Congress | ലീഗിൻ്റെ മൂന്നാം സീറ്റിലും സുധാകരനും സതീശനും തമ്മിൽ ഭിന്നത; തൊഴുത്തിൽ കുത്തിൽ പൊറുതിമുട്ടി കോൺഗ്രസ്
Feb 25, 2024, 20:53 IST
ADVERTISEMENT
/ കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തിലും കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. ഈ കാര്യത്തിൽ വി.ഡി സതീശനെ വെട്ടിലാക്കിയാണ് വീണ്ടും സുധാകരന്‍. രംഗത്തു വന്നത്. മുസ്ലിം ലീഗുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലെ തീരുമാനം സുധാകരന്‍ സ്വന്തം നിലയ്ക്ക് മാധ്യമ പ്രവർത്തകർക്കു മുൻപിൽ വെളിപ്പെടുത്തുകയായിരുന്നു.
മുസ്ലിം ലീഗിനോട് ചർച്ചയിൽ രാജ്യസഭാ സീറ്റ് നൽകാമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചതായാണ് കെ സുധാകരന്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം ലീഗ് അംഗീകരിച്ചില്ലെന്നും കെ സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അങ്ങനെ ഒരു ചര്‍ച്ച ഉണ്ടായിട്ടില്ലെന്നായിരുന്നു പിന്നീട് ഇതിന് കടക വിരുദ്ധമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം. ഞായറാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ അനുകൂലമെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ പറയുന്നത്. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും 27ന് കമ്മിറ്റി കൂടി അന്തിമ തീരുമാനം അറിയിക്കുമെന്നും ലീഗ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ലീഗിന് മൂന്നാം സീറ്റ് കിട്ടിയേക്കില്ല. രാജ്യസഭാ സീറ്റ് നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. ഉപാധികളോടു കൂടിയാണ് വരുന്ന രാജ്യസഭാ സീറ്റ് അനുവദിക്കുക. എന്നാൽ കോൺഗ്രസിൽ വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും തമ്മിലുള്ള ഏറ്റുമുട്ടലിൽ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടെന്നാണ് സൂചന. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സാധ്യതയെ ഇതു പ്രതികൂലമായി ബാധിക്കുമെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


