Meelad Al Nabi | നബി ദിന റാലിയിൽ അറബന മുട്ടുമായി ഹൈന്ദവ സഹോദരങ്ങൾ; കയ്യടി നേടി മത സാഹോദര്യത്തിന്‍റെ തത്തേങ്ങലം മോഡല്‍

 


പാലക്കാട്: (KVARTHA) പ്രവാചകൻ മുഹമ്മദ് നബിയുടെ സ്മരണയുമായി ഇസ്ലാം മത വിശ്വാസികൾ നബിദിനം ആഘോഷിച്ചപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ് മത സാഹോദര്യത്തിന്‍റെ മണ്ണാർക്കാട് തത്തേങ്ങലം മോഡല്‍. വ്യാഴാഴ്ച ദാറുസ്സലാം മദ്രസയുടെ ആഭിമുഖ്യത്തിൽ നടന്ന നബിദിന റാലിയിൽ ഹൈന്ദവ സഹോദരങ്ങൾ പങ്കുചേർന്ന അറബന മുട്ടാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ വൈറൽ.

Meelad Al Nabi | നബി ദിന റാലിയിൽ അറബന മുട്ടുമായി ഹൈന്ദവ സഹോദരങ്ങൾ; കയ്യടി നേടി മത സാഹോദര്യത്തിന്‍റെ തത്തേങ്ങലം മോഡല്‍



നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ റാലിയില്‍ അറബന മുട്ട് വര്‍ണാഭമായ കാഴ്ചയായി മാറി. പ്രകടനങ്ങൾ കാണാൻ നാട്ടുകാർ ഒന്നടങ്കം റോഡരികിൽ തടിച്ച് കൂടിയിരുന്നു. ഹൈന്ദവ സഹോദരങ്ങൾ പങ്കെടുക്കുന്നുവെന്ന് അറിഞ്ഞ് പുറത്തുനിന്നും നിരവധി പേർ റാലി കാണാൻ എത്തിയിരുന്നു.

നബിദിന റാലിയിൽ അറബന മുട്ടിൽ പങ്കുചേരണമെന്ന സ്വന്തം ഇഷ്ടപ്രകാരമാണ് പങ്കെടുത്തതെന്നും കുടുംബങ്ങളുടെ പരിപൂർണ പിന്തുണ ഉണ്ടായിരുന്നുവെന്നും ശിവദാസൻ എന്ന കണ്ണൻ പറയുന്നു. ശിവദാസൻ അടക്കം അഞ്ച് ഹിന്ദുമത വിശ്വാസികളാണ് റാലിയിൽ പങ്കാളിയായത്. ആദ്യ ദിവസം സ്റ്റെപുകൾ പഠിച്ചെടുക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പരിശീലനത്തിലൂടെ നന്നായി വഴങ്ങിയെന്നും ഇവർ പറയുന്നു.

ഒരു മാസക്കാലം ഇവർക്ക് പൂർണ പിന്തുണയും മികച്ച പരിശീലനവും നൽകി മദ്രസാ അധ്യാപകനും കൂടെ തന്നെ ഉണ്ടായിരുന്നു. സഊദി അറേബ്യയിൽ ജോലി ചെയ്യുന്ന ഇവരിലൊരാൾ ഒരു മാസം മുമ്പാണ് നാട്ടിൽ അവധിക്കായി എത്തിയത്. നാടിന്റെ സന്തോഷത്തിന്റെ ഭാഗമാകാൻ അദ്ദേഹവും മറ്റുള്ളവരും കൃത്യമായി പരിശീലനത്തിനെത്തി. ക്ഷേത്ര കമിറ്റിയുടെയും മറ്റും നബി ദിന റാലിക്ക് മധുരം നൽകി സ്വീകരണം നൽകുന്നത് പലയിടങ്ങളിലും പതിവ് കാഴ്ചയാണെങ്കിലും തത്തേങ്ങലെ കാഴ്ച വ്യത്യസ്തമായിരുന്നു.

ജാതി മത ഭേദമന്യേ എല്ലാവരും ഒരുമിച്ച് ഒത്തൊരുമയോടെയാണ് എല്ലാ മതങ്ങളുടെയും ആഘോഷങ്ങൾ നാട്ടിൽ കൊണ്ടാടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വിദ്വേഷത്തിന്റെ മതിൽ കെട്ടുകൾ തീർക്കുന്ന വർത്തമാനകാലത്ത് ഈ സൗഹൃദത്തിന് മാറ്റ് കൂട്ടുകയാണ്.

Keywords:  Hindu, Muslim, Arabana Muttu, Meelad Rally, Mannarkkad, Palakkad, Hindu brothers with Arabana Muttu in Meelad Rally.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia