

● ചൈനയിലെ ആദ്യത്തെ ഓപിയം യുദ്ധത്തിന്റെ ഓർമ്മ പുതുക്കുന്നു.
● യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നു.
● സംസ്ഥാന സർക്കാർ ലഹരി വിരുദ്ധ പോരാട്ടത്തിൽ വിജയം കണ്ടു.
● ലഹരിക്ക് അടിമപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കേന്ദ്രങ്ങളുണ്ട്.
● ലഹരി വ്യാപനത്തിനെതിരെ ജനങ്ങളിൽ അവബോധം നൽകുന്നു.
ഭാമനാവത്ത്
(KVARTHA) എല്ലാ വർഷവും ജൂൺ 26, ലോക മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിച്ചുവരുന്നു. മയക്കുമരുന്ന് വിരുദ്ധ പോരാളികൾക്കിടയിൽ ‘6/26’ എന്ന ചുരുക്കപ്പേരിലും ഈ ദിനം അറിയപ്പെടുന്നു. ചൈനയിലെ ആദ്യത്തെ ഓപിയം യുദ്ധത്തിന് തൊട്ടുമുമ്പ് ഓപിയം വ്യാപാരം തടഞ്ഞ ജൂൺ 26-ന്റെ സ്മരണാർത്ഥമാണ് ഈ ദിനം തിരഞ്ഞെടുത്തത്.
ലോക ജനതയെ കാർന്നുതിന്നുന്നതും സമൂഹത്തിന് അത്യധികം വിപത്ത് സൃഷ്ടിക്കുന്നതുമായ മയക്കുമരുന്നിനെതിരെ ലോക മനസ്സാക്ഷിയെ ഉണർത്താനും അവബോധം നൽകാനുമുള്ള ദിനമായാണ് ഇന്ന് (ജൂൺ 26) ലോക മയക്കുമരുന്ന് വിരുദ്ധ ദിനം ആചരിക്കുന്നത്.
ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവജനങ്ങളെ രക്ഷിക്കാനും കുടുംബബന്ധങ്ങൾ ശിഥിലമാകാതിരിക്കാനും അക്രമവും അരാജകത്വവും പ്രോത്സാഹിപ്പിക്കാതിരിക്കാനും ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായാണ് ഈ ദിനാചരണം നടന്നുവരുന്നത്.
കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്നതായി പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. അറിയാനുള്ള ആകാംഷയിൽ ലഹരി ഉപയോഗിച്ച് തുടങ്ങുന്നവർ ക്രമേണ അതിന് അടിമപ്പെടുന്നതാണ് സാധാരണ കാണുന്ന കാഴ്ച. പ്രായത്തിന്റെ പക്വതയില്ലായ്മയാണ് പലപ്പോഴും അവരെ ഇതിലേക്ക് നയിക്കുന്നത്.
കേരളത്തിൽ അടുത്തകാലത്ത് ഏറ്റവുമധികം ചർച്ചാവിഷയമായ സംഭവമാണ് ലഹരിമരുന്നിന്റെ വ്യാപകമായ ഉപയോഗം സമൂഹത്തിൽ സൃഷ്ടിച്ച ദൂഷ്യഫലങ്ങളും അതുണ്ടാക്കിയ അക്രമങ്ങളും അരാജകത്വവും സംബന്ധിച്ച വാർത്തകൾ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി വന്നുകൊണ്ടിരുന്ന ഭീതിതമായ റിപ്പോർട്ടുകൾ കേരള മനഃസാക്ഷിക്ക് എന്തുപറ്റി എന്ന ചോദ്യം ഉയർത്തിയിരുന്നു. യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ മയക്കുമരുന്നിന്റെ മാരകമായ ഉപയോഗം ജന മനസാക്ഷിയെ ഞെട്ടിക്കുന്ന വിധം അതിഭീകരമായിരുന്നു.
എന്നാൽ, അതിനെതിരെ സംസ്ഥാന സർക്കാർ വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് നടത്തിയ അതിതീവ്രമായ ലഹരി വിരുദ്ധ പോരാട്ടം വലിയൊരു പരിധി വരെ വിജയം കണ്ടു എന്നതിന്റെ ലക്ഷണമാണ് ഇപ്പോൾ അത്തരം വാർത്തകളുടെ എണ്ണം കുറയുന്നത്.
ലഹരി ഉപയോഗത്തിനും കള്ളക്കടത്തിനും എതിരായുള്ള അവബോധം നൽകുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമാണ് ഈ ദിനാചരണത്തിന് പിന്നിലുള്ളത്. ലഹരി വിരുദ്ധ സന്ദേശം പ്രാവർത്തികമാക്കുക എന്നതിലുപരി, ലഹരിക്ക് അടിമപ്പെട്ടവരെ അതിൽനിന്ന് തിരിച്ചുകൊണ്ടുവരാനും അത്തരത്തിൽപ്പെട്ടവരെ കണ്ടെത്തി ബോധവൽക്കരണം നടത്താനും ഈ ദിനം പ്രധാനമായും ഉപയോഗിക്കുന്നു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം സംബന്ധിച്ച് നടത്തിയ ദേശീയ സർവ്വേയിൽ, മദ്യം, കഞ്ചാവ്, ഓപിയം, ഹെറോയിൻ, കൊക്കൈൻ തുടങ്ങി നിരവധി വസ്തുക്കൾ പല പേരുകളിൽ വിപണിയിൽ ലഭ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗിച്ചവരെ പുനരധിവസിപ്പിക്കാൻ 19 ലഹരി വിമോചന കേന്ദ്രങ്ങളും ആരോഗ്യ വകുപ്പും എക്സൈസ് വകുപ്പും സംയുക്തമായി നടത്തുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായി വേറെയും പുനരധിവാസ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.
സമൂഹത്തെ കാർന്നുതിന്നുന്നതും വരും തലമുറയെ ഇല്ലാതാക്കുന്നതുമായ ലഹരിമരുന്ന് വ്യാപനത്തിനെതിരെ ജനങ്ങൾക്കിടയിൽ പ്രചരണം നടത്തുന്നതോടൊപ്പം, നാം ഓരോരുത്തരും ലഹരി ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടത് മനുഷ്യസ്നേഹികളായ മുഴുവൻ പേരുടെയും കടമയാണെന്ന് ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.
ലഹരി ഉപയോഗത്തിനെതിരെ അവബോധം വളർത്താൻ ഈ ലേഖനം ഷെയർ ചെയ്യൂ.
Article Summary: World Anti-Drug Day focuses on preventing drug abuse, especially among children.
#AntiDrugDay #DrugPrevention #KeralaAgainstDrugs #YouthAgainstDrugs #Awareness #SayNoToDrugs