Film Producer Arrested | സ്വര്‍ണക്കടത്ത് കേസ്: സിനിമാ നിര്‍മാതാവ് അറസ്റ്റില്‍; പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിജയ് ബാബുവിന് വിദേശത്ത് ഒളിത്താവളം ഒരുക്കിയതും ഇയാളെന്ന് ആരോപണം
                                                 Jun 23, 2022, 14:51 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കൊച്ചി: (www.kvartha.com) സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് കൊച്ചി രാജ്യന്തര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായ കെ പി സിറാജുദ്ദീനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.  
 
  സിറാജുദ്ദീന് ദുബൈയിയില്‍ കടച്ചില്‍യന്ത്ര (ലേത്ത്) നിര്‍മാണ ഫാക്ടറിയുണ്ട്. ഇന്‍ഡ്യയിലേക്ക് കള്ളക്കടത്ത് നടത്താനുള്ള സ്വര്‍ണം ഈ ഫാക്ടറിയില്‍ എത്തിച്ചാണ് യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 
 
 
  ബിസ്കറ്റുകളുടെ രൂപത്തില്‍ ഒളിപ്പിക്കാന്‍ കഴിയാത്ത സ്വര്‍ണം ലേത്തില്‍ കടഞ്ഞാണ് ഒളിപ്പിക്കാവുന്ന ആകൃതിയിലാക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൃക്കാക്കര നഗരസഭ വൈസ് ചെയര്മാന് എ എ ഇബ്രാഹിംകുട്ടിയുടെ മകന് ശാബിന്റെ പേരിലുള്ള കംപനിയിലേക്കാണ് ഇറച്ചിവെട്ടുയന്ത്രം എത്തിച്ചതെന്നാണ് കണ്ടെത്തല്‍.  
  തൃക്കാക്കര നഗരസഭയുടെ മരാമത്ത് ജോലികളില്‍ ശാബിന്റെ പങ്കാളിയായ പി എ സിറാജുദ്ദീനും കള്ളക്കടത്തില്‍ പങ്കാളിത്തമുണ്ടെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ ഇബ്രാഹിംകുട്ടിക്ക് ഇവരുടെ കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച് അറിവില്ലായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 
 
  കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്: കെ പി സിറാജുദ്ദീന്റെ ലേത്ത് ഫാക്ടറിയില്‍ 2.33 കിലോഗ്രാം സ്വര്‍ണമാണ് ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ചത്. യന്ത്രം ഏറ്റുവാങ്ങാനെത്തിയ നകുലിനെ കസ്റ്റംസ് അപ്പോള്‍ തന്നെ പിടികൂടിയിരുന്നു. നകുലിന്റെ മൊഴികളിലൂടെയാണ് ശാബിന്റെയും സിറാജുദ്ദീന്റെയും പങ്കാളിത്തം പുറത്തുവന്നത്. ശാബിന് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. 
  വിമാനത്താവളത്തില്‍ പരിശോധന പൂര്‍ത്തിയാക്കി വിട്ടു നല്കിയ യന്ത്രം വാഹനത്തില്‍ കയറ്റി പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് രഹസ്യവിവരം ലഭിച്ചത്. കാര്‍ഗോ ഗേറ്റ് കടന്ന വാഹനം ഉദ്യോഗസ്ഥര്‍ തടഞ്ഞു തിരിച്ചെത്തിച്ച് യന്ത്രം പിടിച്ചെടുക്കുകയായിരുന്നു. വിശദ പരിശോധന നടത്തിയപ്പോഴാണ് യന്ത്രത്തിനുള്ളില്‍ സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്.  
 
  ഒരു കിലോഗ്രാം വീതം തൂക്കമുള്ള രണ്ടു വലിയ സ്വര്‍ണ ബിസ്കറ്റുകളും 116 ഗ്രാം വീതം തൂക്കമുള്ള 2 ചെറിയ ബിസ്കറ്റുകളുമാണ് കണ്ടെടുത്തത്. കൊച്ചിയിലെ തുരുത്തുമ്മല്‍ എന്റര്‍പ്രൈസസ് വഴിയാണ് ഈ ഇറക്കുമതി നടത്തിയിരിക്കുന്നത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 
 
  അതേസമയം, വ്യാജവാഗ്ദാനം നല്കി പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിജയ് ബാബുവിന് വിദേശത്ത് ഒളിത്താവളം ഒരുക്കിയതും സിറാജുദ്ദീനാണെന്ന് ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ പീഡനക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം സിറാജുദ്ദീനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
