Sixth State Finance Commission | നികുതി കാര്യത്തില്‍ സുതാര്യത ഉറപ്പാക്കണം; വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കുന്നതിനായി പ്രാദേശിക സര്‍കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കണം; ആറാം സംസ്ഥാന ധനകാര്യ കമിഷന്‍ രണ്ടാം റിപോര്‍ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ചു

 


തിരുവനന്തപുരം: (www.kvartha.com) ആറാം ധനകാര്യ കമിഷന്റെ രണ്ടാം റിപോര്‍ടിലെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ഭേദഗതികളോടെ അംഗീകരിച്ചു. എല്ലാ പ്രാദേശിക സര്‍കാരുകളും നികുതി നികുതിയേതര വരുമാനം പൂര്‍ണമായി കണ്ടെത്തി പിരിച്ചെടുക്കുന്നതിന് ജി ഐ എസ് സംവിധാനം ഉപയോഗപ്പെടുത്തി അടിസ്ഥാന രേഖ തയാറാക്കണം. അത് ഒരു പൊതു രേഖയായി മാറണം.

Sixth State Finance Commission | നികുതി കാര്യത്തില്‍ സുതാര്യത ഉറപ്പാക്കണം; വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കുന്നതിനായി പ്രാദേശിക സര്‍കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കണം; ആറാം സംസ്ഥാന ധനകാര്യ കമിഷന്‍ രണ്ടാം റിപോര്‍ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ചു

നികുതി കാര്യത്തില്‍ സുതാര്യത ഉറപ്പാക്കണം. നികുതി വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കുന്നതിനായി പ്രാദേശിക സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കണം. പ്രാദേശിക സര്‍കാരുകള്‍ എല്ലാ തുകയും ഇലക്ട്രോണിക് ആയി അടക്കുന്നതിനുള്ള ഇ-പെയ്‌മെന്റ് സൗകര്യം ഏര്‍പെടുത്തണം.

ഈ സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഷിക ബജറ്റിനൊപ്പം റോളിംഗ് റവന്യൂ വര്‍ധിപ്പിക്കല്‍ കര്‍മ പദ്ധതി തയാറാക്കണം. സോഫ്റ്റ് വെയറുകളുമായും മറ്റും സംബന്ധിച്ച നികുതിദായകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഐകെഎം ആസ്ഥാനത്ത് പ്രത്യേക ടീം സജ്ജമാക്കും. എല്ലാ പരാതികള്‍ക്കും മണിക്കൂറുകള്‍ക്കകം പരിഹാരം കാണുന്നതിന് ഇത് സഹായകരമാകും.

വസ്തുനികുതി പരിഷ്‌കരണ പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട ഡാറ്റാബേസ് കാലാനുസൃതമാക്കുകയും വേണം. വിവരങ്ങള്‍ പ്രാദേശിക സര്‍കാരുകളുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കണം. എല്ലാ നികുതികളുടെയും കുടിശ്ശിക ലിസ്റ്റ് വാര്‍ഡ്/ ഡിവിഷന്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കണം.

മൊബൈല്‍ ടവറുകളുടെ നികുതിനിരക്ക് പരിഷ്‌കരിക്കും. പ്രാദേശിക സര്‍കാരുകളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാരണങ്ങളാല്‍ പിരിച്ചെടുക്കാന്‍ കഴിയാത്ത വസ്തുനികുതി കുടിശ്ശിക എഴുതി തള്ളുന്നതിനുള്ള പരിധി ഉയര്‍ത്തും. കേരള മുനിസിപ്പാലിറ്റി ആക്ട് 241 വകുപ്പ് പുനസ്ഥാപിക്കും. ഇത് പ്രകാരം ഒരു കെട്ടിടം പൊളിച്ചു മാറ്റുന്ന വിവരം പ്രാദേശിക സര്‍കാരിനെ കെട്ടിട ഉടമസ്ഥന്‍ അറിയിക്കണം. അല്ലാത്തപക്ഷം അറിയിക്കുന്ന തീയതി വരെയുള്ള നികുതി അടക്കാന്‍ ഉടമ ബാധ്യസ്ഥനാണ്.

വിനോദത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന് വിനോദനികുതി ആക്ട് ഭേദഗതി ചെയ്യും. വിനോദ നികുതി നിരക്ക് 10 ശതമാനമാകും. തിയറ്ററുകളുടെ ടികറ്റ് വിതരണത്തിനും വിനോദ നികുതി കണക്കാക്കുന്നതിനും പ്രാദേശിക സര്‍കാരുകള്‍ സോഫ്റ്റ്വെയര്‍ സംവിധാനം തയാറാക്കും. സ്വന്തമായി സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന തിയേറ്ററുകള്‍ പ്രാദേശിക സര്‍കാറിന് ഡാറ്റ കൈമാറാന്‍ ബ്രിഡ്ജ് സോഫ്റ്റ്വെയര്‍ തയാറാക്കണം.

ഗ്രാമ നഗര പ്രദേശങ്ങളിലെ വസ്തുനികുതി പരിഷ്‌കരണ നടപടികള്‍ 2023 മാര്‍ച് 31നകം പൂര്‍ത്തീകരിക്കണം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വസ്തുനികുതി പരിഷ്‌കരണം വര്‍ഷത്തിലൊരിക്കല്‍ നടത്തണം. ചില പ്രത്യേക വിഭാഗം കെട്ടിടങ്ങളുടെ വസ്തുനികുതി വര്‍ധനവിന് പരിധി ഏര്‍പെടുത്താനുള്ള നിലവിലുള്ള തീരുമാനം പിന്‍വലിക്കും.

50 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകളെ വസ്തുനികുതി പരിധിയില്‍ കൊണ്ടുവരും. 50 നും 60 നും ഇടയിലുള്ള വീടുകള്‍ക്ക് സാധാരണ നിരക്കിന്റെ പകുതി നിരക്കില്‍ വസ്തു നികുതി ഈടാക്കും. 1.4.22 മുതല്‍ നിര്‍മിച്ച 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് തറ പാകുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെ തന്നെ അടിസ്ഥാന നികുതിയുടെ 15 ശതമാനം തുക അധിക നികുതിയായി ഈടാക്കും.

പൊതു കാര്യങ്ങള്‍ക്കായി ഭൂമി സ്വമേധയാ സംഭാവന ചെയ്യുന്നത് ശക്തിപ്പെടുത്തുന്നതിനായി ലാന്‍ഡ് റീ റിലിംഗിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യും. ഇത് പ്രാദേശിക സര്‍കാരുകള്‍ക്ക് ഭൂമി വിട്ടു നല്‍കുന്നതിന് സഹായകമാകും. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഏര്‍പെടുത്തുന്നതിനും അശരണരെ സഹായിക്കുന്നതിനും ഡൊണേഷന്‍ കാംപെയിന്‍ സംഘടിപ്പിക്കും. പ്രാദേശിക സര്‍കാരുകളുടെ ദുരിതാശ്വാസ നിധിയുടെ കോര്‍പസ് ഓരോ വര്‍ഷവും വര്‍ധിപ്പിക്കും.

റോഡുകളുടെ വശങ്ങളില്‍ വാണിജ്യാവശ്യത്തിന് സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ ലൈസന്‍സ് ഫീസിന്റെ പരിധിയില്‍ കൊണ്ടുവരും. പ്രാദേശിക സര്‍കാരുകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടകയിനത്തില്‍ ചില വിഭാഗങ്ങള്‍ക്ക് കിഴിവ് അനുവദിക്കുന്നതിനുള്ള അധികാരം പ്രാദേശിക സര്‍കാരുകള്‍ക്കായിരിക്കും.

പരമാവധി 10 ശതമാനമായിരിക്കും. ഇത് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സ്റ്റാര്‍ടപുകള്‍ക്കും ലഭിക്കും. പ്രാദേശിക സര്‍കാരുകള്‍ വാണിജ്യ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നത് സംബന്ധിച്ച സര്‍കാര്‍ ഉത്തരവ് പ്രാവര്‍ത്തികമാക്കുന്നതിന് സംസ്ഥാനതല ബാങ്കേഴ്‌സ് കമറ്റിയില്‍ ചര്‍ച നടത്തും.

കേരള ലോകല്‍ ഗവണ്‍മെന്റ് ഡെവലപ്‌മെന്റ് ഫന്‍ഡ് രൂപീകരിച്ച് കൊണ്ട് ലോകല്‍ അതോറിറ്റിസ് ലോണ്‍സ് ആക്ട് പ്രാവര്‍ത്തികമാക്കും. റവന്യൂ ബോന്‍ഡുകള്‍ ഇറക്കാന്‍ സാധിക്കുന്ന പ്രാദേശിക സര്‍കാരുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് കാര്യപരിപാടി തയാറാക്കും.

സ്വമേധയാ നല്‍കുന്ന സംഭാവനകള്‍ സമാഹരിക്കുന്നത് സംബന്ധിച്ച സ്ട്രാറ്റജി കൈകൊള്ളും. ഇത്തരം സംഭാവനകള്‍ പരസ്യമാക്കുന്നതിന് ഗാന്ധിജയന്തി ദിനം മുതല്‍ കേരളപിറവിദിനം വരെ പ്രചരണം സംഘടിപ്പിക്കും. സംഭാവനകളുടെ എല്ലാ വിശദാംശങ്ങളും ഗ്രാമ/വാര്‍ഡ് സഭകളില്‍ രേഖപ്പെടുത്തും.

പ്രാദേശിക സര്‍കാരുകളുമായി ബന്ധപ്പെട്ട പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പ്രോജക്ടുകളെ സഹായിക്കുന്നതിനായി സാങ്കേതിക സഹായ ഏജന്‍സികളെ കണ്ടെത്തും. ഇത്തരം പ്രൊജക്റ്റ് ഏറ്റെടുക്കുവാനും പ്രാദേശിക സര്‍കാരുകള്‍ക്ക് പരിശീലനം നല്‍കുവാനും കിലയുടെ നേതൃത്വത്തില്‍ കപാസിറ്റി ബില്‍ഡിംഗ് പരിപാടി രൂപകല്‍പന ചെയ്യും. ജില്ലാ ആസൂത്രണ സമിതി നേതൃത്വത്തില്‍ പി പി പി സെലു(Cell) കള്‍ രൂപീകരിക്കും.

Keywords: Ensure transparency in tax matters; The information should be made available on the local government website for public inspection; The Sixth State Finance Commission approved the recommendations of the Second Report, Thiruvananthapuram, News, Report, Cabinet, Complaint, Kerala.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia