Thrissur 2024 | തൃശൂരിൽ കെ മുരളീധരൻ്റെ വരവ് സുരേഷ് ഗോപിയുടെ മോഹത്തിന് ഇളക്കം തട്ടിയോ?

 


/ മിന്റാ മരിയ തോമസ്

(KVARTHA) ലോക് സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന കേരളത്തിലെ മണ്ഡലം തൃശൂർ തന്നെയാണ്. കാരണം, മൂന്ന് മുന്നണികളും ഒരേ പോലെ വിജയ പ്രതീക്ഷവെച്ചു പുലർത്തുന്നു ഇവിടെ. യു.ഡി.എഫിന് വേണ്ടി കോൺഗ്രസ് നേതാവ് കെ മുരളീധരനും എൽ.ഡി.എഫിന് വേണ്ടി സി.പി.ഐയുടെ സീനിയർ നേതാവും മുൻ മന്ത്രിയുമായ വി.എസ് സുനിൽ കുമാറും, ബി.ജെ.പിയ്ക്കു വേണ്ടി നടൻ സുരേഷ് ഗോപിയും മത്സരിക്കുന്നു എന്നതാണ് പ്രത്യേകത. മുൻകാല തെരഞ്ഞെടുപ്പുകളിൽ ഇടതു വലതു മുന്നണികൾ ഇവിടെ മാറി മാറി വിജയം വരിച്ചിട്ടുണ്ടെന്നതാണ് സത്യം. ഒരിക്കൽ കോൺഗ്രസ് ലീഡർ കെ കരുണാകരനെപോലും ഈ മണ്ഡലം തോൽപ്പിച്ചു വിട്ടിട്ടുമുണ്ട്.

Thrissur 2024 | തൃശൂരിൽ കെ മുരളീധരൻ്റെ വരവ് സുരേഷ് ഗോപിയുടെ മോഹത്തിന് ഇളക്കം തട്ടിയോ?

കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് വേണ്ടി ഇവിടെ മത്സരത്തിന് ഇറങ്ങിയ നടൻ സുരേഷ് ഗോപി യു.ഡി.എഫിനും എൽ.ഡി.എഫിനു ശക്തമായി വെല്ലുവിളി ഉയർത്തിയിരുന്നു. ആ പ്രതീക്ഷയാണ് ബി.ജെ.പിയ്ക്ക് ഇക്കുറിയും ഇവിടെയുള്ളത്. ഒരു വെല്ലുവിളിയ്ക്ക് അപ്പുറം ഇക്കുറി ഒരു വിജയപ്രതീക്ഷ തന്നെയാണ് അവർ തൃശൂരിൽ വെച്ചു പുലർത്തിയിരുന്നത്. ഇടതു മുന്നണിയും ബി.ജെ.പി യും ആദ്യം പ്രതീക്ഷിച്ചത് നിലവിലെ എം.പി ടി.എൻ പ്രതാപൻ ആയിരിക്കും തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വരിക എന്നാണ്. എന്നാൽ അപ്രതീക്ഷിതമായി മുൻ കെ.പി.സി.സി പ്രസിഡൻ്റും വടകര എം.പിയുമായ കെ.മുരളീധരൻ ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തുകയായിരുന്നു. ഇപ്പോൾ മത്സരം തൃശൂരിൽ കടുകട്ടിയായിരിക്കുകയാണ്.

ടി.എൻ. പ്രതാപൻ ആയിരുന്നെങ്കിൽ വിജയം തങ്ങൾക്ക് അനുകൂലമായി മാറും എന്ന് ചിന്തിച്ചവരാണ് ഇടതു മുന്നണിയും ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയുമൊക്കെ. ആ രീതിയിലാണ് അവർ മുന്നോട്ട് നീങ്ങിയത്. എന്നാൽ കെ മുരളീധരൻ അപ്രതീക്ഷിതമായി രംഗത്ത് എത്തിയതോടെ ചിലരുടെയൊക്കെ മോഹത്തിന് ഇളക്കം തട്ടിയെന്ന് വേണം പറയാൻ. മുരളീധരനെപ്പറ്റി പറഞ്ഞാൽ ഇന്ന് എവിടെയും മത്സരിക്കാൻ കെൽപ്പുള്ള കോൺഗ്രസിലെ നേതാവ് എന്നുള്ള വിശേഷണമാണ് ഉള്ളത്. ഇടത് കോട്ടയായ വടകരയിൽ കഴിഞ്ഞ തവണ കോൺഗ്രസിലെ പലരും മത്സരിക്കാൻ മടിച്ചപ്പോൾ വട്ടിയൂർക്കാവ് എം.എൽ.എ ആയിരുന്ന കെ.മുരളീധരൻ അവിടെയെത്തി മത്സരിച്ച് സി.പി.എമ്മിലെ പി.ജയരാജനെ തോൽപ്പിക്കുകയായിരുന്നു.

ബാലറ്റ് പെട്ടി പൊട്ടിക്കും വരെ എൽ.ഡി.എഫ് അവിടെ വിജയിച്ചു എന്ന് കരുതിയിടത്തായിരുന്നു കെ.മുരളീധരൻ്റെ ഞെട്ടിച്ചുള്ള വിജയം വടകരയിൽ ഉണ്ടായത്. പിന്നെ നേമത്ത് ബി.ജെ.പി യെ പിടിച്ചു കെട്ടാനും മുരളീധരൻ തന്നെ ഇറങ്ങേണ്ടി വന്നു. അത് തന്നെയാണ് ഇനി തൃശൂരിലും കാണാൻ പോകുന്നത്. തൃശൂർ എന്നത് കെ മുരളീധരൻ്റെയും ലീഡർ കെ കരുണാകരൻ്റെയും തട്ടകമാണ്. കോൺഗ്രസിന് വലിയ വേരോട്ടമുള്ള മണ്ണാണ് തൃശൂർ. ഇവിടെ പ്രതാപൻ മാറി മുരളീധരനെപ്പോലെ ഒരാൾ വരുമ്പോൾ പ്രവർത്തകർ ഉണരും എന്നത് ഉറപ്പാണ്. ബി.ജെ.പിയ്ക്ക് പോകേണ്ട പല കോൺഗ്രസ് വോട്ടുകളും മുരളീധരനിൽ കേന്ദ്രീകരിക്കാൻ ആവും. കോൺഗ്രസ് വോട്ടുകൾ ഇവിടെ ബി.ജെ.പിയ്ക്കും കോൺഗ്രസിനുമായി വീതം വെച്ചു പോകുന്നിടത്താണ് ഇടതുപക്ഷത്തിൻ്റെ വിജയം. അതും ഇക്കുറി തൃശൂരിൽ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്.

Thrissur 2024 | തൃശൂരിൽ കെ മുരളീധരൻ്റെ വരവ് സുരേഷ് ഗോപിയുടെ മോഹത്തിന് ഇളക്കം തട്ടിയോ?

കെ മുരളീധരൻ്റെ സഹോദരി പത്മജാ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പി യിൽ എത്തിയപ്പോൾ മുരളീധരൻ സഹോദരിയെ അനുകൂലിക്കാതെ തള്ളിപ്പറഞ്ഞത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഒരു ആവേശമുണ്ടാക്കിയിട്ടുണ്ട്. പത്മജാ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയ സാഹചര്യത്തിൽ തൃശൂരിൽ ബി.ജെ.പി യെ പരാജയപ്പെടുത്തേണ്ടതും മുരളീധരനെ ജയിപ്പിക്കേണ്ടതും യു.ഡി.എഫ് പ്രവർത്തകരുടെ ആവശ്യമായി മാറും. അതുവഴി ബി.ജെ.പി യെ അക്കൗണ്ട് തുറക്കാൻ അനുവദിക്കാത്ത ആൾ എന്ന ഒരു ഇമേജ് ഉണ്ടാക്കിയെടുക്കാനും മുരളീധരന് സാധിക്കും. തരൂരിനെപ്പോലെ തന്നെ ഇന്ന് കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തകർക്ക് ആവേശം ഉണ്ടാക്കാൻ പറ്റുന്ന മറ്റൊരു നേതാവ് ആണ് കെ മുരളീധരനും. എന്തായാലും ഒരു കാര്യം സത്യമാണ് . കെ.മുരളീധരൻ്റെ തൃശൂരിലേയ്ക്കുള്ള വരവ് പലർക്കും മോഹഭംഗം ഉണ്ടാക്കിയെന്ന് തീർച്ചയാണ്. അത് അറിയാൻ നമുക്ക് തിരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കേണ്ടി വരും.

Keywords: News, Kerala, Trissur, Politics, Election, Lok Sabha Election, Suresh Gopi, Adv V S Sunilkumar, K Muraleedharan, Congress, BJP, LDF, Did K Muraleedharan's arrival in Thrissur stir Suresh Gopi's desire?


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia