ഹൈകോടതി ഇടപെടലിന് പിന്നാലെ സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാന്‍ തീരുമാനം; പിന്നാലെ കലക്ടര്‍ അവധിയില്‍ പോയി

 


കാസര്‍കോട്: (www.kvartha.com 21.01.2022) ഹൈകോടതി ഇടപെടലിന് പിന്നാലെ സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാന്‍ തീരുമാനം. 50-ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ജില്ലയില്‍ ഒരു സമ്മേളനവും നടത്തരുതെന്നാണ് ഹൈകോടതിയുടെ ഉത്തരവ്.

കോവിഡ് വ്യാപനത്തിനിടയില്‍ സിപിഎം സമ്മേളനങ്ങള്‍ നടക്കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതിനിടെ പൊതുസമ്മേളനങ്ങള്‍ വിലക്കിക്കൊണ്ട് കാസര്‍കോട് ജില്ലാ കലക്ടര്‍ വ്യാഴാഴ്ച ഒരു ഉത്തരവിറക്കുകയും ചെയ്തു. രണ്ടു മണിക്കൂറിനകം ഇത് പിന്‍വലിച്ചു. ഇതോടെ സിപിഎം ജില്ലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ഉത്തരവ് പിന്‍വലിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള സര്‍കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് കലക്ടര്‍ ഫേസ്ബുകിലൂടെ വിശദീകരണവും നല്‍കി.

ഹൈകോടതി ഇടപെടലിന് പിന്നാലെ സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാന്‍ തീരുമാനം; പിന്നാലെ കലക്ടര്‍ അവധിയില്‍ പോയി

കാസര്‍കോട് ജില്ലാ കലക്ടറുടെ വിവാദ നടപടിക്കെതിരെ തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. പ്രോടോകോള്‍ ലംഘിച്ചുകൊണ്ടുള്ള സിപിഎം സമ്മേളനം വിലക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവു പിന്‍വലിച്ചത് സിപിഎം ജില്ലാ സമ്മേളന നടത്തിപ്പിനായാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഉത്തരവു നടപ്പിലാക്കാന്‍ കലക്ടര്‍ക്കു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ടികളുടെ സമ്മേളനങ്ങള്‍ക്ക് എന്താണു പ്രത്യേകത എന്നു ചോദിച്ച കോടതി സര്‍കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും പറഞ്ഞു.
ഒരാഴ്ചത്തേക്ക് വിലക്കേര്‍പെടുത്താനാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ഇതേത്തുടര്‍ന്നാണ് സിപിഎമിന് വെള്ളിയാഴ്ച തുടങ്ങിയ ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കേണ്ടി വന്നത്.

അതിനിടെ ഉത്തരവ് വിവാദമായതിന് പിന്നാലെ കാസര്‍കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിച്ചു. ശനിയാഴ്ച മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് അവധി എടുത്തിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധിയില്‍ പോകുന്നതെന്നാണ് വിശദീകരണം. പകരം എഡിഎമിനാണ് ചുമതല.

വിവാദ ഉത്തരവിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായ കലക്ടര്‍ സ്വന്തം നിലയ്ക്ക് അവധിയെടുക്കുന്നതായാണ് വിശദീകരണമെങ്കിലും സര്‍കാര്‍ തലത്തിലുള്ള നിര്‍ദേശങ്ങളെ തുടര്‍ന്നാണ് അവധി എന്നാണ് വിവരം. നേരത്തെതന്നെ അവധി അപേക്ഷ നല്‍കിയിരുന്നു എന്നും അധികൃതര്‍ പറയുന്നു. ഹൈകോടതി ഉത്തരവ് വന്നതിന് പിന്നാലെ സിപിഎം സമ്മേളന സ്ഥലത്തേക്ക് പരിശോധിക്കാന്‍ കലക്ടര്‍ പുറപ്പെടാന്‍ തീരുമാനിച്ചിരുന്നെങ്കിലും തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

കാസര്‍കോട് കലക്ടറുടെ ചുമതല തന്നെ ഏല്‍പിച്ചിട്ടുണ്ടെന്ന് എഡിഎം എംകെ രാമേന്ദ്രന്‍ കെ വാര്‍ത്തയോട് പറഞ്ഞു.

Keywords: Court intervention: CPM Kasaragod district conference to end today, District Collector on leave, Kasaragod, News, District Collector, Holidays, COVID-19, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia