Inspection | സൈക്കിളിൽ റോഡ് പരിശോധനയുമായി കലക്ടർ അർജുൻ പാണ്ഡ്യൻ


● സൈക്കിളിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയായിരുന്നു ജില്ലാ കലക്ടറുടെ സൈക്കിൾ യാത്ര.
● പാറമേക്കാവ്-കല്ലുംപുറം റോഡിന്റെ നവീകരണത്തിനുള്ള ടെണ്ടർ ഒക്ടോബർ 10 ന്.
തൃശൂർ: (KVARTHA) ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അയ്യന്തോൾ സിവിൽ സ്റ്റേഷൻ മുതൽ ചൂണ്ടൽ വരെയുള്ള 40 കിലോമീറ്റർ ദൂരം സൈക്കിൾ സവാരി ചെയ്ത് തൃശൂർ - കുന്നംകുളം റോഡ് പണിയുടെ പുരോഗതി വിലയിരുത്തി. പരിസ്ഥിതി സൗഹൃദ വാഹനമെന്ന നിലയിലും ശാരീരിക ക്ഷമത നിലനിർത്തുവാൻ കഴിയുന്ന വാഹനം എന്ന നിലയിലും സൈക്കിളിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയായിരുന്നു ജില്ലാ കലക്ടറുടെ സൈക്കിൾ യാത്ര. കിരൺ ഗോപിനാഥ് പ്രസിഡന്റായ തൃശൂർ സൈക്ക്ളേഴ്‌സ് ക്ലബിൻ്റെ സെക്രട്ടറി ഡാനി വറീത്, ട്രഷറർ സനോജ് പാമ്പുങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ 20 ഓളം ക്ലബ് അംഗങ്ങൾ, കെഎസ്ടിപി ഉദ്യോഗസ്ഥർ എന്നിവർ ജില്ലാ കല്‌കടർക്കൊപ്പം സൈക്കിൾ യാത്രയിൽ പങ്കെടുത്തു.
ജില്ലാ കലക്ടർ, റോഡ് നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും, റോഡ് എപ്പോഴും സഞ്ചാരയോഗ്യമായിരിക്കണമെന്നും ഉറപ്പാക്കാൻ കെഎസ്‌ടിപി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അതേസമയം, 206.9 കോടി രൂപ ചെലവിലുള്ള പാറമേക്കാവ്-കല്ലുംപുറം 3.34 കിലോമീറ്റർ റോഡിന്റെ നവീകരണത്തിനുള്ള ടെണ്ടർ നടപടികൾ ഒക്ടോബർ 10 ന് ആരംഭിക്കും. നവംബർ മാസത്തോടെ റോഡ് പണി ആരംഭിക്കും. ആറ് മാസത്തിനകം പൂർത്തീകരിക്കും. നിലവിൽ കേച്ചേരി മുതൽ മഴുവൻഞ്ചേരി വരെ ഒഴികെയുള്ള മുഴുവൻ റോഡും അറ്റകുറ്റപണി തീർത്ത് സഞ്ചാര യോഗ്യമാക്കിയതായി കെഎസ്‌ടിപി അധികൃതർ അറിയിച്ചു. കെ എസ് ടി പി റോഡ് നിർമ്മാണ ഏകോപനം നീരീക്ഷിക്കുന്നതിന് രൂപീകരിച്ച സമിതി സ്ഥിരമായി റോഡ് പണിയുടെ പുരോഗതി വിലയിരുത്തുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
#Thrissur #Collector #Cycling #RoadWorks #Kerala #India #Infrastructure #Environment #KSTP #GreenMobility