Dr. Fathima Asla | യുവ ഡോക്ടര്‍മാര്‍ക്ക് ഊര്‍ജം പകര്‍ന്ന് ഡോ. ഫാത്വിമ അസ്ല; വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായി ജീവിതത്തോട് പൊരുതി നേടിയ വിജയം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നോളജ് സിറ്റി: (www.kvartha.com) വേദനയുടെയും പൊരുതലിന്റെയും ഇരുപത്തി നാലു വര്‍ഷത്തെ സഹനത്തിന് ശേഷം മെഡികല്‍ ബോര്‍ഡിനെ വരെ അമ്പരപ്പിച്ച് മെഡികല്‍ പഠനം പൂര്‍ത്തിയാക്കി ഡോക്ടര്‍ ബിരുദം
നേടിയ ഡോ. ഫാത്വിമ അസ്ല യുവ ഡോക്ടര്‍മാര്‍ക്ക് ഊര്‍ജം പകരാനെത്തി. മര്‍കസ് നോളജ് സിറ്റിയിലെ മര്‍കസ് യൂനാനി മെഡികല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് ഡോ. ഫാത്വിമ അസ്ലയുടെ കഠിനമായ ജീവിത കഥകള്‍ ഊര്‍ജമായത്.

Dr. Fathima Asla | യുവ ഡോക്ടര്‍മാര്‍ക്ക് ഊര്‍ജം പകര്‍ന്ന് ഡോ. ഫാത്വിമ അസ്ല; വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായി ജീവിതത്തോട് പൊരുതി നേടിയ വിജയം

കേരളത്തിലെ ആദ്യ യൂനാനി മെഡികല്‍ കോളജായ, മര്‍കസ് നോളജ് സിറ്റിയില്‍ സ്ഥിതിചെയ്യുന്ന മര്‍കസ് യൂനാനി മെഡികല്‍ കോളജിലെ 2022 -23 കാലയളവിലെ സ്റ്റുഡന്റസ് യൂനിയന്‍ ഉദ്ഘാടന ചടങ്ങിലേക്കാണ് മുഖ്യാതിഥിയായി, ഭാവി ഡോക്ടര്‍മാര്‍ക്ക് ഊര്‍ജം പകരാന്‍ അസ്ല എത്തിയത്.

'ഡോക്ടര്‍മാര്‍ക്കാണ് ആളുകളുടെ വേദനകള്‍ ഏറ്റവും കൂടുതല്‍ അറിയാനാവുക. അതിനാലാണ് ഡോക്ടര്‍ ആവുക എന്നത് എന്റെ ചെറുപ്പം മുതലുള്ള അഭിലാഷമായത്. ആളുകളുടെ വേദനകള്‍ മനസ്സിലാക്കണം, അവര്‍ക്ക് താങ്ങാകണം. കൂടുതല്‍ യാത്രകള്‍ ചെയ്യണം, അതിലൂടെ നാമറിയാതെ തന്നെ നല്ല മനുഷ്യരാകും. നമ്മളില്‍ നമുക്ക് നല്ല വിശ്വാസം ഉണ്ടാകണം.

നമ്മുടെ പ്രചോദനം നമ്മള്‍ തന്നെയാകണം. നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് നാം സന്തോഷം പകരണം, കൂടെ നമ്മളും സന്തോഷിക്കണം. അസ്ല യുവ ഡോക്ടര്‍മാരോട് പറഞ്ഞു. ഒന്നിനും സാധ്യമല്ലെന്ന് എല്ലാവരും പറഞ്ഞപ്പോഴും എന്റെ പഠിക്കാനുള്ള ആഗ്രഹത്തിന് മാതാപിതാക്കളും എ പി ഉസ്താദും മര്‍കസുമാണ് കൂടെ നിന്നത്. ആ കടപ്പാടുകള്‍ ഒരിക്കലും മറക്കാന്‍ ആകില്ല. അസ്ല വിതുമ്പലോടെ പറഞ്ഞു.

