Com India | പത്രാധിപർ കേസിലുൾപ്പെട്ടതിന്റെ പേരിൽ മാധ്യമ പ്രവർത്തകരെയും സ്ഥാപനത്തിലെ ജീവനക്കാരെയും വേട്ടയാടുന്നത് അപലപനീയം - കോം ഇൻഡ്യ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പത്രാധിപർ കേസിലുൾപ്പെട്ടതിന്റെ പേരിൽ ആ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മാധ്യമ പ്രവർത്തകരെയും വേട്ടയാടുന്നത് അപലപനീയമാണെന്ന് ഓൺലൈൻ മാധ്യമ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (ഇൻഡ്യ) പ്രസ്താവനയിൽ പറഞ്ഞു. ഓൺലൈൻ പോർടലായ മറുനാടൻ മലയാളിയുടെ ഓഫീസ് റെയ്‌ഡെന്ന പേരിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് നടത്തിയത് മാധ്യമ വേട്ടയാടലിന്റെ ഉദാഹരണമാണെന്നും തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ് സർകാരും പൊലീസും ചെയ്യുന്നതെന്നും കോം ഇൻഡ്യ വ്യക്തമാക്കി.

Com India | പത്രാധിപർ കേസിലുൾപ്പെട്ടതിന്റെ പേരിൽ മാധ്യമ പ്രവർത്തകരെയും സ്ഥാപനത്തിലെ ജീവനക്കാരെയും വേട്ടയാടുന്നത് അപലപനീയം - കോം ഇൻഡ്യ

നിയമപരമായ രീതിയിലുള്ള പൊലീസ് നടപടികളെ കോം ഇൻഡ്യ എതിർക്കില്ല. രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തോട് പരിപൂർണ വിശ്വാസമുള്ളവരാണ് മാധ്യമ പ്രവർത്തകർ. എന്നാൽ നിയമവിരുദ്ധമായ പരിശോധനകൾ ശക്തമായി തന്നെ എതിർക്കും. കണ്ണൂരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ എം രഞ്ജിത് ബാബുവിന്റെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കടന്നായിരുന്നു പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ തീവ്രവാദികളെ പിടികൂടാനെന്ന പോലെ രണ്ടുവാഹനങ്ങളിലായെത്തിയ പൊലീസ് സംഘം രഞ്ജിത് ബാബുവിന്റെ വീടുവളയുകയും കുടുംബാംഗങ്ങളെ ഉള്‍പെടെ ഭീതിയിലാഴ്ത്തിക്കൊണ്ട് മണിക്കൂറുകളോളം പരിശോധന നടത്തി മാനസികമായി പീഡിപ്പിക്കുകയുമാണ് ചെയ്തത്.

മറുനാടൻ മലയാളി ജീവനക്കാരുടെ വീട്ടിൽ അർധരാത്രി പോലും പൊലീസ് പരിശോധന നടത്തുകയാണ്. മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് നല്ല പ്രവണതയല്ല. മാധ്യമ സ്വാതന്ത്ര്യം നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ തന്നെ സ്തംഭിപ്പിക്കുന്ന വിധം പൊലീസ് പെരുമാറുന്നത് അംഗീകരിക്കാനാവില്ല. നിയമപരമായ നടപടികൾക്ക് പിന്തുണ നൽകുന്നതിനൊപ്പം പൊലീസിന്റെ നിയമ വിരുദ്ധ സമീപനത്തെ അംഗീകരിക്കാൻ ജനാധിപത്യ സമൂഹം തയ്യാറാകില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഡിജിപിയും അടിയന്തരമായി ഇടപെടണം.

തറവാട് വീട് കുത്തിതുറന്നും പൊലീസ് പരിശോധന നടത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വീട്ടില്‍ പരിശോധന നടത്തുന്നതിന്റെ വീഡിയോ അനുമതിയില്ലാതെ പൊലീസ് ചിത്രീകരിച്ചത് എന്തിനാണെന്ന ചോദ്യവും ബാക്കിയാണ്. രഞ്ജിത് ഉപയോഗിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടുത്തുകൊണ്ടു പോവുകയും ചെയ്തു. സമാനമായിരുന്നു മറുനാടന്‍ മലയാളിയുടെ മറ്റ് ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡിൻ്റെ പേരിൽ പൊലീസ് കാട്ടിക്കൂട്ടിയത്. പത്തനംതിട്ടയിൽ കെയുഡബ്ള്യുജെഎ ജില്ലാ എക്‌സിക്യൂടീവ് കമിറ്റിയംഗവും മംഗളം ദിനപത്രം ലേഖകനുമായ ജി വിശാഖന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുകയും മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തു.

ഇത്തരത്തിൽ ജനാധിപത്യത്തിൻ്റെ നാലാംതൂണായ മാധ്യമങ്ങളെ കള്ളക്കേസിൻ്റെ പേരിൽ വേട്ടയാടുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണ്. കേസിൻ്റെ ഭാഗമായി മറുനാടൻ്റെ പ്രധാന ഓഫീസുകൾ റെയിഡ് ചെയ്തത് മനസിലാക്കാം. എന്നാൽ സംസ്ഥാന വ്യാപകമായി തീവ്രവാദികൾക്കെന്ന പോലെ നടത്തിയ റെയ്ഡും പരിശോധനയും നിയമപരമല്ല, പക വീട്ടലാണെന്ന് സംശയിക്കേണ്ടിവരും. സർകാരിൻ്റെ ജിഹ്വകളായ മാധ്യമങ്ങൾക്കെതിരെ ഇതിനെക്കാൾ വലിയ പരാതികളും കേസുകളും ഉണ്ടായപ്പോൾ കേരളം മുഴുവനുമുള്ള അവരുടെ ഓഫീസുകളിൽ ഈ രീതിയിൽ ഒരു റെയ്ഡും പരിശോധനയും നടന്നതായി കേട്ടറിവില്ല. കൊലക്കേസിലടക്കം ഭരണ - പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ പ്രതികളായപ്പോൾ കേരളം മുഴുവനുമുള്ള പാർടി ഓഫീസുകളിൽ റെയ്ഡ് നടത്തുകയും ചെയ്തിട്ടില്ല. മാധ്യമ പ്രവത്തകർക്കെതിരെ കേസുണ്ടാകുമ്പോൾ മാത്രം ഇത്തരം റെയ്ഡുകൾ എങ്ങനെയുണ്ടാകുന്നുവെന്ന കാര്യം പ്രബുദ്ധ കേരളം ചർച ചെയ്യണം.

സ്വതന്ത്രമായ മാധ്യമ പ്രവർത്തനം നടത്താൻ സാഹചര്യം ഉണ്ടായില്ലെങ്കിൽ അത്‌ ജനാധിപത്യ വ്യവസ്ഥിതിക്ക് തന്നെ വെല്ലുവിളി ഉയർത്തും. പൊലീസിന്റെയും സർകാരിന്റെയും ഇത്തരം നടപടികൾ തുടർന്നാൽ പൊതുജനങ്ങളുടെ പിന്തുണയോടെ നേരിടും. നൂറുകണക്കിന് മാധ്യമ പ്രവർത്തകർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് ഓൺലൈൻ മാധ്യമങ്ങൾ. നിരവധി കുടുംബങ്ങളാണ് മാധ്യമ പ്രവർത്തകരെ ആശ്രയിച്ച് കഴിയുന്നത്. കാടടച്ച് വെടിവെക്കുന്നത് പോലെയാണ് മാന്യമായി തൊഴിലെടുക്കുന്ന മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം നീക്കങ്ങൾ.

മാധ്യമ സ്ഥാപനങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും കോം ഇൻഡ്യ കത്ത് നൽകും. മാധ്യമ പ്രവർത്തകർക്ക് തെറ്റുപറ്റിയെങ്കിൽ തിരുത്തണമെന്ന നിലപാട് തന്നെയാണ് കോം ഇൻഡ്യയ്ക്ക് ഉള്ളത്. ഇത്തരം ഇടപെടൽ നടത്താൻ രാജ്യത്ത് നിയമ സംവിധാനങ്ങളും നിലവിലുണ്ട്. എന്നാൽ പൊലീസ് സംവിധാനങ്ങൾ ഉപയോഗിച്ച് വേട്ടയാടി മൗലിക അവകാശങ്ങളെ അടിച്ചോടിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഭയപ്പെടുത്തി ഇല്ലാതാക്കാമെന്ന് ആരും കരുതരുതെന്നും കോം ഇൻഡ്യ വ്യക്തമാക്കി.

Keywords: News, Kerala, Kannur, Journalists, Com India, Confederation of Online Media India, Politics, Case,   Com India about police raid.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia