ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കൂടുതല്‍ നടപടികളുമായി സംസ്ഥാന സര്‍കാര്‍; ഹോടെലുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി വൃത്തിയുടെ അടിസ്ഥാനത്തില്‍ 'ഹൈജീന്‍ റേറ്റിങ്' ആപ് പുറത്തിറക്കും, പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തണമെന്നും മന്ത്രി വീണാ ജോര്‍ജ്
Jan 12, 2023, 11:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഭക്ഷ്യവിഷബാധ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ നടപടിയുമായി സംസ്ഥാന സര്‍കാര്‍. ഇതിന്റെ ഭാഗമായി ഹോടെലുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി വൃത്തിയുടെ അടിസ്ഥാനത്തില്‍ ഹോടെലുകള്‍ക്ക് 'ഹൈജീന്‍ റേറ്റിങ്' ആപ് പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഹോടെലുകളുടെ ശുചിത്വം ആപിലൂടെ ജനങ്ങള്‍ക്ക് റേറ്റിങിനു വിധേയമാക്കാന്‍ കഴിയും. നല്ല സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആപിലൂടെ കഴിയുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മയൊണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നതു നിരോധിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. വെജിറ്റബിള്‍ മയൊണൈസ് അല്ലെങ്കില്‍ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് മാത്രമേ ഇനി വിതരണം ചെയ്യാന്‍ പാടുള്ളു.
ഹോടെലുകളില്‍നിന്ന് വിതരണം ചെയ്യുന്ന പാഴ്‌സലുകളില്‍ ഭക്ഷണം വിതരണം ചെയ്ത സമയം രേഖപ്പെടുത്തിയ സ്റ്റികര്‍ നിര്‍ബന്ധമാക്കും. എത്ര മണിക്കൂറിനകം ഭക്ഷണം ഉപയോഗിക്കാമെന്നു സ്റ്റികറില്‍ രേഖപ്പെടുത്തണം. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഹെല്‍ത് കാര്‍ഡ് നിര്‍ബന്ധമാക്കും. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപര്‍വൈസര്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ഓഡിറ്റോറിയങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ മാത്രമായിരിക്കും. ഓഡിറ്റോറിയങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണമേന്മ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും നോടിസ് നല്‍കലും ഓണ്‍ലൈനിലൂടെ രേഖപ്പെടുത്തും.
ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത സ്ഥലമാണെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. പരിശോധനാ നടപടികള്‍ ഓണ്‍ലൈനാകുന്നതോടെ കമിഷണര്‍ക്കുവരെ തല്‍സമയം നടപടികള്‍ വിലയിരുത്താനും വീഴ്ചകള്‍ പരിഹരിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കുന്നത് കര്‍ശനമായ മാനദണ്ഡങ്ങളോടെയാണെന്ന് ഉറപ്പാക്കും. സംസ്ഥാന തലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. രഹസ്യ സ്വഭാവത്തിലായിരിക്കും ഫോഴ്‌സിന്റെ പ്രവര്‍ത്തനം. അതതു സ്ഥലങ്ങളിലെ ഭക്ഷ്യ സുരക്ഷാ ഓഫിസറും ഈ സ്‌ക്വാഡിനൊപ്പം ഉണ്ടാകും.
എല്ലാ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സും രെജിസ്‌ട്രേഷനും നിര്‍ബന്ധമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സ്ഥാപനങ്ങള്‍ ശുചിത്വം ഉറപ്പാക്കണം. അടുക്കള, ഫ്രീസര്‍, കുടിവെള്ളം, സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലെല്ലാം വൃത്തി ഉറപ്പാക്കണം. തദ്ദേശ സ്ഥാപങ്ങളുടെ സഹായത്തോടെ ഹോടെല്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Keywords: Government instructions for ensuring food safety, Thiruvananthapuram, News, Health, Health and Fitness, Health Minister, Hotel, Website, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

