ധീരജിന്റെ കൊലപാതകം: പ്രതികളെ 25 വരെ കോടതി റിമാന്‍ഡ് ചെയ്തു

 


അജോ കുറ്റിക്കന്‍

കട്ടപ്പന: (www.kvartha.com 12.01.2022) ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഈ മാസം ഇരുപത്തിയഞ്ച് വരെ കട്ടപ്പന ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

ധീരജിന്റെ കൊലപാതകം: പ്രതികളെ 25 വരെ കോടതി റിമാന്‍ഡ് ചെയ്തു

കേസില്‍ പ്രതികളായ യൂത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ എന്നിവരെ മുട്ടം ജയിലിലേക്കു മാറ്റി. പൊലീസ് വ്യാഴാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. പ്രതികളെ കൊണ്ടുവന്ന കോടതി പരിസരത്ത് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി.

പ്രതികളുമായെത്തിയ വാഹനം തടയാനും ശ്രമമുണ്ടായി. കൊലപാതകം ആസൂത്രിതമാണെന്നും സംഘമായാണ് പ്രതികള്‍ എത്തിയതെന്നും റിമാന്‍ഡ് റിപോര്‍ടില്‍ പറയുന്നു. രാഷ്ട്രീയ വിരോധമാണു കൊലയ്ക്കു കാരണമെന്നാണ് പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ധീരജ് രാജേന്ദ്രന്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് കുത്തേറ്റു മരിച്ചത്. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്കു നയിച്ചത്. സംഭവ ദിവസം യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവായ കെ എസ് യു നേതാവിന് പിന്തുണയുമായാണ് ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ പോയതെന്ന് അറസ്റ്റിലായ മുഖ്യ പ്രതി നിഖില്‍ പൈലി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

എസ് എഫ് ഐക്ക് ആധിപത്യമുള്ള കോളജായതിനാല്‍ ബന്ധു സഹായം തേടിയിരുന്നു. അതനുസരിച്ചാണ് എത്തിയത്. താനടക്കമുള്ളവരെ എസ് എഫ് ഐക്കാര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ മറ്റ് മാര്‍ഗമില്ലാതെ കുത്തുകയായിരുന്നു. ഇതിനുശേഷം കരിമ്പനില്‍ നിന്ന് ബസ് കയറി എറണാകുളത്തേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നും ഇയാള്‍ മൊഴി നല്‍കി.

കാംപസിന് പുറത്ത് നില്‍ക്കുമ്പോള്‍ സംഘര്‍ഷം ഉണ്ടായത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് മറ്റൊരു പ്രതി ജെറിന്‍ ജോജോയുടെ മൊഴി. എറണാകുളത്തേക്കുള്ള യാത്രക്കിടെ നേര്യമംഗലത്തിന് സമീപം കരിമണലില്‍വെച്ച് യാത്രക്കാര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നിഖിലിനെ ബസില്‍നിന്ന് പിടികൂടിയത്.

കുത്തിയ കത്തിയുള്‍പെടെ തൊണ്ടിമുതലുകള്‍ കണ്ടെടുക്കാന്‍ എന്‍ജിനീയറിങ് കോളജിനും ജില്ലാ പഞ്ചായത്തിനുമിടയിലുള്ള വനത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കൂടുതല്‍ തെളിവെടുപ്പിനും കത്തി കണ്ടെടുക്കാനുമായി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

ധീരജിന്റെ കൊലപാതകം: പ്രതികളെ 25 വരെ കോടതി റിമാന്‍ഡ് ചെയ്തു

Keywords:  Dheeraj's murder: Court remanded accused up to January 25, Idukki, News, Murder, Court, Remanded, Police, FIR, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia