Controversy | ഒടുവില്‍ സസ്‌പെന്‍സ് പൊട്ടിച്ച് ഇപി: വിവാദമായ 'വൈദേകം' റിസോര്‍ടില്‍ വിശദീകരണം ഇങ്ങനെ!
Dec 30, 2022, 19:02 IST
തിരുവനന്തപുരം: (www.kvartha.com) വിവാദമായ 'വൈദേകം' റിസോര്‍ടില്‍ നിക്ഷേപമില്ലെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സംസ്ഥാന സെക്രടേറിയറ്റില്‍ പാര്‍ടിക്കു നല്‍കിയ വിശദീകരണത്തിലാണ് ഇ പി ഇക്കാര്യം വ്യക്തമാക്കിയത്. റിസോര്‍ടില്‍ ഭാര്യയ്ക്കും മകനും നിക്ഷേപമുണ്ടെന്ന് പറഞ്ഞ ഇപി എന്നാല്‍ അത് അനധികൃതമല്ലെന്നും വ്യക്തമാക്കി.
ഭാര്യയുടെയും മകന്റെയും വരുമാന സ്രോതസ് ഇപി ജയരാജന്‍ പാര്‍ടിക്ക് മുന്നില്‍വച്ചു. ഇരുവര്‍ക്കും ഔദ്യോഗിക സ്ഥാനങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടാണ് നേരത്തെ വ്യക്തമാക്കാതിരുന്നത്. ഇതോടെ ഇക്കാര്യങ്ങള്‍ സംസ്ഥാന സമിതിയില്‍ ഇപി വിശദീകരിക്കട്ടെയെന്നും ധാരണയായി. തല്‍കാലം വിഷയത്തില്‍ അന്വേഷണം വേണ്ടെന്ന് സെക്രടേറിയറ്റ് തീരുമാനിച്ചു.
വൈദേകം റിസോര്‍ട് കംപനിയിലെ ഏറ്റവും വലിയ ഓഹരിയുടമ ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയാണെന്ന് രേഖകള്‍ പറയുന്നു. പി കെ ഇന്ദിരയ്ക്ക് 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരിയാണുള്ളത്.
ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍പേഴ്‌സനും ഇന്ദിര തന്നെയാണ്. ഇത് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ സിഇഒ തയാറായിരുന്നില്ല. 2021 ഡിസംബര്‍ 17ന് ഇന്ദിര ചെയര്‍പേഴ്‌സനായി. ഇതിനു മുന്‍പ് മകന്‍ ജെയ്‌സനായിരുന്നു ചെയര്‍മാന്‍. ജെയ്‌സന്റെ ഓഹരിമൂല്യം 10 ലക്ഷം രൂപയാണ്.
നേരത്തെ റിസോര്‍ട് അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും അടക്കമുള്ള വിഷയങ്ങളെ കുറിച്ച് സിപിഎം നേതാവ് പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ മറുപടി നല്‍കാതെ ഇപി വഴുതിമാറിയിരുന്നു.
തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇ പിയോട് മാധ്യമപ്രവര്‍ത്തകര്‍ അഴിമതി ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ 'എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍, ഹാപി ന്യൂ ഇയര്‍' എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
വ്യാഴാഴ്ച കണ്ണൂരില്‍വെച്ചും വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ 'ഇവിടെ കാലാവസ്ഥ നല്ല ചൂടാണ്. ഡെല്‍ഹിയില്‍ തണുപ്പാണ്. വിവിധ രാജ്യങ്ങളില്‍ അതിശൈത്യം കാരണം ആളുകള്‍ മരിച്ചു വീഴുന്നു' എന്നായിരുന്നു പ്രതികരണം. കാലാവസ്ഥാ വ്യതിയാനം ഗൗരവത്തോടെ ചര്‍ച ചെയ്യേണ്ടതാണെന്നും ഇപി പറഞ്ഞിരുന്നു.
Keywords: EP Jayarajan says there is no investment in resort, Thiruvananthapuram, News, Politics, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.