തുറന്ന സമൂഹത്തില്‍ പറയുന്നത് ഉത്തരവാദിത്വത്തോടെ വേണം, ഒപ്പം സ്വയം നിയന്ത്രണവും: ജി സുധാകരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com 14.05.2017) എല്ലാവരും തുറന്നിടപ്പെടുന്ന, തുറന്ന സമൂഹമുള്ള കാലത്ത് എല്ലാവര്‍ക്കു സ്വയംനിയന്ത്രണം വേണമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി സുധാകരന്‍ പറഞ്ഞു. തുറന്ന സമൂഹമുള്ള കാലത്ത് പറയുന്നതെല്ലാം ഉത്തരവാദിത്തത്തോടെയേ പറയാവൂവെന്ന് എല്ലാവരും മനസിലാക്കണം. കാരണം ജനങ്ങള്‍ അത് ഉള്‍ക്കൊള്ളും. അതിനാല്‍ സമൂഹത്തിന് സ്വയംനിയന്ത്രണം വേണം. സര്‍ക്കാരും പൊലീസും വിചാരിച്ചാല്‍ മാത്രം വരുന്നതല്ല നിയന്ത്രണം. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കപ്പെടണം. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആര്‍ക്കും രക്ഷയില്ലെന്ന രീതിയില്‍ നടക്കുന്ന പൊതുപ്രചാരണം ശരിയല്ല. അങ്ങനെയൊരു സ്ഥിതി നാട്ടിലുണ്ടോ? ഇല്ലെങ്കിലും നമ്മള്‍ പൊതുവേ പറയുന്നു. മാധ്യമങ്ങള്‍ പൊതു പറച്ചിലിന് ആക്കം കൂട്ടുന്നു. മുമ്പത്തെക്കാള്‍ കൂടുതല്‍ ചില പ്രശ്‌നങ്ങളുണ്ട്. അതിനു കാരണങ്ങളുണ്ട്. പക്ഷേ കാര്യകാരണ ബന്ധം മനസിലാക്കാന്‍ കേരളീയ സമൂഹത്തിന് ഇപ്പോ പൊതുവേ താത്പര്യമില്ല. കാര്യകാരണത്തോടെ കാണാന്‍ പാകതവേണം, നിരീക്ഷണം വേണം. അതിന്റെ ആവശ്യമില്ലെന്ന ചിന്തയാണ് ഇന്നുള്ളത്. സമൂഹത്തില്‍ അതു കൂടുതല്‍ കുഴപ്പമുണ്ടാക്കുന്നു.

ഏതൊരുകാര്യവും സമൂഹത്തെ വിനാശകരമായി ബാധിക്കുന്നുവെങ്കില്‍ നിശ്ചിത അളവിലേ പറയാവൂ. കൂട്ടിയോ കുറച്ചോ പറയരുത്. ആര്‍ക്കും രക്ഷയില്ലെന്ന് വെറുതേപറയുന്നു. ഏതു വീട്ടിലാണ് രക്ഷയില്ലാത്തതെന്ന് പറയാന്‍ കഴിയുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി ഓഫീസ് അങ്കണത്തില്‍ സമിതിയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും മൂന്നുദിവസമായി നടന്ന കുട്ടികളുടെ ത്രിദിന ക്യാമ്പിന്റെ സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

തുറന്ന സമൂഹത്തില്‍ പറയുന്നത് ഉത്തരവാദിത്വത്തോടെ വേണം, ഒപ്പം സ്വയം നിയന്ത്രണവും: ജി സുധാകരന്‍

വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക വിദ്യാഭ്യാസം നല്‍കണം. അതിന് ആരെങ്കിലും തയാറാകുന്നുണ്ടോ. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പരാതി പറഞ്ഞാല്‍ പരിഹാരമാകുമോ. എല്ലാവര്‍ക്കും എല്ലാം വിളിച്ചുപറയണം പരിഹാരം വേണ്ട. ഇതാണ് ഇന്നത്തെ സ്ഥിതി. കുട്ടികള്‍ക്ക് പരിരക്ഷ കിട്ടുന്നുണ്ട്. ജനസംഖ്യ കൂടിയതിന്റെ പ്രശ്‌നങ്ങളുണ്ട്. അതിനെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കണം. കൊട്ടത്താപ്പിന് കാര്യങ്ങള്‍ പറയരുത്. സമൂഹത്തിന്റെ പ്രത്യേകത മനസിലാക്കി വളരാനുള്ള പരിശീലനം പെണ്‍കുട്ടികള്‍ക്ക് നല്‍കണം. ശാന്തവും ശക്തവും പരസ്പരസ്‌നേഹവുമുള്ള പ്രതീക്ഷയുള്ള കുടുംബം കെട്ടിപ്പടുക്കുകയാണ് കുട്ടികളെ നല്ലരീതിയില്‍ വളര്‍ത്താനുള്ള വഴി. കുട്ടികളുടെ സുരക്ഷിതത്വം കുടുംബത്തിലാണ്. ആധുനികതയുടെ പേരില്‍ കുടുംബത്തെ തള്ളിക്കളയുന്നത് ശരിയല്ല. ധൃതി അപകടകരമാണ്. അത് ഒരു മാനസിക ഭാവമാണ്. പ്രകൃതിയെപ്പറ്റിയും സമൂഹത്തെപ്പറ്റിയും കുട്ടികള്‍ക്ക് അറിവുകുറയുന്നതിന്റെ ഉത്തരവാദിത്തം സമൂഹത്തിനും വിദ്യാഭ്യാസരീതിക്കും മാതാപിതാക്കള്‍ക്കുമൊക്കെയുണ്ട്. മത്സരപ്പരീക്ഷയില്‍ ജയിച്ചു പോകണമെന്നു മാത്രമാണ് നാം കുട്ടികളോട് പറയുന്നത്. ആവശ്യമില്ലാത്ത നിയന്ത്രണം ഏര്‍പ്പെടുന്നു. സ്വതന്ത്രവും നിര്‍ഭയവുമായി കുട്ടികള്‍ വളരണം. നമ്മള്‍ നന്നാവാതെ കുട്ടികള്‍ മാത്രം നന്നാവണം എന്നു പറയുന്നത് ശരിയല്ല മന്ത്രി പറഞ്ഞു.

അഞ്ചു വര്‍ഷം കൊണ്ട് ആലപ്പുഴയുടെ രൂപവും ഭാവവും മാറും. മാറ്റം ഉള്‍ക്കൊള്ളണം. ബൈപാസിന്റെ ഫ്‌ളൈ ഓവര്‍ ഒരു വര്‍ഷത്തിനകം തീരും. സകലറോഡും പുനര്‍നിര്‍മിക്കും. അഞ്ചു വര്‍ഷം കൊണ്ട് ആലപ്പുഴയില്‍ മാത്രം 10,000 കോടി രൂപയുടെ വികസനം നടക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ആധ്യക്ഷ്യം വഹിച്ചു. ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ജലജാ ചന്ദ്രന്‍, വൈസ് പ്രസിഡന്റ് സി എന്‍ എന്‍ നമ്പി, ജോയിന്റ് സെക്രട്ടറി എന്‍ പവിത്രന്‍, ട്രഷറര്‍ കെ പി പ്രതാപന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ എ എന്‍ പുരം ശിവകുമാര്‍, കെ നാസര്‍, എ ഡി സി ജനറല്‍ വി പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


Keywords:  Alappuzha, News, Kerala, G Sudhakaran, Minister, Inauguration, Children. Parents, G Sudhakaran inaugurates children's programme.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia