Controversy | ഏഴാം ക്ലാസിന് മുകളിലുള്ള കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ? ജില്ലാ കലക്ടറുടെ ഫേസ്ബുക് പോസ്റ്റില്‍ പരാതികളുടെ പ്രവാഹം

 


കൊച്ചി: (www.kvartha.com) ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിനു തീപിടിച്ചതിനെ തുടര്‍ന്ന് വിഷപ്പുകയില്‍ മുങ്ങിയ കൊച്ചിയിലും സമീപ പഞ്ചായതുകളിലും തിങ്കളാഴ്ച അവധി അനുവദിച്ച എറണാകുളം ജില്ലാ കലക്ടര്‍ ഡോ.രേണുരാജിനെതിരെ ഫേസ്ബുകില്‍ പരാതികളുടെ പ്രവാഹം.

ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രം അവധി അനുവദിച്ചതാണ് വിവാദമായത്. ഏഴാം ക്ലാസിനു മുകളിലുള്ള ക്ലാസുകളിലെ കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. ജില്ലാ കലക്ടറുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളില്‍ ഉള്‍പ്പെടെ നഗരവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Controversy | ഏഴാം ക്ലാസിന് മുകളിലുള്ള കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ? ജില്ലാ കലക്ടറുടെ ഫേസ്ബുക് പോസ്റ്റില്‍ പരാതികളുടെ പ്രവാഹം

കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും തിങ്കളാഴ്ച ഏഴു വരെയുള്ള ക്ലാസുകള്‍ക്ക് ഞായറാഴ്ച വൈകിട്ടാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കൊച്ചി കോര്‍പറേഷനിലും തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലുമാണ് അവധി ബാധകം.

വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും ബാധകം. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍ക്കും ഡേ കെയറുകള്‍ക്കും അവധിയായിരിക്കും. അതേസമയം, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കലക്ടര്‍ അറിയിച്ചിരുന്നു.

'ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യം റിപോര്‍ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാല്‍ ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്, തൃക്കാക്കര മുനിസിപാലിറ്റി, തൃപ്പൂണിത്തുറ മുനിസിപാലിറ്റി, മരട് മുനിസിപാലിറ്റി, കൊച്ചി മുനിസിപല്‍ കോര്‍പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിന്റര്‍ഗാര്‍ടന്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും തിങ്കള്‍ അവധിയായിരിക്കും. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല' എന്നും കലക്ടര്‍ അറിയിച്ചു.

പ്ലാസ്റ്റിക് വിഷപ്പുകയില്‍ മുങ്ങിയ കൊച്ചി നഗരത്തില്‍ സര്‍കാര്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പുക പടരാനുള്ള സാധ്യത കണക്കിലെടുത്ത് ബ്രഹ്‌മപുരത്തും സമീപ പ്രദേശങ്ങളിലും ആളുകള്‍ ഞായറാഴ്ച വീട്ടില്‍ തന്നെ കഴിയണമെന്ന് കഴിഞ്ഞദിവസം കലക്ടര്‍ ഡോ. രേണുരാജിന്റെ നിര്‍ദേശവുമുണ്ടായിരുന്നു.

ഞായറാഴ്ചയായതിനാല്‍ അത്യാവശ്യമില്ലാത്ത കടകളും സ്ഥാപനങ്ങളും തുറക്കരുതെന്നും നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ സജ്ജമായിരിക്കാന്‍ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കി. ബ്രഹ്‌മപുരത്ത് ഓക്‌സിജന്‍ കിയോസ്‌ക് തുറക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മലിനീകരണത്തിന്റെ പേരില്‍ ഇത്ര കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

Keywords: Controversy Over Holiday For Students Up to 7th Class In Kochi, Kochi, News, Protesters, Facebook Post, District Collector, Holidays, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia