിൽ വാദഗതികളും പൊതുസമൂഹത്തിൽ നിന്ന് വന്നിരുന്നു. എന്തായാലും സുരേഷ് ഗോപിയ്ക്ക് അറിയാം, ഇനി താൻ തൃശൂരിൽ ജയിക്കണമെങ്കിൽ ഹിന്ദു വോട്ടുകൾ മാത്രം പോരാ ക്രിസ്ത്യൻ വോട്ടുകൾ കൂടി പെട്ടിയിലാകണമെന്ന്. ആ ലക്ഷ്യം വെച്ചുള്ള നീക്കം തന്നെയായിരുന്നു ലൂർദ്ദ് പള്ളിയിൽ മാതാവിൻ്റെ തലയിൽ സ്വർണ്ണക്കിരീടം വെച്ചതൊക്കെ. അല്ലെങ്കിൽ സുരേഷ് ഗോപിയുടെ സ്വന്തം നാടായ കൊല്ലത്ത് ഒരു പള്ളിയിൽ പോയി മാതാവിന് കീരിടം വെച്ചാൽ പോരെ, ഈ തൃശൂർ തന്നെ വേണമായിരുന്നോ എന്ന് ചിന്തിക്കുന്നവരും കുറവല്ല.

സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങൾ ഏത് രീതിയിൽ ആയാലും കൊള്ളാം. അദ്ദേഹത്തിന് എതിരായി സ്വന്തം പാളയത്തിൽ തന്നെ പടയുണ്ടെന്ന് വ്യക്തം. സുരേഷ് ഗോപി തൃശൂരിൽ ക്രിസ്ത്യൻ സമുദായത്തെ ആകർഷിപ്പിക്കാൻ ശ്രമിക്കുമ്പോൾ തൃശൂരിൽ ക്രിസ്ത്യൻ സമുദായത്തെ മുഴുവൻ വെറുപ്പിച്ച് സുരേഷ് ഗോപിയെ ഒരു മൂലയ്ക്ക് ഇരുത്തുവാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് കൂടെയുള്ളവർ എന്ന വിമർശനവും ഉയരുന്നുണ്ട്. സുരേഷ് ഗോപി തൃശൂരിലെ ലൂർദ്ദ് പള്ളിയിൽ മാതാവിന് സ്വർണ്ണകീരിടം ചാർത്തി ക്രിസ്ത്യൻ സമുദായത്തെ സന്തോഷിപ്പിച്ചതിന് പിന്നാലെ ഒരു ഹിന്ദു നേതാവ് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ഗുരുവായൂരിന് അടുത്തുള്ള പാലയൂർ ക്രിസ്ത്യൻ പള്ളി മുൻപ് ഒരു ശിവക്ഷേത്രം ആയിരുന്നെന്നാണ് ഹിന്ദു ഐക്യവേദിയുടെ കേരളത്തിലെ പ്രധാന നേതാവ് ആർ.വി.ബാബു അവകാശമുന്നയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആകമാനമുള്ള ഹിന്ദു ഇതര സമുദായങ്ങളുടെ പള്ളികൾക്കും ചർച്ചുകൾക്കും മേൽ ഹിന്ദുത്വ വാദികൾ അവകാശമുന്നയിക്കുകയും കോടതിയിൽ പോവുകയും ചെയ്യുന്നത് നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ്. അതിൻ്റെയൊക്കെ തുടർച്ചയായി വേണം ഈ പ്രസ്താവനയെയും കാണാൻ. ഈ ഹിന്ദു ഐക്യവേദിയുടെ നേതാവ് മറ്റൊരു കാര്യം കൂടി പറയുകയുണ്ടായി. അയോദ്ധ്യയിലെ രാമക്ഷേത്രം ഞങ്ങൾക്ക് മക്കയും ജറുസലേമും പോലെ പ്രധാനമാണെന്ന്. അതുകൊണ്ടാണ് ഞങ്ങൾ പിടിച്ചെടുത്തതെന്ന്. ഈ പറഞ്ഞതിൻ്റെ അർത്ഥം ഇപ്പോൾ ഞങ്ങൾക്ക് എല്ലാവരെയും സംശയമുണ്ടെങ്കിൽ കൂടി ഇപ്പോൾ ഈ കാര്യത്തിൽ ഞങ്ങൾ കാര്യമായി ഒന്നും ചെയ്യാൻ പോകുന്നില്ലെന്ന്. ശരിക്കും പറഞ്ഞാൽ ഇതൊരു ഭീഷണിയുടെ സ്വരമാണ്. കേരളം ഞങ്ങളുടെ കൈയ്യിൽ കിട്ടിയാൽ മണിപ്പൂർ എന്നുള്ള ഓർമ്മപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്.

പാലയൂർ പള്ളി മാത്രമല്ല, അർത്തുങ്കൽ പള്ളിക്ക് വരെ ഇവർ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. അർത്തുങ്കൽ പള്ളിയും ഇടപ്പള്ളി പള്ളിയും എടത്വ പള്ളിയുമൊക്കെ പൊളിക്കുന്നത് എന്നാണെന്നു മാത്രമേ ഇനി അറിയേണ്ടതുള്ളു. അതിൻ്റെ ഒക്കെ സൂചനകളാണ് ഈ ഹിന്ദു ഐക്യവേദി നേതാക്കളിലൂടെയൊക്കെ പുറത്തുവരുന്നത്. നടൻ സുരേഷ് ഗോപി ക്രിസ്ത്യൻ വോട്ടുകൾ ആകർഷിക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ തൃശൂരിൽ നടത്തുമ്പോൾ ഇവിടെ ആരോ അദ്ദേഹത്തെ പരാജയപ്പെടുത്താൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നപോലെ തോന്നും. സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂർ ലോക് സഭാ മണ്ഡലത്തിൽ പെടുന്നതാണ് ഗുരുവായൂർ. ഇവിടെയാണ് പാലയുർ ക്രിസ്ത്യൻ ചർച്ച് എന്നോർക്കണം. ഈ നേതാക്കളുടെ അവകാശവാദങ്ങൾ കാണുമ്പോൾ. ഇവരെക്കൊണ്ട് ഒക്കെ ആരോ മനപൂർവ്വം ഇതൊക്കെ പറയിപ്പിക്കുന്നപോലെ തോന്നുക സ്വഭാവികം.
Aster_MIMS

Suresh Gopi | തൃശൂരിൽ സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ബി ജെ പിയിൽ ആസൂത്രിത നീക്കമോ?

സംസ്ഥാന ബി.ജെ.പി യിൽ തന്നെ ആസൂത്രിതമായി സുരേഷ് ഗോപിയ്ക്ക് എതിരെയുള്ള നീക്കമായി വേണം ഇതിനെ കാണാൻ. സുരേഷ് ഗോപിക്ക് ചെറിയ സാധ്യത പോലും ഇല്ലാതാക്കുക. ഗോപി വളർന്നാൽ ചിലർ മൂലയ്ക്ക് ഇരിക്കും . ആ തിരിച്ചറിവ് ഉള്ളവരാകും ഈ നീക്കത്തിനു പിന്നിൽ . സുരേഷ് ഗോപിയുടെ ബി.ജെ.പിയിലെ പെട്ടെന്നുള്ള വളർച്ച ഇഷ്ടപ്പെടാത്ത ഒരു കൂട്ടം നേതാക്കൾ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ ഉണ്ടെന്ന് വ്യക്തം. അത് തിരിച്ചറിയാനുള്ള വിവേകം സുരേഷ് ഗോപിയ്ക്ക് ഇനിയെങ്കിലും കിട്ടട്ടെ. ഇതൊരു തമാശയായി കാണേണ്ട കാര്യമല്ല. പള്ളി പിടിച്ചെടുത്ത് അവിടേ അമ്പലം പണിയാൻ ആഗ്രഹിക്കുന്നവരുടെ ലക്ഷ്യം ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണമാണ്. ഇത് കേരളമായതുകൊണ്ടും സാംസ്ക്കാരിക തലസ്ഥാനം തൃശൂർ ആയതുകൊണ്ടും ആ മോഹം പൂവണിയില്ല. എന്നിരുന്നാലും നമ്മൾ ജാഗരൂകരാകണം.

Keywords: Suresh Gopi, Uniform Civil Code, Politics, Lok Sabha Election, BJP, Thrissur, BJD, Thushar Vellappally, Wayanad, Election, Lourdes Church, Is there planned move in BJP to defeat Suresh Gopi in Thrissur?.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia