Cabinet Decision | ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വള്ളം മറിഞ്ഞ് മരിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ ബാലു എസിന്റെ സഹോദരന് ജോലി നല്‍കാന്‍ തീരുമാനം

 


ADVERTISEMENT

തിരുവനന്തപുരം:(KVARTHA) ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വര്‍ക്കല പണയില്‍ കടവില്‍ വള്ളം മറിഞ്ഞ് മരിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ ബാലു എസിന്റെ സഹോദരന്‍ ബിനു സുരേഷിന് ഓഡിറ്റര്‍ തസ്തികയില്‍ സമാശ്വാസ തൊഴില്‍ ദാന പദ്ധതി പ്രകാരം നിയമനം നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഡ്യൂടിക്കിടയില്‍ അപകടംമൂലം മരണം സംഭവിക്കുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള ഔട് ഓഫ് ടേണ്‍ പ്രയോറിറ്റി പ്രകാരമാണ് നിയമനം.

Cabinet Decision | ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വള്ളം മറിഞ്ഞ് മരിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ ബാലു എസിന്റെ സഹോദരന് ജോലി നല്‍കാന്‍ തീരുമാനം


രാജീവ് ഗാന്ധി അകാഡമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയില്‍ കണ്ടിന്യൂയിങ് എയര്‍വര്‍തിനസ് മാനേജറുടെ (CAM) സ്ഥിരം തസ്തിക സൃഷ്ടിക്കും. നിയമനം കരാര്‍ വ്യവസ്ഥയിലായിരിക്കും.

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രീബ്യണല്‍ ചെയര്‍മാന്‍, മെമ്പര്‍മാര്‍, എന്നിവരുടെ പ്രൈവറ്റ് സെക്രടറി/ പേഴ്‌സനല്‍ അസിസ്റ്റന്റ്/ കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളില്‍ പുനര്‍നിയമനം നല്‍കും.

റീബില്‍ഡ് പദ്ധതികള്‍ക്ക് അംഗീകാരം

റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന് (RKI) കീഴില്‍ ഏറ്റെടുക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ക്ക്/ വിശദ പദ്ധതി രേഖകള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

എറണാകുളം കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായതിലെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ്, മാന്നാനം പാലം പുനഃര്‍നിര്‍മാണം, തൃശൂര്‍-പൊന്നാനി കോള്‍ നിലങ്ങളില്‍ പ്രളയം, വരള്‍ച എന്നിവ മറികടക്കാനുള്ള അടിസ്ഥാന-സൗകര്യ വികസന പ്രവൃത്തികള്‍, ധര്‍മ്മടം പ്രദേശത്തെ തോടുകളുടെ സംരക്ഷണ പ്രവൃത്തികള്‍, അച്ചന്‍കോവില്‍, പമ്പാ നന്ദികളുടെ ഡീസില്‍റ്റിംഗും പാര്‍ശ്വഭിത്തി സംരക്ഷണവും, വൈത്തിരി-തരുവണ റോഡിന്റെ പടിഞ്ഞാറെത്തറ-നാലാം മൈല്‍ ഭാഗം പുനര്‍നിര്‍മാണം എന്നീ പദ്ധതി നിര്‍ദേശങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.

സാനിറ്ററി ലാന്‍ഡ് ഫില്‍ സ്ഥാപിക്കുന്നതിന് അനുമതി

ഹോസ് ദുര്‍ഗ് താലൂകിലെ ചീമേനി വിലേജില്‍ 25 ഏകര്‍ ഭൂമിയില്‍ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന് സാനിറ്ററി ലാന്‍ഡ് ഫില്‍ സ്ഥാപിക്കുന്നതിന് അനുമതി. 25 വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പാട്ടത്തിന് നല്‍കുന്നത്. 21,99,653 രൂപയാണ് വാര്‍ഷിക പാട്ടത്തുക.

കൗണ്‍സിലിംഗ് സെന്റര്‍ രൂപീകരിക്കും

വിമുക്തി മിഷന്റെ കീഴില്‍ തിരുവനന്തപുരം മേഖലയില്‍ കൗണ്‍സിലിംഗ് സെന്റര്‍ രൂപീകരിക്കും. രണ്ട് കൗണ്‍സിലര്‍ തസ്തികകള്‍ താല്‍കാലിക/കരാര്‍ അടിസ്ഥാനത്തില്‍ സൃഷ്ടിച്ചാണ് സെന്റര്‍ രൂപീകരിക്കുന്നത്. ഇവരുടെ യോഗ്യത, വേതനം എന്നിവ കോഴിക്കോട്, എറണാകുളം മേഖല കൗണ്‍സില്‍ സെന്ററിലെ കൗണ്‍സിലര്‍മാര്‍ക്ക് തുല്യമായിരിക്കും.

ദീര്‍ഘിപ്പിച്ചു

ഓയില്‍ പാം ഇന്‍ഡ്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ ജോണ്‍ സെബാസ്റ്റ്യന്റെ സേവന കാലാവധി 6-6-2023 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.

തസ്തിക


ലാന്‍ഡ് റവന്യൂ കമീഷണറേറ്റില്‍ ലോ ഓഫീസറെ നിയമിക്കുന്നതിന് നിയമ വകുപ്പില്‍ അഡീഷനല്‍ നിയമ സെക്രടറി തസ്തിക സൃഷ്ടിക്കും.

2024 പൊതു അവധികള്‍

2024 കലന്‍ഡര്‍ വര്‍ഷത്തെ പൊതു അവധികള്‍ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴില്‍ നിയമം - ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്‌സ് ആക്ട്‌സ്, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷനല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ്) നിയമം 1958 ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം.

കായികതാരങ്ങള്‍ക്ക് പാരിതോഷികം


ഇന്‍ഡോനേഷ്യയിലെ ജകാര്‍തയില്‍ നടന്ന 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡിസില്‍ വെങ്കല മെഡല്‍ നേടിയ അനു ആറിന് പത്ത് ലക്ഷം രൂപ അനുവദിച്ചു.

മിക്‌സഡ് റിലേ മത്സരത്തില്‍ സ്വര്‍ണമെഡല്‍ ലഭിച്ച മുഹമ്മദ് അനസിന് അവാര്‍ഡിന്റെ ബാക്കി തുകയായ അഞ്ച് ലക്ഷം രൂപയും അനുവദിക്കും.

ബെഹറിന്‍ താരത്തെ ഉത്തേജക മരുന്ന് ഉപയോഗത്തില്‍ വിലക്കിയതിനെ തുടര്‍ന്നാണ് ആര്‍ അനുവിന് വെങ്കലമെഡല്‍ ലഭിച്ചത്. ഒന്നാം സ്ഥാനത്ത് എത്തിയ വ്യക്തിയെ ഉത്തേജക മരുന്നുപയോഗത്തില്‍ വിലക്കിയതിനാലാണ് മുഹമ്മദ് അനസിന്റെ വെള്ളിമെഡല്‍ നേട്ടം സ്വര്‍ണമെഡലായത്.

Keywords:  Decision to give job to the brother of police constable Balu S who died in a boat overturn while on official duty, Award, Compensation, Thiruvananthapuram, News, Politics, Cabinet Decision, Meeting, Appointments, Job, Kerala News. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia