Clash | 'കണ്ണൂരില്‍ സിപിഎം -സിപിഐ പോര് തെരുവ് യുദ്ധത്തിലേക്ക്; സിപിഐ കാല്‍നട പ്രചരണ ജാഥയ്ക്കെതിരെ പാര്‍ടി ഗ്രാമങ്ങളില്‍ കടന്നാക്രമണം'

 


കണ്ണൂര്‍: (www.kvartha.com) ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായി ദേശീയ തലത്തില്‍ കൈകോര്‍ക്കുകയും കേരളത്തില്‍ എല്‍ഡിഎഫ് സര്‍കാരില്‍ ഭരണത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന സിപിഎം- സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുളള പോര് തെരുവുയുദ്ധത്തിലേക്ക് മാറുന്നു. ജില്ലയുടെ പലഭാഗങ്ങളിലും ഇരുകമ്യുണിസ്റ്റ് പാര്‍ടികളിലെയും പ്രവര്‍ത്തകര്‍ മുന്നണി മര്യാദകള്‍ മറന്ന് ഏറ്റുമുട്ടുന്നത് പൊലീസിനും തലവേദനയായിട്ടുണ്ട്. ആലപ്പുഴയില്‍ നിന്നും സിപിഎം വിട്ടുവന്ന നൂറോളം പേരെ സിപിഐയിലേക്ക് സ്വീകരിച്ചതാണ് കണ്ണൂരിലും അസ്യാരസ്യത്തിന് ഇടയാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം.

ബിജെപിയെ തോല്‍പിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ കാല്‍നട പ്രചരണ ജാഥയെ തങ്ങളുടെ പാര്‍ടി ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയുകയാണ് സിപി എം പ്രവര്‍ത്തകര്‍. കടുത്തരാഷ്ട്രീയ എതിരാളികളെ നേരിടുന്നതു പോലെയാണ് മാതൃസംഘടനാ പ്രവര്‍ത്തകരെ ഉരുക്കുമുഷ്ടി ഉപയോഗിച്ചു നേരിടുന്നത്. പലയിടങ്ങളിലും കടുത്ത കടന്നാക്രമണമാണ് സിപിഐ പ്രവര്‍ത്തകര്‍ നേരിടുന്നത് എന്നാണ് റിപോര്‍ട്.

പാര്‍ടി ഗ്രാമമായ മാനന്തേരിയില്‍ സിപിഐ നടത്തിയ കാല്‍നട പ്രചരണ ജാഥയെ തടയുകയും പ്രസംഗം തടസപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തിട്ടുണ്ട്.

സിപിഐ മണ്ഡലം കമിറ്റി നടത്തിയ ജാഥയ്ക്കെതിരെയാണ് മാനന്തേരി ഇരട്ടക്കുളങ്ങരയില്‍ അതിക്രമം നടന്നത്. സിപി ഐ നേതാവ് മാനന്തേരിയിലെ എം വിനോദ് പ്രസംഗിച്ചു കൊണ്ടിരിക്കെ സിപിഎം ബ്രാഞ്ച് സെക്രടറി ഒനിയന്‍ വിജേഷിന്റെ നേതൃത്വത്തിലെത്തിയ ഇരുപതോളം പേര്‍ കഴിഞ്ഞ ദിവസം വൈകുന്നേരം മൈക് തട്ടിപ്പറിച്ചെടുക്കുകയും ഇവിടെ സിപിഐയുടെ ആവശ്യമില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. വിനോദിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തുത്. വിജേഷിന് പുറമെ പതിനാലാം മൈല്‍ സ്വദേശി ഷിബു, മിഥുന്‍ കക്കോട് തുടങ്ങി ഇരുപതുപേര്‍ക്കെതിരെയാണ് കേസെടുത്തത്.

നേരത്തെ തളിപറമ്പ് കണിക്കുന്നില്‍ സിപിഎം വിട്ടു സിപിഐയില്‍ ചേര്‍ന്ന മുന്‍നഗരസഭാ വൈസ് ചെയര്‍മാന്‍ കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ നടത്തിയ കാല്‍നട പ്രചരണജാഥയെ സംഘടിതരായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും മുരളീധരനെ പിടിച്ചുതളളുകയും ചെയ്തിരുന്നു.

Clash | 'കണ്ണൂരില്‍ സിപിഎം -സിപിഐ പോര് തെരുവ് യുദ്ധത്തിലേക്ക്; സിപിഐ കാല്‍നട പ്രചരണ ജാഥയ്ക്കെതിരെ പാര്‍ടി ഗ്രാമങ്ങളില്‍ കടന്നാക്രമണം'

 സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന ഇപ്പോള്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന കോമത്ത് മുരളീധരനെ പാര്‍ടി ഗ്രാമമായ കണികുന്നില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ച് എത്തിയ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും സംഘര്‍ഷത്തിനിടയില്‍ കോമത്ത് മുരളീധരനെ പിടിച്ച് തള്ളുകയും ചെയ്തതുവെന്നാണ് ആരോപണം.

Keywords: CPM-CPI Clash in Kannur; Attacks on party villages against CPI walking campaign, Kannur, News, CPM-CPI Clash, Complaint, Politics, Case, Campaign, Attack, Threatening, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia