പി.സി ജോര്‍ജ് കോണ്‍ഗ്രസില്‍ പുകയുന്നു; അന്ത്യശാസനവുമായി എം.എല്‍.എമാര്‍

 


തിരുവനന്തപുരം: (www.kvartha.com 31.05.2014) ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജിനെ മാറ്റിയില്ലെങ്കില്‍ ജൂണിലെ നിയമസഭാ സമ്മേളനം ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ആലോചന. അങ്ങനെ സംഭവിച്ചാല്‍ അത് സര്‍ക്കാരിന്റെ വീഴ്ചയ്ക്കുവരെ കാരണമാകാം. അതുകൊണ്ടുതന്നെ ജോര്‍ജും കോണ്‍ഗ്രസുമായുള്ള രൂക്ഷമായ പോരിന് അന്ത്യം കാണാന്‍ യു.ഡി.എഫ് നേതൃതലത്തില്‍ ശ്രമം തുടങ്ങി.

എന്നാല്‍ സ്വന്തം സര്‍ക്കാരിനെ അപകടത്തിലാക്കി സഭ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒരുങ്ങുന്നുവെന്ന് ഭീഷണിപ്പെടുത്തി തന്നെ മണ്ടനാക്കാന്‍ നോക്കേണ്ട എന്ന നിലപാടിലാണ് പി.സി ജോര്‍ജ് എന്ന് അറിയുന്നു. പ്രശ്‌നം ഭരണമുന്നണിയില്‍ പുകയുകയാണ്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പാണ് പ്രധാനമായും ജോര്‍ജ് വിരുദ്ധ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. തിരിച്ച്, ജോര്‍ജിന്റെ രോഷവും പ്രധാനമായും എ ഗ്രൂപ്പിനെതിരേയാണ്.

ജോര്‍ജിനെതിരെ ചീമുട്ടയേറും കരിങ്കൊടി പ്രകടനവും ഉള്‍പെടെ നടത്തിയതും എ ഗ്രൂപ്പായിരുന്നു. പത്തനംതിട്ട എം.പി ആന്റോ ആന്റണിയും ജോര്‍ജും തമ്മിലുണ്ടായിരിക്കുന്ന രൂക്ഷ വാഗ്വാദവും എ ഗ്രൂപ്പ് ഏറ്റെടുക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുള്ളയാളാണ് ആന്റോ ആന്റണി.

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്ക് ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധമുണ്ടെന്ന പുതിയ ആരോപണം ജോര്‍ജ്ജ് ഉന്നയിച്ചതോടെ 'ജോര്‍ജ് വിവാദം' കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ കൂടി ഇടപെടലിലേക്കു മാറുന്നുവെന്നാണു സൂചന. അത് ജോര്‍ജ് വിരുദ്ധ പക്ഷത്തിനു ധൈര്യം പകരുന്നുമുണ്ട്.

എന്തിന്റെ പേരിലാണ് മുഖ്യമന്ത്രി ജോര്‍ജിനെ സംരക്ഷിക്കുന്നതെങ്കിലും ഹൈക്കമാന്‍ഡ് ഇടപെടുന്നതോടെ അദ്ദേഹത്തിന് തീരുമാനം മാറ്റേണ്ടി വരുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് ജോര്‍ജിനെ സംരക്ഷിക്കേണ്ട കാര്യമൊന്നുമില്ലെന്നും കെ.എം മാണിയാണ് ജോര്‍ജിനെ സംരക്ഷിക്കുന്നത് എന്നുമാണ് മറുവാദം. ഘടക കക്ഷി നേതൃത്വത്തെ പിണക്കാതിരിക്കാനാണ് മുഖ്യമന്ത്രിജോര്‍ജിന്റെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കാത്തത്.

ആറന്മുള വിമാനത്താവള പദ്ധതിക്ക് ശ്രമിക്കുന്ന കെ.ജി.എസ് ഗ്രൂപ്പുമായി റോബര്‍ട്ട് വധേരയ്ക്കു ബന്ധമുണ്ടെന്നാണ് പ്രമുഖ മലയാളം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പി.സി ജോര്‍ജ് ആരോപിച്ചത്. ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുകൂലമായാണ് ആന്റോ ആന്റണി പ്രവര്‍ത്തിക്കുന്നത്. ജോര്‍ജ് പദ്ധതിക്ക് എതിരുമാണ്.

വീട്ടിലേക്ക് ഓടിക്കയറുന്ന പേ പിടിച്ച നായെപ്പോലെയാണ് പി.സി ജോര്‍ജ് എന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ ആന്റോ ആന്റണി ആരോപിച്ചിരുന്നു. അതിന് രൂക്ഷ ഭാഷയില്‍ ബ്ലോഗിലൂടെ ജോര്‍ജ് മറുപടിയും നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ജോര്‍ജ് ശ്രമിച്ചെന്നും അതു നടക്കാതെ വന്നപ്പോള്‍ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ വിട്ടുവെന്നുമാണ് ആന്റോയുടെ ആരോപണം.

ഗതിയില്ലാതെ വന്ന് തട്ടിപ്പുനടത്തി കാശുണ്ടാക്കി ഡി.സി.സി പ്രസിഡണ്ടായ ആന്റോ ആറന്മുള വിമാനത്താവള പദ്ധതിക്ക് കൂട്ടുനിന്ന് കോടികള്‍ സമ്പാദിച്ചെന്ന് ജോര്‍ജ് തിരിച്ചടിച്ചു. അതിനിടയിലാണ് നേരത്തേതന്നെ കോണ്‍ഗ്രസും ജോര്‍ജും തമ്മിലുള്ള പോരിന്റെ തുടര്‍ച്ചയായി നിയമസഭയിലും ബഹിഷ്‌കരണത്തിന് ശ്രമിക്കുന്നത്. സഭയില്‍ നിന്ന് വിട്ടുനിന്ന് സര്‍ക്കാരിനെ കുഴപ്പത്തിലാക്കുന്നതിനു പകരം സഭയില്‍ ജോര്‍ജിനെ ബഹിഷ്‌കരിക്കുക മാത്രം ചെയ്യാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തയ്യാറായേക്കും എന്നും സൂചനയുണ്ട്. മുമ്പ് ഇതേ രീതി അവര്‍ നടപ്പാക്കിയിരുന്നു.
പി.സി ജോര്‍ജ് കോണ്‍ഗ്രസില്‍ പുകയുന്നു; അന്ത്യശാസനവുമായി എം.എല്‍.എമാര്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Government Chief Whip, P.C George, PC George issue, Kerala, Congress, MLA, Lok Sabha, Congress MLAs to boycott assembly session on PC George issue.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia