Criticism | ഇനിയെങ്കിലും വെറുതെ വിടൂ ഗാഡ്ഗിലിനെ, ഒപ്പം ഇതിനായി മുറവിളി കൂട്ടുന്ന ചങ്ങാതിമാരെയും

 
Madhav Gadgil
Madhav Gadgil

Photo Credit: Facebook/ Madhav Gadgil, PRD Kerala

* മുണ്ടക്കയം ദുരന്തത്തിന് ശേഷം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയായി
 * ഗാഡ്ഗിലിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ ഫലമാണെന്ന് വാദം
 * പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസമാണെന്ന മറുവാദം
 * പാവങ്ങളാണ് ഇത്തരം ദുരന്തങ്ങളുടെ ഇരകളാകുന്നത്

സോണി കല്ലറയ്ക്കൽ

(KVARTHA) വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തം കേരളത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. അവിടെയുണ്ടായ ഉരുൾ പൊട്ടലിൽ ഒരുപാട് പേരുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. വീടുകൾ തകർന്നു. ഇനി അവശേഷിക്കുന്നവർക്ക് പോലും ജീവിക്കാൻ ഒരു വീടോ കൃഷി ചെയ്യാൻ ഒരു സെൻ്റ് ഭൂമിയോ ഇല്ലാത്ത അവസ്ഥ. ഒരു കുടുംബത്തിലെ തന്നെ കുട്ടികൾ മുതൽ വയസായവർ വരെ ഒന്നിച്ച് മരണത്തിന് കീഴ്പ്പെട്ട ദുരന്തം ഇതല്ലാതെ മറ്റൊന്നില്ല ഓർമ്മിക്കാൻ കേരളത്തിൽ. 

Madhav Gadgil

ആരെയും വേദനിപ്പിക്കുന്ന ഒന്നായിരുന്നു  മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തം. ഈ ദുരന്തത്തിന് വഴിവെച്ച ഘടകങ്ങൾ ആരുടെ സൃഷ്ടി, മനുഷ്യരുടെയോ അതോ പ്രകൃതിയുടെ തന്നെയോ? ഈ അവസരത്തിൽ 2013ല്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ തന്റെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയ വസ്തുതകള്‍ ഇപ്പോൾ ചർച്ചയാവുകയാണ്. ഇതിനെ എതിർത്തും അനുകൂലിച്ചും ഒരുപാട് പേർ ആണ് സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലും മറ്റും രംഗത്ത് വന്നിട്ടുള്ളത്. 

'പശ്ചിമ ഘട്ടം ആകെ തര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണ്. അതിന് നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങള്‍ ഒന്നും വേണ്ട, നാലോ അഞ്ചോ വര്‍ഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും', എന്നായിരുന്നു ഗാഡ്ഗിലിന്റെ വാക്കുകള്‍. അതിനുശേഷം 2020 ഓഗസ്റ്റ് 6 ന് രാത്രി, രാജമല പെട്ടിമുടിയില്‍ 66 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന് ശേഷം ഗാഡ്ഗില്‍ പറഞ്ഞത് ഇപ്രകാരം, 'എന്നെ തള്ളി പറഞ്ഞവര്‍ സുരക്ഷിതരായി, സുഖമായി ജീവിക്കുന്നു. എനിക്കെതിരെ തെരുവില്‍ ഇറക്കപ്പെട്ട പാവങ്ങള്‍ ഇന്ന് മണ്ണിനടിയിലും.  ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ...', ഗാഡ്ഗിലിന്‍റെ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. 

ഗാഡ്ഗിലിനെ കേട്ടിരുന്നെങ്കില്‍ ഒരുപക്ഷെ  ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നുവെന്ന് അഭിപ്രായം ഉയരുന്നു. എന്നാൽ ഇതല്ല ശരി എന്നും വാദിക്കുന്നവർ ഒരുപാട് ഉണ്ട്. ഇങ്ങനെയുള്ള എന്തെങ്കിലും സംഭവം ഉണ്ടാകുമ്പോൾ ഇതുപോലെ പലതും പലപ്പോഴായി ഉയർന്നു വരുന്നത് കാണാമെന്ന് അവർ വാദിക്കുന്നു. അവർ പറയുന്നത്, ആധുനിക ജീവിതത്തിന്റെ സുഖലോലുപതകളിൽ ഇടതടവില്ലാതെ കുത്തിമറിയുന്നവന്റെ ഇടയ്ക്കിടെയുണ്ടാവുന്ന ദാഹനക്കേടാണ് പരിസ്ഥിതി പ്രേമം എന്നാണ്. എന്നാൽ ഗാഡ്ഗിലിന്‍റെ വാക്കുകൾ ഏതറ്റം വരെ ശരിയാകും. അധ്യാപകനായ റോയി സ്ക്കറിയ ഈ വിഷയത്തിൽ എഴുതിയ കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്. 

കുറിപ്പിൽ പറയുന്നത്:

‘ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ. ജൂലൈ 30ന്  സമാനതകൾ ഇല്ലാത്ത മഴയാണ്  വയനാട്ടിൽ പെയ്തിറങ്ങിയത്. 24 മണിക്കൂറിൽ ഏകദേശം 50 സെന്റീമീറ്റർ മഴ. ചെറിയ സമയത്തിൽ വലിയ മഴകൾ പെയ്യുക എന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്. അങ്ങനെ വരുമ്പോൾ കുറഞ്ഞ സമയത്തിൽ ഏകദേശം ഇരുപതിനായിരം ലിറ്റർ വെള്ളം ഒരു സെന്റില്‍ പെയ്തിറങ്ങി. അപ്പോൾ ഒരു ഏക്കറിൽ 20 ലക്ഷം  ലിറ്റർ. സാധാരണ ഒരു വാട്ടർ ടാങ്കിൽ കൊള്ളുന്നത് 500 ലിറ്റർ ആണ്. ഒന്ന് മനസ്സിൽ കമ്പയർ ചെയ്തു നോക്ക്. അപ്പോൾ മനസ്സിലാവും എത്രമാത്രം വെള്ളം ഒരു പ്രദേശത്ത് പതിക്കുന്നു  എന്ന്. അങ്ങനെ വരുമ്പോൾ മണ്ണ് ഇടിയും. 

കേരളത്തിലെ ഒരു പ്രദേശവും ഇനി സുരക്ഷിതമല്ല. മല ചെരുവുകളിൽ ഉരുൾപൊട്ടലും സമതലങ്ങളിൽ പ്രളയത്തിനും സാധ്യതകൾ കൂടുക ആണ്. ആരും സുരക്ഷിതരല്ല. സേഫ് സോണിൽ ഇരുന്നുകൊണ്ട് ആർക്കും എന്തും പറയാം എന്ന് കരുതേണ്ട. അടിസ്ഥാനപരമായി ഇതിനെല്ലാം കാരണം ആഗോളതാപനം ആണ്. ഇപ്പോൾ ആഗോളതാപനം മാറി ആഗോള തിളപ്പിലാണ്. ആഗോള തിളപ്പിന് കാരണം അനിയന്ത്രിതമായി പുറത്തുവരുന്ന കാർബൺ ഡയോക്സൈഡ് ആണ്. 

കാലാവസ്ഥ മാറ്റം മൂലം ഉണ്ടാകുന്ന  പരിസ്ഥിതി പ്രശ്നങ്ങൾ ലോക വ്യാപകമായി  കാണപ്പെടുന്നു. കേരളത്തിന്റെ ഭൂപ്രകൃതി മൂലം അതു കൂടുതൽ പ്രകടമാണ്. അതിനാൽ ആഗോളതലത്തിലുള്ള പരിശ്രമം ഉണ്ടായെങ്കിൽ മാത്രമേ കാലാവസ്ഥ ചെറുക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ. വെറുതെ വീടു ഗാഡ്ഗിലിനെ. കേരളത്തിൽ എവിടെയെങ്കിലും എന്ത് പാരിസ്ഥിതിക പ്രശ്നം ഉണ്ടായാലും  ഗാഡ്ഗിൽ എന്ന് മുറവിളി കൂട്ടുന്ന ചില ചങ്ങാതിമാർ ഉണ്ട്. പാവങ്ങളാണ് അവരെ വെറുതെ വിട്ടേക്ക്’.

ഇരയാകുന്നത് പാവങ്ങൾ 

ഇതാണ് ആ കുറിപ്പ്. ഇത് വായിച്ചാൽ മനസ്സിലാകും ഇവിടെ വരുന്ന പല റിപ്പോർട്ടുകളുടെയും ശരിയും തെറ്റും. ഓരോ റിപ്പോർട്ടും അതാത് കാലത്തെ സാഹചര്യങ്ങളെമാത്രം ആശ്രയിച്ചാണ് ഇരിക്കുന്നത്. അത് എപ്പോഴും ശരിയാകണമെന്നുമില്ല. എന്നാൽ പൂർണ്ണമായി തെറ്റെന്നും പറയാനാവില്ല. അതിൻ്റെ പേരിൽ വലിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആരെയും പ്രത്യേകം പഴിച്ചിട്ടും കാര്യമില്ല. പക്ഷേ, ഒരു കാര്യം സത്യമാണ്. നാടിനുണ്ടാകുന്ന ദുരന്തം ബാധിക്കുന്നതും നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നതും പാവങ്ങൾക്ക് മാത്രം. ഭരണക്കാരും ഈ സത്യം മറക്കുന്നു.

#GadgilReport #WesternGhats #MundakayamLandslide #Kerala #ClimateChange #NaturalDisasters #EnvironmentalImpact

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia