കന്നുകാലികളുടെ കുടല്‍ ഉപ്പിലിട്ട് സൂക്ഷിച്ച ശേഷം കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും 15.6 ലക്ഷത്തിന്റെ ചരക്കുമായി അസം സ്വദേശികളായ തൊഴിലാളികള്‍ കടന്നു കളഞ്ഞതായി പരാതി

 


കാസര്‍കോട്: (www.kvartha.com 18.04.2022) കന്നുകാലികളുടെ കുടല്‍ ഉപ്പിലിട്ട് സൂക്ഷിച്ച ശേഷം കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിലെ 15.6 ലക്ഷത്തിന്റെ ചരക്കുമായി അസം സ്വദേശികളായ തൊഴിലാളികള്‍ കടന്നു കളഞ്ഞതായി പരാതി.
 
കാസര്‍കോട് ചൗക്കി മജലിലെ സ്ഥാപനത്തിലെ തൊഴിലാളികളായ അസ്റത് അലി, അശ്റഫുല്‍ ഇസ്ലാം എന്ന ബാബു, ശെഫീഖുല്‍, മുഖീബുല്‍, ഉമറുല്‍ ഫാറൂഖ്, ഖൈറുല്‍ എന്നിവര്‍ക്കെതിരെയാണ് സ്ഥാപനത്തിന്റെ ഉടമകളായ വയനാട് വടവുഞ്ചാലിലെ അബ്ദുല്‍ അസീസ്, ഉളിയത്തടുക്കയിലെ മുഹമ്മദ് ശാഫി എന്നിവര്‍ പരാതി നല്‍കിയിരിക്കുന്നത്.

പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. സ്ഥാപനത്തിന്റെ മുറ്റത്ത് പാര്‍ക് ചെയ്തിരുന്ന മൂന്ന് സ്‌കൂടറുകളും കാണാതായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. പോത്ത്, ആട്, കാള തുടങ്ങിയ ജീവികളുടെ കുടലുകളും മറ്റും ഉണക്കി ഉപ്പിലിട്ട ശേഷം ഹൈദരാബാദ്, ബെന്‍ഗ്ലൂറു, ഡെല്‍ഹി എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുന്ന സ്ഥാപനം എട്ടു വര്‍ഷം മുമ്പാണ് ചൗക്കി മജലില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

നിലവില്‍ പ്രതികളെന്നു സംശയിക്കുന്ന അസം സ്വദേശികളായ ആറു പേരും അഞ്ചു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. സ്ഥാപനത്തിന് സമീപത്ത് തന്നെയുള്ള മുറിയിലാണ് തൊഴിലാളികളുടെ താമസം. ശനിയാഴ്ച രാത്രി 9.30-നും പതിനൊന്നുമണിക്കുമിടയിലാണ് സ്ഥാപനത്തില്‍ നിന്നും 80 ചാക്കുകളിലാക്കി സൂക്ഷിച്ച 5200 കഷ്ണം കുടലുകള്‍ ലോറിയില്‍ കടത്തിയത്.

രാത്രി ഒമ്പതുമണിയോടെ ഇവിടെ നിന്നും ലോറി കടന്നു പോകുന്നതിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികളും പറയുന്നു. അധികം വാഹനങ്ങള്‍ വരാത്ത ഈ സ്ഥലത്തേക്ക് വന്ന ഈ ലോറിയിലായിരിക്കാം മോഷണ മുതല്‍ കടത്തിയതെന്ന സംശയത്തിലാണ് ഉടമകള്‍. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണെന്നും ഉടമകള്‍ പറയുന്നു.

കന്നുകാലികളുടെ കുടല്‍ ഉപ്പിലിട്ട് സൂക്ഷിച്ച ശേഷം കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും 15.6 ലക്ഷത്തിന്റെ ചരക്കുമായി അസം സ്വദേശികളായ തൊഴിലാളികള്‍ കടന്നു കളഞ്ഞതായി പരാതി


Keywords: Complaint that Assam natives smuggled goods worth Rs 15.6 lakh from an exporting company after salting the intestines of cattle, Kasaragod, News, Complaint, Police, Missing, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia