● വ്യാഴാഴ്ച പുലർച്ചെയാണ് പായം, കര്യാൽ മേഖലയിൽ പത്രവിതരണം നടത്തുന്നവർ ആദ്യം കാട്ടാനകളെ കണ്ടത്.
● നൂറോളം വരുന്ന വനം വകുപ്പ് ദ്രുതകർമ്മസേനാംഗങ്ങൾ കാട്ടാനകളെ തുരത്തലിൽ വ്യാഴാഴ്ച രാവിലെ മുതൽ രാത്രി വരെ പങ്കെടുത്തു.
ഇരിട്ടി: (KVARTHA) പായം പഞ്ചായത്തിലെ കരിയാൽ വട്ട് റോഡ് ഭാഗങ്ങളിൽ കാട്ടാനകൾ ഇറങ്ങിയതിൽ പ്രദേശവാസികൾ ഭീതിയിലായി. വ്യാഴാഴ്ച രാത്രി നടന്ന ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനകളെ ആറളം വനമേഖലയിലേക്ക് തുരത്തി.
വ്യാഴാഴ്ച പുലർച്ചെയാണ് പായം, കര്യാൽ മേഖലയിൽ പത്രവിതരണം നടത്തുന്നവർ ആദ്യം കാട്ടാനകളെ കണ്ടത്. കാട്ടാനയുടെ മുൻപിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ വാഹനം നിർത്തി എരുമത്തടം ഡ്രൈവിങ് ഗ്രൗണ്ടിലൂടെ ഓടി രക്ഷപ്പെട്ടു. ഇതിനിടെയിൽ വീണ് ഇയാൾക്ക് കൈകാലുകൾക്ക് പരുക്കേറ്റു. തുടർന്ന് കൂടുതൽ ജനവാസ മേഖലയിലേക്ക് രണ്ട് ആനകൾ കടന്നെത്തുകയായിരുന്നു.
മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആനകൾ ഇറങ്ങിയതിനെ തുടർന്ന് വനപാലകരും പൊലിസും എത്തി ആനയെ തുരത്താൻ ശ്രമിച്ചു. എന്നാൽ ആനകൾ രണ്ടു ഭാഗത്തേക്ക് തിരിഞ്ഞതോടെ പ്രദേശവാസികൾ കൂടുതൽ ഭീതിയിലായി. എരുമത്തടം പുഴയരികിലെ അക്കേഷ്യ കാട്ടിൽ ഒരാനയും മറ്റൊന്ന് ജബ്ബാർ കടവ് കരിയാൽ മെയിൻ റോഡ് മുറിച്ചു കടന്ന് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൻ്റെ പരിസരത്തെ പ്രദേശത്തും ഓടി കയറി.
ജനവാസ മേഖലയിൽ ആന ഇറങ്ങിയതോടെ പായം ഗവ. യു.പി സ്കൂളിനും വട്ട്യറ എൽ.പി സ്കൂളിനും എ.ഡി.എം സി. പത്മചന്ദ്ര കുറുപ്പ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. നൂറോളം വരുന്ന വനം വകുപ്പ് ദ്രുതകർമ്മസേനാംഗങ്ങൾ കാട്ടാനകളെ തുരത്തലിൽ വ്യാഴാഴ്ച രാവിലെ മുതൽ രാത്രി വരെ പങ്കെടുത്തു.
#WildElephants, #KeralaWildlife, #PayamNews, #ElephantRescue, #ForestDepartment, #KeralaNews