ADVERTISEMENT
തിരുവനന്തപുരം: അഞ്ചാം മന്ത്രി പ്രശ്നത്തില്‍ മുസ്ളീംലീഗിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിവന്ന കോണ്‍ഗ്രസ് എം.എല്‍.എ കെ.മുരളീധരനും ലീഗും തമ്മിലുള്ള പ്രശ്നം ഒത്തുതീര്‍ത്തു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി കെ.മുരളീധരനെ ടെലഫോണില്‍ വിളിച്ച് സംസാരിച്ചതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിനു നേരെ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മുരളി കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം കുഞ്ഞാലിക്കുട്ടി ഉറപ്പു നല്‍കുകയും ചെയ്തു.
തനിക്കും ആര്യാടനുമെതിരെ ലീഗ് നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ കുറിച്ച് മുസ്ളീംലീഗ് നേതാക്കള്‍ ആരും തന്നെ അന്വേഷിക്കാത്തതിലുള്ള അമര്‍ഷവും മുരളി കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. അതേസമയം നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് കെ.മുരളീധരന്‍ വന്നാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ലീഗ് പ്രാദേശിക ഘടകം തീരുമാനിച്ചിരുന്നു.
അഞ്ചാം മന്ത്രി വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് കെ.പി.സി.സിയും ലീഗും നേരത്തെ വിലക്കിയിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് കെ.മുരളീധരന്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് ലീഗിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ടിരുന്നു. ബുധനാഴ്ച ചേര്‍ന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തില്‍ മുരളിയുടെ പേരു പറയാതെ ചെന്നിത്തല അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് മുരളി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
Keywords: K.Muralidharan MLA, Muslim League, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