കോഴിക്കോട് പൂനൂര്‍ വട്ടിക്കുന്നുമ്മല്‍ അബ്ദുല്‍ നാസര്‍- അമീന ദമ്പതികളുടെ മകളാണ് അസ്ല. അസ്ലക്ക് മൂന്നു ദിവസം പ്രായമുള്ളപ്പോഴാണ് ഓസ്റ്റിയയോജെനിസിസ് ഇംപെര്‍ഫെക്റ്റ് എന്ന എല്ലു പൊടിയല്‍ രോഗം കണ്ടെത്തുന്നത്. പിന്നീട് പതിറ്റാണ്ടുകള്‍ വേദനയുടെ കാലമായിരുന്നു. ഒന്നിനും കൊള്ളില്ല എന്ന കുത്തുവാക്കുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ എല്ലായ്‌പ്പോഴും അസ്ല കൂടുതല്‍ വാശിയോടെ സ്വപ്നങ്ങള്‍ക്ക് പിറകെ സഞ്ചരിച്ചു.

അസ്ലയെ പോലെയുള്ള ഒരാള്‍ക്ക് സാധ്യമല്ലെന്ന് മെഡികല്‍ ബോര്‍ഡ് കരുതിയിരുന്നതെല്ലാം, അസ്ലയുടെ മനക്കരുത്തില്‍ സാധ്യമായിക്കൊണ്ടിരുന്നു. ഒടുവില്‍ കോട്ടയം എന്‍ എസ് എസ് ഹോമിയോ മെഡികല്‍ കോളജില്‍ നിന്ന് മെഡികല്‍ പഠനവും പൂര്‍ത്തിയാക്കി. ഇപ്പോള്‍ ബിരുദാനന്തര ബിരുദ പഠനത്തിനായുള്ള ഒരുക്കത്തിലാണ്. അസ്ലയുടെ ഓരോ വാക്കുകളും യൂനാനി വിദ്യാര്‍ഥികള്‍ക്ക് ഏറെ ഊര്‍ജം പകര്‍ന്നു.

മര്‍കസ് യൂനാനി മെഡികല്‍ കോളജിലെ 2022 -23 കാലയളവിലെ സ്റ്റുഡന്റസ് യൂനിയന്‍ കമിറ്റിയില്‍ ചെയര്‍മാനായി മുഫസിര്‍ അഹ്‌മദിനെയും ജെനറല്‍ സെക്രടറിയായി മുഹമ്മദ് ഇര്‍ശാദിനെയും തിരഞ്ഞെടുത്തു.

മറ്റ് അംഗങ്ങള്‍: മുഹമ്മദ് ശഹബാസ് (യു യു സി), ഫാത്വിമ റെജിയ കെ (വൈസ് ചെയര്‍പേഴ്‌സന്‍), സഹ്ല ബശീര്‍ (വൈസ് ചെയര്‍പേഴ്‌സന്‍), റഫ ഫൈസല്‍ ഒ (ജോയിന്റ് സെക്രടറി), സെയ്ദ് അസ്‌റാര്‍ അഹ് മദ് (സ്‌പോര്‍ട്‌സ് സെക്രടറി), ഫാത്വിമ ഇര്‍ഫാന (ആര്‍ട് സെക്രടറി), ഹന ബിന്‍സി (മാഗസിന്‍ എഡിറ്റര്‍). യൂനിയന്‍ ഉദ്ഘാടന ചടങ്ങില്‍ കേരള യൂനാനി മെഡികല്‍ അസോസിയേഷന്‍ സ്ഥാപകന്‍ ഹകിം കെ ടി അജ്മല്‍ സംബന്ധിച്ചു.

Keywords: Dr. Fathima Asla Invigorated young doctors.; Students are surprised, Medical College, News, Inauguration, Doctor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia