DNA Test | ലൈംഗികപീഡനക്കേസില്‍ ഡിഎന്‍എ പരിശോധനയ്ക്ക് പ്രതിയുടെ സമ്മതം ആവശ്യമില്ല; സുപ്രധാന ഉത്തരവുമായി കേരള ഹൈകോടതി
Nov 5, 2022, 16:09 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ലൈംഗികപീഡനക്കേസുകളില്‍ ഡിഎന്‍എ പരിശോധനയ്ക്ക് പ്രതിയുടെ സമ്മതം ആവശ്യമില്ലെന്ന സുപ്രധാന ഉത്തരവുമായി കേരള ഹൈകോടതി. 15 കാരിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ രക്ത സാംപിള്‍ ശേഖരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി അനു എന്ന ദാസ് നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.
1997ല്‍ സ്വന്തം വീട്ടിലടക്കമെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ കോന്നി പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഹര്‍ജിക്കാരന്‍. പ്രതിയുടെ ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാംപിള്‍ ശേഖരിക്കാനും ലൈംഗീക ശേഷി പരിശോധന നടത്താനുമുള്ള പൊലീസിന്റെ ആവശ്യം വിചാരണ കോടതി അനുവദിച്ചിരുന്നു.
ഇത്തരത്തില്‍ ഉത്തരവിടാന്‍ വിചാരണ കോടതിയ്ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഹൈകോടതിയെ സമീപിച്ചത്. സ്വന്തം കേസില്‍ പ്രതി തന്നെ തെളിവുകള്‍ നല്‍കണമെന്ന് പ്രതിയെ നിര്‍ബന്ധിക്കാനാവില്ല. അങ്ങിനെ തെളിവു നല്‍കുന്നതില്‍ നിന്ന് ഭരണഘടന സംരക്ഷണം നല്‍കുന്നതിനാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാംപിള്‍ നല്‍കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ആവശ്യം വന്നാല്‍, ഇരയുടേയും പ്രതിയുടേയും ഡിഎന്‍എ പരിശോധന നടത്താന്‍ 2005 ലെ ക്രിമിനല്‍ നടപടി ചട്ടത്തിലെ ഭേദഗതിയിലൂടെ സാധ്യമാകുമെന്ന് ഹൈകോടതി വ്യക്തമാക്കി. പതിനഞ്ചര വയസ് മാത്രമുള്ള പെണ്‍കുട്ടിയുമായി സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പെട്ടാലും അത് ബലാത്സംഗമാണ്. അതിനാല്‍, ഡിഎന്‍എ പരിശോധനയ്ക്ക് പ്രാധാന്യമുണ്ടെന്നും ഹൈകോടതി നിരീക്ഷിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

