Protest | 'പ്രതിഷേധത്തിനിടെ ഇന്ദിരയുടെ മൃതദേഹം കിടത്തിയിരുന്ന ഫ്രീസര്‍ പൊലീസ് ബലമായി പിടിച്ചെടുത്ത് റോഡിലൂടെ വലിച്ച് ആംബുലന്‍സിലേക്ക് കയറ്റി; സഹോദരന്‍ ഉള്‍പെടെയുള്ളവര്‍ക്ക് പരുക്ക്; സ്ഥലത്ത് നടന്നത് നാടകീയ രംഗങ്ങള്‍'

 


കോതമംഗലം: (KVARTHA) നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലം ടൗണില്‍ നടത്തിയ പ്രതിഷേധത്തിനിടെ നടന്നത് നാടകീയ രംഗങ്ങളെന്ന് ദൃക്‌സാക്ഷികള്‍. മൃതദേഹം വിട്ടു തരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരന്‍ ഉള്‍പെടെയുള്ള ബന്ധുക്കള്‍ മൃതദേഹത്തിനു മേല്‍ കിടന്ന് പ്രതിഷേധിച്ചെങ്കിലും അവരെയെല്ലാം ബലമായി തട്ടിമാറ്റി മൃതദേഹം കിടത്തിയ ഫ്രീസര്‍ പൊലീസ് റോഡിലൂടെ വലിച്ച് ആംബുലന്‍സില്‍ കയറ്റിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

Protest | 'പ്രതിഷേധത്തിനിടെ ഇന്ദിരയുടെ മൃതദേഹം കിടത്തിയിരുന്ന ഫ്രീസര്‍ പൊലീസ് ബലമായി പിടിച്ചെടുത്ത് റോഡിലൂടെ വലിച്ച് ആംബുലന്‍സിലേക്ക് കയറ്റി; സഹോദരന്‍ ഉള്‍പെടെയുള്ളവര്‍ക്ക് പരുക്ക്; സ്ഥലത്ത് നടന്നത് നാടകീയ രംഗങ്ങള്‍'
 
തുടര്‍ന്ന് ഡോര്‍ പോലും അടയ്ക്കാതെ വാഹനം മുന്നോട്ടു നീങ്ങിയെന്നും പൊലീസ് നടപടിയില്‍ ഇന്ദിരയുടെ സഹോദരന്‍ ഉള്‍പെടെയുള്ളവര്‍ക്ക് പരുക്കേറ്റുവെന്നും ഇവര്‍ പറയുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞ് മൃതദേഹത്തില്‍ കിടന്നു പ്രതിഷേധിച്ച തന്നെ വലിച്ചിഴച്ചു മാറ്റിയെന്ന് ഇന്ദിരയുടെ സഹോദരന്‍ സുരേഷ് പ്രതികരിച്ചു. മൃതദേഹവുമായി പ്രതിഷേധിച്ച ജനപ്രതിനിധികളെയും പ്രദേശവാസികളേയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയതിനു ശേഷമാണ് പൊലീസ് മൃതദേഹം കൊണ്ടുപോയതെന്നും ഇദ്ദേഹം പറഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

സമരപ്പന്തല്‍ പൊലീസ് ബലമായി പൊളിച്ചുനീക്കി. കോതമംഗലം ടൗണില്‍ കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ശിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. മൃതദേഹവും വഹിച്ച് റോഡിലൂടെ പ്രതിഷേധവുമായി നീങ്ങിയ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

ഇന്‍ക്വസ്റ്റിനു വച്ച മൃതദേഹവുമായി പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്ന് പൊലീസ് നേതാക്കളോട് പറഞ്ഞു. ഡി വൈ എസ്പി അടക്കമുള്ളവരെ പിടിച്ചുതള്ളിയ ജനപ്രതിനിധികളും പൊലീസും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണുണ്ടാകുന്നത്. 'പൊലീസ് ഗോ ബാക്' മുദ്രാവാക്യവുമായി പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ഉത്തരവാദിത്തപ്പെട്ടവര്‍ എത്താതെ തുടര്‍നടപടകള്‍ക്ക് അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. നേരത്തേ, പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയിലും സംഘര്‍ഷാവസ്ഥയുണ്ടായി.

ഇടുക്കിയിലെ ജനങ്ങള്‍ കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നമാണിതെന്നും വന്യജീവികളെ കൊണ്ട് ജനങ്ങള്‍ക്ക് ജീവിക്കാനാവാത്ത അവസ്ഥയാണെന്നും ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്നും ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. മന്ത്രിമാര്‍ ഉള്‍പെടെയുള്ളവര്‍ എത്തി പരിഹാരം കാണാതെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. നടുറോഡില്‍ മൃതദേഹത്തെ അപമാനിച്ചതിന് പൊലീസ് കണക്കു പറയേണ്ടി വരുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മതി ഇന്ദിരയുടെ പോസ്റ്റുമോര്‍ടമെന്ന് കുടുംബവും അറിയിച്ചു. ബലം പ്രയോഗിച്ചാണ് മോര്‍ചറിയില്‍നിന്ന് മൃതദേഹം പ്രതിഷേധത്തിനായി കൊണ്ടുപോയതെന്ന റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.

തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ കൃഷിയിടത്തില്‍ ആടിനെ കെട്ടുന്നതിനിടെയാണ് ഇന്ദിരയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നിലത്ത് വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു ഇന്ദിര. ഉടന്‍ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: Congress protests with body of Idukki wild elephant attack victim, Idukki, News, Congress, Protests, Dead Body, Elephant Attack, Ambulance, Injured, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia