പിങ്ക് പൊലീസ് ഓഫിസര്‍ രജിതയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ റിപോര്‍ട്; മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ല, കൂടുതല്‍ നടപടിക്കുള്ള തെറ്റും ചെയ്തില്ല
                                                 Oct 14, 2021, 14:19 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തിരുവനന്തപുരം: (www.kvartha.com 14.10.2021) മോഷണക്കുറ്റം ആരോപിച്ചു മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും നടുറോഡില്‍ അരമണിക്കൂറിലേറെ തടഞ്ഞുനിര്‍ത്തി പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ പിങ്ക് പൊലീസിലെ സിവില്‍ പൊലീസ് ഓഫിസര്‍ രജിതയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് കാട്ടി ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ റിപോര്‍ട്. 
 സംഭവം വിവാദമായതോടെ രജിതയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടുറോഡില്‍ അപമാനിക്കപ്പെട്ട കുട്ടിയും പിതാവും അമ്മയും സെക്രടേറിയറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു. സംഭവം കേരള സമൂഹം മുഴുവനും ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ആരോപിതയായ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടായില്ല.
സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും വിവാദമാവുകയും ചെയ്തതോടെ അന്വേഷണത്തിന് ഐജി ഹര്‍ഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ആ റിപോര്‍ടിലാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അനുകൂലമായ വിധി എഴുതിയത്.
മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് റിപോര്‍ടില്‍ പറയുന്നു. രജിത ജാഗ്രത പുലര്‍ത്തിയില്ല. പിതാവിനോടും മകളോടും ഇടപെടുന്നതില്‍ വീഴ്ച പറ്റി. കൂടുതല്‍ നടപടിക്കുള്ള തെറ്റ് ചെയ്തില്ലെന്നും ഡിജിപി അനില്‍കാന്തിന് നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
ആറ്റിങ്ങല്‍ ഊരുപൊയ്ക സായിഗ്രാമത്തിന് സമീപം കോട്ടറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കട്ടിയാട് മലമുകള്‍ കല്ലുവെട്ടാന്‍കുഴി വീട്ടില്‍ ജയചന്ദ്രനും (38) എട്ടുവയസുകാരിയായ മകള്‍ക്കുമാണു നടുറോഡില്‍ മോശം അനുഭവം ഉണ്ടായത്. സംഭവത്തിനുശേഷം ജോലിക്ക് പോകാന്‍ പോലും കഴിഞ്ഞില്ലെന്നും കുട്ടി കാക്കിയിട്ടവരെ കാണുമ്പോള്‍ ഭയക്കുന്നുവെന്നും ജയചന്ദ്രന്‍ പറഞ്ഞിരുന്നു.
ആറ്റിങ്ങല്‍ മൂന്നുമുക്ക് ജംക്ഷനിലാണു സംഭവം. പൊലീസ് വാഹനത്തിന് അടുത്ത് നില്‍ക്കുകയായിരുന്ന ജയചന്ദ്രനെയും മകളെയും പൊലീസുകാരി തടഞ്ഞു നിര്‍ത്തി വാഹനത്തില്‍നിന്നു കവര്‍ന്ന ഫോണ്‍ എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മോഷ്ടിച്ചിട്ടില്ലെന്നു ജയചന്ദ്രന്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും വിശ്വസിക്കാതെ ഒപ്പമുണ്ടായിരുന്ന മകളെയും അധിക്ഷേപിച്ചെന്നാണു പരാതി.
ചോദ്യം ചെയ്യലും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുമെന്ന ഭീഷണിയും കേട്ട് ഭയന്ന കുട്ടി ഉറക്കെ കരഞ്ഞു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരി, മോഷണം പോയെന്നു പറയുന്ന ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്ത ഫോണ്‍ കാറിനുള്ളിലെ ബാഗില്‍ നിന്നുതന്നെ കണ്ടെടുത്തു.
നടുറോഡിലെ വിചാരണ കണ്ടു തടിച്ചുകൂടിയ നാട്ടുകാര്‍, മോഷണം പോയതായി ആരോപിച്ച ഫോണ്‍ പൊലീസിന്റെ കാറില്‍നിന്നുതന്നെ കിട്ടിയതോടെ പൊലീസ് നടപടിയെ ചോദ്യം ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.
  Keywords:  Humiliate young girl and father in public: IG says maximum punishment given to Pink Police Officer, Thiruvananthapuram, News, Police, Report, Child, Controversy, Media, Kerala. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
