'അസാധാരണമായ ശബ്ദം കേട്ട് ടോര്‍ചടിച്ച് നോക്കിയപ്പോള്‍ ആഴക്കടലില്‍ ശ്വാസത്തിനായി പിടയുന്ന ഒരു പോത്ത്'; മണിക്കൂറുകള്‍ നീണ്ട ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ കരക്കെത്തിച്ച് മീന്‍പിടുത്തക്കാര്‍
Jan 13, 2022, 18:35 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 13.01.2022) ആഴക്കടലില്‍ അകപ്പെട്ട് ശ്വാസത്തിനായി പിടയുന്ന പോത്തിനെ രക്ഷിച്ച് കരക്കെത്തിച്ച് മീന്‍പിടുത്തക്കാര്‍. കോതി നൈനാംവളപ്പിലെ തൊഴിലാളികളാണ് കടലില്‍ പ്രാണനുവേണ്ടി പിടഞ്ഞ പോത്തിനെ നീണ്ട ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ കരക്കെത്തിച്ചത്.
അഴീമുഖത്ത് നിന്ന് മീന്‍ പിടുത്തതിനായി പുറപ്പെട്ട അറഫ, സാല റിസ എന്നീ രണ്ട് ഫൈബര്‍ വള്ളത്തിലെ തൊഴിലാളികളായ എ ടി റാഷി, എ ടി ഫിറോസ്, എ ടി സക്കീര്‍, എ ടി ദില്‍ഷാദ് എന്നിവരാണ് പുലര്‍ചെ രണ്ട് മണിക്ക് നൈനാംവളപ്പ് തീരത്തുനിന്ന് രണ്ട് കിലോമീറ്റര്‍ അകലെ പുറംകടലിലേക്ക് നീന്തുന്ന അവസ്ഥയില്‍ അവശനിലയിലായ പോത്തിനെ കടലില്‍ കാണുന്നത്.
'അസാധാരണമായ ശബ്ദം കേട്ട് ടോര്‍ചടിച്ചു നോക്കിയപ്പോള്‍ ഒരു പോത്ത് നീന്തുന്നതാണ് കണ്ടത്. ശ്വാസം കിട്ടാനായി ഇടയ്ക്കിടെ തല വെള്ളത്തിന് മുകളിലേക്ക് ഉയര്‍ത്തുന്നുമുണ്ട്. കുറച്ചുസമയം കൂടി കഴിഞ്ഞാല്‍ പോത്ത് ചത്തുപോകും എന്ന് ഉറപ്പായതിനാല്‍ മീന്‍പിടിത്തം നിര്‍ത്തി അതിനെ രക്ഷപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു'- തൊഴിലാളികള്‍ പറയുന്നു.
തുടര്‍ന്ന് അവശനിലയിലായ പോത്ത് കടലില്‍ മുങ്ങാതിരിക്കാന്‍ രണ്ട് കന്നാസുകള്‍ അതിന്റെ ശരീരത്തില്‍ കെട്ടി രണ്ട് വള്ളങ്ങള്‍ക്കും ഇടയിലാക്കി പതുക്കെ നീന്തിച്ചാണ് കരയ്ക്ക് എത്തിച്ചതെന്ന് ഇവര്‍ പറയുന്നു. മീന്‍പിടിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു ദിവസത്തെ വരുമാനം നഷ്ടമായെങ്കിലും പ്രാണനുവേണ്ടി പിടഞ്ഞ പോത്തിനെ രക്ഷപ്പെടുത്താനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് തൊഴിലാളികള്‍.
പോത്തിനെയും കൊണ്ട് കോതി അഴിമുഖത്ത് എത്തുമ്പോള്‍ രാവിലെ എട്ട് മണിയായി. പോത്ത് എങ്ങനെ കടലിലെത്തിയെത്തിയെന്ന് വ്യക്തമല്ല. പോത്തിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. കടലില്‍ പോത്ത് ഇത്രയും ദൂരം നീന്തിയത് അദ്ഭുതമാണെന്നും ഇവര്‍ പറയുന്നു. തെളിവുമായി എത്തുന്നവര്‍ക്ക് പോത്തിനെ കൈമാറാനിരിക്കുകയാണ് മീന്‍പിടുത്തക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

