അരിപ്പറ്റയില്‍ സമരക്കാരെ ഒഴിപ്പിക്കുന്നതിനിടയില്‍ ആത്മഹത്യാശ്രമം: സ്ഥലത്ത് സംഘര്‍ഷാവസ്ഥ

 


ADVERTISEMENT

വയനാട്: (www.kvartha.com 03.05.2014)  അരിപ്പറ്റയില്‍ ഹാരിസണ്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കല്‍ സംഘര്‍ഷാവസ്ഥയിലെത്തി. ഭൂമി കയ്യേറിയത് ഒഴിപ്പിക്കാനെത്തിയ  റവന്യൂ സംഘത്തെ സി.പി.എമ്മും സമരക്കാരും തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു. സി പി എമ്മിന്റെ നേതൃത്വത്തിലാണ് വയനാട്ടില്‍ ഭൂസമരം നടത്തുന്നത്.

ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് റവന്യൂ സംഘം ഹാരിസണ്‍ ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിക്കാനെത്തിയത്. സംഘം സമരക്കാരെ ഒഴിപ്പിക്കാനെത്തുന്ന വിവരമറിഞ്ഞ് സി.പിഎം നേതാവ് സി.കെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള നൂറ് കണക്കിനാളുകള്‍ സ്ഥലത്തെത്തി ഉദ്യേഗസ്ഥരെ തടയുകയായിരുന്നു. ഭൂമി കയ്യേറ്റം തടയുന്നതിനായി  സമരക്കാരില്‍ ചിലര്‍ ആത്മഹത്യാശ്രമം നടത്തി. മരത്തില്‍ കയറിയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചുമാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

സമരക്കാരില്‍  ഒരു സ്ത്രീ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് പോലീസ് ഇടപെട്ട് തടഞ്ഞു. തുടര്‍ന്ന് സമരം ചെയ്തുവന്ന  യുവാവ് മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

റവന്യൂ സംഘത്തെ സഹായിക്കാനും സമരക്കാരെ പിന്തിരിപ്പിക്കാനും കല്‍പ്പറ്റ ഡി.വൈ.എസ്.പി സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് രാവിലെ മുതല്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ഹാരിസണ്‍ മലയാളത്തിന്റെ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ്  പോലീസും റവന്യൂ വകുപ്പും ചേര്‍ന്ന് നെടുമ്പാലയില്‍ എട്ടു കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത്.

ഇതില്‍ അഞ്ചു കുടുംബങ്ങള്‍ക്ക് പോകാന്‍ ഇടമില്ലാത്തതിനാല്‍   മേപ്പാടി ഗവ.എല്‍.പി സ്‌കൂളില്‍ താല്‍ക്കാലികമായി താമസിച്ചുവരികയായിരുന്നു. ഇവരെയാണ് ശനിയാഴ്ച രാവിലെ പോലീസും റവന്യൂ വകുപ്പും ചേര്‍ന്ന് വീണ്ടും കുടിയിറക്കിയത്. കുടിയിറക്കപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

കുടിയൊഴിപ്പിക്കുന്നതു തടയാന്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.  ജില്ലയിലെ വില്ലേജോഫീസര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം പോലീസ് പരമാവധി സംയനം പാലിക്കുമെന്നും ബലപ്രയോഗം നടത്തില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് എംഐ ഷാനവാസ് എംപിയും  അറിയിച്ചു.

അരിപ്പറ്റയില്‍ സമരക്കാരെ ഒഴിപ്പിക്കുന്നതിനിടയില്‍ ആത്മഹത്യാശ്രമം: സ്ഥലത്ത് സംഘര്‍ഷാവസ്ഥവയനാട്ടിലെ ഹാരിസണ്‍ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള അഞ്ചു തോട്ടങ്ങളിലായി കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി 415 കുടുംബങ്ങളാണ് കുടില്‍ കെട്ടി സമരം നടത്തുന്നത്.

ഹാരിസണ്‍ തോട്ടങ്ങളില്‍ കുടില്‍ കെട്ടി സമരം നടത്തുന്നവര്‍ ഒഴിഞ്ഞു പോകണമെന്ന് വൈത്തിരി തഹസീല്‍ദാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സമരക്കാര്‍ ഒഴിയാന്‍ തയ്യാറായില്ല. പിന്നീടാണ് കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിറക്കിയത്.

അതേസമയം സ്ഥലത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് കുടിയൊഴിപ്പിക്കല്‍
നിര്‍ത്തിവെച്ചു. സമരക്കാരെ കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി സമരസമിതി അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മല്ലത്ത് മിന്നലില്‍ വീട്ടുപകരണങ്ങള്‍ നശിച്ചു
Keywords: Shelter, CPM, Family, Police, Threatened, School, Ramesh Chennithala, Kerala. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia