Ilantur Human Sacrifice | ഇലന്തൂര്‍ നരബലിക്കേസ്: ഒരു മൃതദേഹം കൂടി കുഴിച്ചിട്ടതായി സംശയം; പ്രതികളുമായി തെളിവെടുപ്പിന് പുറപ്പെട്ട് വന്‍ പൊലീസ് സംഘം
Oct 15, 2022, 12:41 IST
പത്തനംതിട്ട: (www.kvartha.com) ഇലന്തൂര്‍ നരബലിക്കേസില്‍ നിര്‍ണായക തെളിവെടുപ്പിനായി വന്‍ പൊലീസ് സംഘം പ്രതികളുമായി കൊച്ചിയില്‍നിന്നു പുറപ്പെട്ടു. മൂന്നു പ്രതികളെയും മൂന്നു വാഹനങ്ങളിലായാണ് എത്തിക്കുന്നത്. കൊലപാതകങ്ങള്‍ നടന്ന പത്തനംതിട്ട ഇലന്തൂര്‍ പുളിന്തിട്ടയിലെ ഭഗവല്‍സിങ്ങിന്റെ വീട്ടില്‍ പ്രതികളെ എത്തിക്കും.
തെളിവെടുപ്പിനു മുന്നോടിയായി ഇലന്തൂരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ ജനക്കൂട്ടം ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ. ഇതുവഴിയുള്ള ഗതാഗതം ഉള്‍പെടെ പൊലീസ് നിയന്ത്രിക്കും.
നരബലിയില്‍ കൂടുതല്‍ ഇരകളുണ്ടെന്ന സംശയം ചോദ്യംചെയ്യലിനിടെ അന്വേഷണ സംഘത്തിന് ബലപ്പെടുകയാണ്. ഇത് സ്ഥിരീകരിക്കാന്‍ നരബലി നടന്ന വീട്ടില്‍ വിശദമായ പരിശോധന നടത്തും. വീട്ടുവളപ്പില്‍ കൂടുതല്‍ കുഴികളെടുത്ത് കൂടുതല്‍ പേര്‍ നരബലിക്ക് ഇരയായോ എന്നു പരിശോധിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പറഞ്ഞു.
ഇരട്ട നരബലിക്കേസ് പ്രതികളായ ഭഗവല്‍ സിങ്ങ്-ലൈല ദമ്പതികളുടെ വീട്ടില്‍ റോസ്ലിന്റെയും പദ്മയുടെയും മൃതദേഹങ്ങള്‍ക്ക് പുറമേ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസത്തെ ചോദ്യംചെയ്യലിലാണ് അന്വേഷണ സംഘത്തിന് ചില സൂചനകള്‍ ലഭിച്ചത്.
മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പൊലീസ് ഡോഗ് സ്‌ക്വാഡിലെ മായ, മര്‍ഫി നായകളെയുമായി ഡോഗ് സ്‌ക്വാഡ് ഇലന്തൂരില്‍ എത്തും. നേരത്തെ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഈ നായ്ക്കളെ ഉപയോഗിച്ചിരുന്നു.
തിരച്ചിലില്‍ മണ്ണിനടിയില്‍ മൃതദേഹമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ കുഴിച്ച് വിശദമായ പരിശോധന നടത്തും. ഇതിനായി ജെസിബി ഉള്‍പെടെ ഇവിടേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ പ്രതികളെ ഇലന്തൂരില്‍ തെളിവെടുപ്പിനെത്തിക്കും.
പ്രതികളായ മൂന്നുപേരെയും ചോദ്യംചെയ്തപ്പോള്‍ വ്യത്യസ്തമായ മറുപടികളാണ് ലഭിക്കുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മുഖ്യപ്രതിയായ മുഹമ്മദ് ശാഫി പൊലീസിനോട് ഒരുകാര്യങ്ങളും തുറന്നുപറയാന്‍ തയാറായിട്ടില്ല. ഭഗവല്‍ സിങ്ങില്‍ നിന്നും ലൈലയില്‍ നിന്നുമാണ് അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്.
Keywords: Ilantur Human Sacrifice Case: One more body suspected buried; large number of police team to collect evidence with accused, Pathanamthitta, News, Police, Dead Body, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.