കപ്പൽ ദുരന്തം മുതൽ നവകേരള സദസ്സ് വരെ; വികസന മുന്നേറ്റം തടസ്സപ്പെടുത്താൻ ശ്രമമെന്ന് പിണറായി വിജയൻ; മുഖ്യമന്ത്രിയുടെ സമഗ്ര വാർത്താ സമ്മേളനം


● മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താൽക്കാലിക ആശ്വാസം.
● കപ്പൽ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു.
● ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കും.
● സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി.
● കോവിഡ് സാഹചര്യം ആശങ്കപ്പെടേണ്ടതില്ല.
തിരുവനന്തപുരം: (KVARTHA) അപ്രതീക്ഷിതമായി എത്തിയ കാലവർഷക്കെടുതികളും അറബിക്കടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധികളും ചർച്ച ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനം നടത്തി. സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ പോരാട്ടം, സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ, കോവിഡ് സാഹചര്യം എന്നിവയെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതിബന്ധങ്ങളെ അതിജീവിച്ച് കേരളം മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കപ്പൽ ദുരന്തം: പരിസ്ഥിതി ആഘാതം; മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം
സാധാരണ മൺസൂൺ എത്തുന്നതിന് മുമ്പേ വന്ന മഴ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മഴയുടെ പ്രശ്നങ്ങൾക്കിടയിലാണ് ഒരു ചരക്ക് കപ്പൽ അറബിക്കടലിൽ അപകടത്തിൽപ്പെട്ടത്. കേരളതീരത്തോട് അടുത്ത് നടന്ന ആ കപ്പൽ അപകടം വലിയ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.
കൊച്ചിയിൽ നിന്നും 38 നോട്ടിക്കൽ മൈൽ അകലെ എം.എസ്.സി. എൽസ 3 കപ്പൽ ചരിഞ്ഞതായി മെയ് 24-ന് വൈകിട്ട് 4 മണിക്കാണ് കോസ്റ്റ് ഗാർഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചത്. വിവരം ലഭിച്ചപ്പോൾ തന്നെ പൊതുജനങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. മെയ് 25-ന് കപ്പൽ പൂർണ്ണമായും മുങ്ങി. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. കപ്പലിൽ മൊത്തം 643 കണ്ടെയ്നറുകൾ ഉണ്ടായിരുന്നു. ഇവയിൽ 73 എണ്ണം ഒഴിഞ്ഞതായിരുന്നു. 13 എണ്ണത്തിൽ കാൽസ്യം കാർബൈഡും, 46 എണ്ണത്തിൽ ഹൈഡ്രാസിൻ എന്ന പ്ലാസ്റ്റിക് ഘടകങ്ങളും, ഒരെണ്ണത്തിൽ റബർ കോമ്പൗണ്ടും അടങ്ങിയിരുന്നു. തടി, പഴങ്ങൾ, തുണി എന്നിവയും ചില കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നു. ഏകദേശം 100 ഓളം കണ്ടെയ്നറുകൾ കടലിൽ വീണിട്ടുണ്ടാകുമെന്നാണ് അനുമാനിക്കുന്നത്.
മെയ് 26-ന് അടിയന്തിരമായ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് പ്രതികരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർ അന്നുതന്നെ ഓയിൽ സ്പിൽ കണ്ടിജൻസി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധരുമായി ചർച്ച നടത്തി. മലയാളിയായ മുരളി തുമ്മാരുകുടി അടക്കമുള്ളവരാണ് ചർച്ചയിൽ പങ്കെടുത്തത്.
നിലവിൽ ഏകദേശം 54 കണ്ടെയ്നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരത്ത് അടിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ജില്ലയുടെ തീരത്തടിഞ്ഞ കണ്ടെയ്നറുകളിൽ നിന്ന് 'നർഡിൽസ്' എന്നറിയപ്പെടുന്ന ചെറിയ പ്ലാസ്റ്റിക് തരികൾ അടിഞ്ഞുകൂടിയിട്ടുണ്ട്. നിലവിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നമ്മുടെ തീരത്തിൻ്റെ സംരക്ഷണത്തിന് നാം തന്നെ മുന്നോട്ട് ഇറങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പോലീസ്, എസ്.പി.സി., ആപ്ത മിത്ര, സിവിൽ ഡിഫൻസ് വളണ്ടിയർമാരെ പെല്ലറ്റ് അടിഞ്ഞ എല്ലാ തീരങ്ങളിലും വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ സർവ്വേയും ഈ സ്ഥലങ്ങളിൽ പൂർത്തിയാക്കിയിട്ടുണ്ട്.
എം.എസ്.സി. കമ്പനി കേരള സർക്കാരുമായി ചർച്ച നടത്തി. കേരളത്തിലെ പരിസ്ഥിതി ആഘാതം, തൊഴിൽ നഷ്ടം, ടൂറിസം നഷ്ടം എന്നിവയുടെ ചെലവുകൾ കണക്കാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കപ്പൽ പൂർണ്ണമായും കേരളതീരത്ത് നിന്ന് മാറ്റണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടെയ്നറുകളും നർഡിൽസും കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിശദമായ മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ്, നേവി, ദേശീയ ദുരന്ത പ്രതികരണ സേനയുടെ സി.ബി.ആർ.എൻ. ടീം, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികൾ, പോലീസ്, ഫയർ ഫോഴ്സ് എന്നിവരാണ് പ്രതികരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
ഇന്ന് റവന്യൂ മന്ത്രി, ഫിഷറീസ് മന്ത്രി, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചുചേർത്ത് ഈ വിഷയം ചർച്ച ചെയ്തു. തീരപ്രദേശത്ത് ഉണ്ടായ പ്രയാസങ്ങൾ വിശദമായി ചർച്ച ചെയ്യപ്പെട്ടു. കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പ്രയാസങ്ങൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. അവർക്ക് താൽക്കാലിക ആശ്വാസം നൽകാൻ യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താൽക്കാലിക ആശ്വാസമായി ഓരോ കുടുംബത്തിനും ആയിരം രൂപ വീതവും ആറു കിലോഗ്രാം അരി വീതം സൗജന്യ റേഷനും നൽകും. കപ്പൽ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട് ('സ്റ്റേറ്റ് സ്പെഷ്യൽ ഡിസാസ്റ്റർ').
ഡയറക്ടർ ജനറൽ ഷിപ്പിംഗുമായി ചർച്ചചെയ്ത് നിലവിലുള്ള സ്ഥിതി അവലോകനം ചെയ്തിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ഏകദേശം 20 നോട്ടിക്കൽ മൈൽ പ്രദേശം ഒഴിവാക്കി മത്സ്യബന്ധനം നടത്തണം എന്നതാണ് നിലവിലെ നിർദ്ദേശം. പോണ്ടിച്ചേരിയിൽ നിന്ന് ഒരു കപ്പൽ അപകടം നടന്ന സ്ഥലത്തേക്ക് തിരിക്കുന്നുണ്ട്. മുങ്ങിയ കപ്പലിൻ്റെയും ആഴത്തിൽ പതിഞ്ഞുകിടക്കുന്ന കണ്ടെയ്നറുകളുടെയും സ്ഥാനം കൃത്യമായി കണക്കാക്കാനുള്ള സോണാർ സർവ്വേ ഇന്ന് തന്നെ ആരംഭിക്കും. കൃത്യമായി സ്ഥാനം നിശ്ചയിച്ചു കഴിഞ്ഞാൽ അതിന് ചുറ്റും ബോയ ഇട്ട് അടയാളപ്പെടുത്തിയശേഷം മറ്റ് സ്ഥലങ്ങൾ മത്സ്യബന്ധനത്തിന് അനുവാദം നൽകുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അവയുടെ പൊള്ളത്തരത്തെക്കുറിച്ച് ഈ രംഗത്തെ വൈദഗ്ധ്യമുള്ളവർ തന്നെ പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കണം. അത്തരം ഊഹാപോഹങ്ങളിൽ ആരും കുടുങ്ങിപ്പോകരുത്. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പൂർണ്ണതോതിൽ പാലിക്കണം. പ്ലാസ്റ്റിക്കോ എണ്ണയോ തീരത്ത് വന്ന് അടിഞ്ഞാൽ അത് വൃത്തിയാക്കാൻ കൃത്യമായ മാർഗ്ഗനിർദ്ദേശം അതോറിറ്റി നൽകും. കടലിൽ ഒഴുകി നടക്കുകയോ വലയിൽ കുടുങ്ങുകയോ ചെയ്യുന്ന വസ്തുക്കൾ മത്സ്യത്തൊഴിലാളികൾ എടുത്ത് ബോട്ടിൽ കയറ്റരുത്. അവയെക്കുറിച്ചുള്ള വിവരങ്ങൾ അപ്പോൾ തന്നെ അധികൃതർക്ക് കൈമാറണം. കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നറുകൾ ഭാരം കൂടുതലുള്ളതിനാൽ കടലിൻ്റെ അടിത്തട്ടിലേക്ക് മുങ്ങിയതായിട്ടാണ് പറയുന്നത്. അതുകൊണ്ട് ഇപ്പോൾ അപകടമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യം ഉപയോഗിക്കാതിരിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും, അക്കാര്യത്തിൽ വേണ്ട പരിശോധനകൾ ബന്ധപ്പെട്ട ഏജൻസികൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
ഇന്ന് ഡയറക്ടർ ജനറൽ ഷിപ്പിംഗുമായി ചീഫ് സെക്രട്ടറി അടക്കമുള്ളവർ പങ്കെടുത്ത ചർച്ച നടന്നിരുന്നു. അത് പ്രകാരം കേരള തീരത്തെ എല്ലാ കണ്ടെയ്നറുകളും കസ്റ്റംസിനാണ് കൈമാറുക. നിലവിൽ 20 കണ്ടെയ്നറുകൾ കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ളവ കൊല്ലത്തേക്ക് കൊണ്ടുപോയി കസ്റ്റംസിന് കൈമാറും. നഷ്ടപരിഹാര ക്ലെയിമുകൾ ഫയൽ ചെയ്യേണ്ടതുണ്ട്. അതിനായി കേരള സർക്കാരിനെ സഹായിക്കാൻ നിയോഗിച്ചിരിക്കുന്നത് ഡെപ്യൂട്ടി നോട്ടിക്കൽ അഡ്വൈസറായ ക്യാപ്റ്റൻ അനീഷ് ജോസഫിനെയാണെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അറിയിക്കുകയുണ്ടായി. നഷ്ടപരിഹാര ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിൽ മറ്റ് സംസ്ഥാന സർക്കാരുകളെ സഹായിച്ച പരിചയം അദ്ദേഹത്തിനുണ്ട്. പ്രൊട്ടക്ഷൻ ആൻഡ് ഇൻ്റമിനിറ്റി (P&I) എന്ന ഇൻഷുറൻസ് ഏജൻസി കൊച്ചിയിൽ ഒരു നാശനഷ്ട ബാധ്യത ഡെസ്ക്ക് സ്ഥാപിച്ചിട്ടുണ്ട്. ഈ ഏജൻസിയുമായി ബന്ധപ്പെടുന്ന നോഡൽ ഓഫീസർ ഡെപ്യൂട്ടി നോട്ടിക്കൽ അഡ്വൈസർ ആയ ക്യാപ്റ്റൻ അനീഷ് ജോസഫ് തന്നെയാണ്. അദ്ദേഹത്തെ ഈയാഴ്ച തന്നെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കുന്നതും എല്ലാ ബന്ധപ്പെട്ട വകുപ്പുകളിലെയും നോഡൽ ഓഫീസർമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യോഗം സംഘടിപ്പിക്കുകയും ചെയ്യും. ക്ലെയിമുകൾ കൃത്യമായും സമയബന്ധിതമായും ഫയൽ ചെയ്യാൻ ഇത് സഹായകമാകും എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കപ്പലിൻ്റെ ഇന്ധന അറയിലുള്ള ഇന്ധനം പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കപ്പൽ കമ്പനി അറിയിച്ചിട്ടുണ്ട്. അതുവരെയോ അല്ലെങ്കിൽ കപ്പലിന് ചുറ്റും ബോയ സ്ഥാപിക്കുന്നത് വരെയോ കപ്പലിൽ നിന്ന് 20 നോട്ടിക്കൽ മൈൽ ചുറ്റളവിൽ മത്സ്യബന്ധനം നടത്താൻ പാടില്ല. കപ്പലിൻ്റെ അവശിഷ്ടങ്ങളും അതിനടുത്തുള്ള കണ്ടെയ്നറുകളും മറ്റും നീക്കം ചെയ്യാൻ കാലവർഷത്തിനു ശേഷം മാത്രമേ സാധിക്കൂ എന്നും അദ്ദേഹം അറിയിച്ചു.
കാലവർഷ മുന്നൊരുക്കങ്ങൾ; രോഗപ്രതിരോധ നടപടികൾ
മഴ കനത്തതോടെ പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജലാശയങ്ങളിൽ കുളിക്കുന്നതും മറ്റ് പ്രവർത്തികളിൽ ഏർപ്പെടുന്നതും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് ഉള്ള സമയങ്ങളിൽ കടലിൽ പോകരുത്. ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങൾ, പുഴയോരം, സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങൾ, മറ്റ് പാരിസ്ഥിതിക ലോല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കാൻ തയ്യാറാകണം.
എല്ലാ ജില്ലകളിലും അടിയന്തിര ഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങളും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്ററുകളും മുഴുവൻ സമയവും പ്രവർത്തനക്ഷമമാണ്. സാധാരണ അവലംബിക്കുന്ന മാർഗങ്ങൾക്ക് പുറമെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ 'കവചം' മുന്നറിയിപ്പ് സംവിധാനത്തിൻ്റെ ഭാഗമായുള്ള സൈറണുകളിലൂടെയുള്ള സന്ദേശവും സൈറൺ ഹൂട്ടിംഗും നൽകുന്നുണ്ട്. ഇത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സിവിൽ ഡിഫൻസ്, ആപ്ദ മിത്ര, സന്നദ്ധസേന തുടങ്ങിയ സന്നദ്ധപ്രവർത്തകരെ അടിയന്തിര സാഹചര്യങ്ങളിൽ വിന്യസിക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പഞ്ചായത്തു തല എമർജൻസി റെസ്പോൺസ് ടീമുകളെയും സജ്ജരാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒൻപത് ടീമുകളെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിന്യസിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ഇടുക്കി, മലപ്പുറം, കാസർകോഡ്, തൃശൂർ ജില്ലകളിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമിനെ വീതം വിന്യസിച്ചിട്ടുണ്ട്. ജൂൺ ഒന്നാം തീയതിയോടെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ടീമുകളെ വിന്യസിക്കും. മഴക്കാലം കഴിയുന്നത് വരെ ഇവർ ഈ ജില്ലകളിൽ ഉണ്ടായിരിക്കും.
റെസിഡൻസ് അസോസിയേഷനുകൾ, നാട്ടിൻപുറത്തെ കൂട്ടായ്മകൾ എന്നിവർ പ്രദേശങ്ങളിലെ വാട്ട്സ്ആപ്പ് കൂട്ടായ്മകൾ ഉണ്ടാക്കി മഴ വിവരങ്ങൾ കൈമാറണം. മഴക്കാലവുമായി ബന്ധപ്പെട്ട ശുചീകരണപ്രവർത്തങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും നടത്തേണ്ടതാണ്. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാനത്തു 59 ക്യാമ്പുകളിലായി 1296 ആൾക്കാരെ താമസിപ്പിച്ചിട്ടുണ്ട്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കുമെന്നും, കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി മാറി താമസിക്കണം. അതിരാവിലെ പത്ര വിതരണത്തിനും, റബ്ബർ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടിക്കിടക്കാൻ സാധ്യതയുണ്ട്. വൈദ്യുതി ലൈനുകൾ അപകടകരമായി ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും സമീപത്തേക്ക് പോകരുത്. ഉടൻ സമീപത്തെ കെ.എസ്.ഇ.ബി. ഓഫീസിലോ 9496010101 എന്ന നമ്പരിലോ അറിയിക്കണം.
സ്കൂൾ തുറക്കൽ; സുരക്ഷയും പഠന നിലവാരവും ഉറപ്പാക്കും
ജൂൺ രണ്ടിന് സംസ്ഥാനത്തെ വിദ്യാലയങ്ങൾ വേനലവധി കഴിഞ്ഞു തുറക്കുകയാണ്. പുതിയ അധ്യയന വർഷവുമായി ബന്ധപ്പെട്ട് സ്കൂൾ സുരക്ഷ, കുട്ടികളുടെ സുരക്ഷ, പരിസര ശുചീകരണം, ഉച്ചഭക്ഷണം, യാത്രാസുരക്ഷ എന്നിവ സംബന്ധിച്ച കാര്യങ്ങൾ കൃത്യമായി നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് സ്കൂൾ കെട്ടിടത്തിൻ്റെ ഫിറ്റ്നസ് ഉറപ്പുവരുത്തുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്തുവാൻ കഴിയൂ. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ കുട്ടികൾക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ്. സുരക്ഷ മുൻനിർത്തി സ്കൂൾ പരിസരം വൃത്തിയാക്കേണ്ടതും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുമാണ്. ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, പഠനാന്തരീക്ഷവും ഉറപ്പുവരുത്തണം. സ്കൂളിനടുത്തുള്ള വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്ക് സുരക്ഷാ ഭിത്തികൾ നിർമ്മിക്കാനും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കേണ്ടതാണ്. സ്കൂളുകളിൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കുട്ടികളുടെ യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങൾ, പൊതുവാഹനങ്ങൾ, സ്കൂൾ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ, റോഡ്, റെയിൽവേ ലൈൻ എന്നിവ ക്രോസ് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ, ജലഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ എന്നിവയെല്ലാം സ്കൂൾ തലത്തിൽ അവലോകനം നടത്തി മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂളും പരിസരവും ശുചിയാക്കാനും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും സന്നദ്ധസംഘടനകൾ, കുടുംബശ്രീ, റെസിഡൻ്റ് അസോസിയേഷനുകൾ, അധ്യാപക-വിദ്യാർത്ഥി-ബഹുജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ശ്രമിക്കണം. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസുകൾ എന്നിവ നിർബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്. കുടിവെള്ള സാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കണം. സ്കൂൾ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങൾ എന്നിവ നിർബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്.
ഓരോ സ്കൂളും ഒരുക്കുന്നത് സംബന്ധിച്ച പ്രവർത്തന പദ്ധതി രൂപീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സഹായം ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അതിനുള്ള നടപടികൾ പ്രധാനാധ്യാപകർ സ്വീകരിക്കണം. കെ.എസ്.ആർ.ടി.സി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പോലീസ്, കെ.എസ്.ഇ.ബി, എക്സൈസ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, പട്ടിക വർഗ്ഗ വകുപ്പ്, വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സ്കൂൾതല യോഗങ്ങൾ ചേർന്ന് മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ്. വനം/തോട്ടം മേഖലകളിൽ കുട്ടികൾ സ്കൂളിലേക്ക് സഞ്ചരിക്കുന്ന നടവഴികളിലെ വശങ്ങളിലുള്ള കുറ്റിക്കാടുകൾ വെട്ടി മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ്, വനംവകുപ്പ് എന്നിവരുമായി ചേർന്ന് നടപടികൾ സ്വീകരിക്കണം. വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളിൽ സംരക്ഷണ വേലികൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം.
സ്കൂൾ ബസ്സുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിൻ്റെ ഫിറ്റ്നസ് മുതലായവ സംബന്ധിച്ച് മോട്ടോർവാഹന വകുപ്പ് നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കണം. കുട്ടികളുടെ ബസ് യാത്രയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൃത്യമായ സ്റ്റോപ്പുകളിൽ കുട്ടികൾക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ആവശ്യമായ സമയം നൽകുന്നതിനും കുട്ടികളോട് മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ അധികാരികളുടെ സഹായം തേടണം.
ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽ വെച്ച് തന്നെ നേടി എന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രഗുണമേന്മാ വിദ്യാഭ്യാസം ആസൂത്രിതമായി നടപ്പാക്കാൻ സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. ആവശ്യമായ പിന്തുണ ഉറപ്പാക്കി കുട്ടികളെ പഠനത്തിൽ മുന്നേറാൻ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ജനാധിപത്യം, മതനിരപേക്ഷത, തുല്യത തുടങ്ങിയ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും സാമൂഹിക മൂല്യങ്ങളും പൗരബോധവും കുട്ടികളിൽ ഉളവാകുന്ന തരത്തിൽ പഠന പ്രവർത്തനങ്ങളെ വിപുലീകരിക്കണം. സാരോപദേശങ്ങൾ നൽകുക എന്നതല്ല ഈ പ്രവർത്തനങ്ങളിലൂടെ വിഭാവനം ചെയ്യുന്നത്. മറിച്ച്, അവ കുട്ടികളുടെ സജീവ പങ്കാളിത്തമുള്ള പഠന പ്രവർത്തനങ്ങളായി മാറണം. ജൂൺ 3 മുതൽ 13 വരെയുള്ള ദിവസങ്ങളിലാണ് ഈ പ്രവർത്തനങ്ങൾ നടക്കേണ്ടത്. ഒരു ദിവസം ഒരു മണിക്കൂറാണ് ഇതിന് നീക്കിവെക്കേണ്ടത്. സ്കൂൾ റിസോഴ്സ് ഗ്രൂപ്പാണ് ഓരോ സ്കൂളിനും ഓരോ ക്ലാസിനും വേണ്ട മോഡ്യൂൾ തയ്യാറാക്കേണ്ടത്. യാന്ത്രികമായല്ല ഈ പ്രവർത്തനങ്ങളെ കാണേണ്ടത്. സ്വാഭാവികമായ പഠന പ്രവർത്തനങ്ങളായി ഇവയെ മാറ്റണം.
പൊതു വിദ്യാഭ്യാസ വകുപ്പ് വിവിധ ഗവൺമെൻ്റ് ഏജൻസികളുടെ സംയോജിതമായ സമഗ്ര പിന്തുണാ സംവിധാനം ഒരുക്കി കൗമാര വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം എന്ന ലക്ഷ്യം നേടാൻ ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ്, 'കൂടെയുണ്ട് കരുത്തേകാൻ'. ഹയർ സെക്കൻ്ററി അക്കാദമിക വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കൗമാരക്കാരിൽ കാണപ്പെടുന്ന അനഭിലഷണീയ പ്രവണതകളായ റാഗിംഗ്, അക്രമവാസന, നശീകരണ പ്രവർത്തനങ്ങൾ, ലഹരി ഉപയോഗം, വാഹന ദുരുപയോഗം തുടങ്ങിയവ ഗൗരവമുള്ളതാണ്. ശാസ്ത്രീയ മാർഗങ്ങളിലൂടെ അവയ്ക്ക് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, നിയമാവബോധം എന്നിവയിൽ കൃത്യമായ ധാരണ സൃഷ്ടിക്കുകയും വേണം. ഇവയെല്ലാം ഉറപ്പാക്കി കേരള പാഠ്യപദ്ധതി ലക്ഷ്യമിടുന്ന ജ്ഞാന സമൂഹ നിർമ്മിതിയിൽ പങ്കാളികളാകാൻ അനുയോജ്യരായ ഒരു തലമുറയെ സൃഷ്ടിക്കുകയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. വിവിധ മേഖലകളിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് നടത്തിയ സമഗ്രമായ ചർച്ചകളിൽ നിന്നുരുത്തിരിഞ്ഞ ആശയങ്ങൾ ക്രോഡീകരിച്ചിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ ആകർഷകവും, അനുഭവാത്മക ജ്ഞാന നിർമ്മിതിക്ക് ഉതകുന്നതുമായ പ്രവർത്തനാധിഷ്ഠിത മൊഡ്യൂളുകൾ പ്രാഥമികമായി തയ്യാറാക്കി. 2025 ജൂൺ രണ്ടിന് സ്കൂൾ തുറക്കുന്ന ദിവസം പദ്ധതി ആരംഭിക്കും. ഇതിൻ്റെ ഭാഗമായി, രക്ഷാകർത്താക്കൾക്കും, അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഈ പദ്ധതിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
ലഹരി വിരുദ്ധ പോരാട്ടം; ബോധവൽക്കരണവും കർശന നടപടികളും
സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാവുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ ഡി-ഹണ്ടിൻ്റെ ഭാഗമായി മെയ് 20 മുതൽ 26 വരെയുള്ള കാലയളവിൽ 13,698 വ്യക്തികളെ പരിശോധിച്ചു. വലിയ അളവിൽ വിൽപന നടത്തിയ 5 കേസുകളും 19 ഇടത്തരം കേസുകളും ഉൾപ്പെടെ ആകെ 626 കേസ് രജിസ്റ്റർ ചെയ്തു. 660 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 393.48 ഗ്രാം എം.ഡി.എം.എ.യും 166.588 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മെയ് 19 മുതൽ 24 വരെ എക്സൈസ് വിഭാഗം 31.327 കിലോഗ്രാം കഞ്ചാവും 9.90 ഗ്രാം എം.ഡി.എം.എ.യും പിടികൂടി. 155 കേസുകൾ രജിസ്റ്റർ ചെയ്യുകയും 148 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിൻ്റെ ഡ്രഗ് ഇൻ്റലിജൻസ് സംവിധാനത്തിലൂടെ മെയ് 20 മുതൽ 26 വരെ സംസ്ഥാനത്തൊട്ടാകെ ലഹരിയുമായി ബന്ധപ്പെട്ട 301 സോഴ്സ് റിപ്പോർട്ടുകൾ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറിയിട്ടുണ്ട്. ലഹരി വിപത്തിനെതിരെ നടക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ നാടാകെ ഏറ്റെടുത്തിരിക്കുകയാണ്. കായികവകുപ്പ് 'കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോർട്സ്' എന്ന ലഹരിവിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചു. 13 ജില്ലകളിൽ ജാഥ പ്രയാണം നടത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ മലപ്പുറം ജില്ലയിലെ പ്രയാണം മാറ്റിവെച്ചു. കളിയുപകരണങ്ങളുടെ വിതരണവും കളിക്കളങ്ങൾ വീണ്ടെടുക്കലും ഓരോ വേദിയിലും വലിയ ആവേശമുയർത്തി. നൂറോളം കേന്ദ്രങ്ങളിൽ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. ഇരുപതോളം കളിക്കളങ്ങൾ വീണ്ടെടുത്തു. ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26-ന് സമാപന പരിപാടി നടക്കും. 5000 കായിക താരങ്ങൾ അണിനിരക്കും. ലഹരിക്കെതിരെ നടത്തം എന്ന പേരിൽ മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്ന് രാവിലെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. അത്തരം ഒരു മുൻകൈയെടുത്തതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പാലക്കാട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിൽ സംസ്കൃതി അധ്യാപകർ മെയ് 22-ന് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. വയനാട് പനമരം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ അതേ ദിവസം ലഹരിവിരുദ്ധ ബോധവൽക്കരണ ഫ്ലാഷ് മോബും ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നു. കൊല്ലം സിറ്റി പാരിപ്പള്ളി കുളമട ക്ലബ്ബ് ഗ്രൗണ്ടിൽ എസ്.എഫ്.ഐ. പാരിപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള സന്ദേശത്തിൻ്റെ ഭാഗമായി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഇത്തരത്തിൽ വിവിധ പ്രവർത്തനങ്ങൾ എല്ലാ ദിവസവും സംസ്ഥാനത്താകെ നടന്നുവരികയാണ്. സ്കൂൾ തുറക്കുമ്പോൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രതയോടെ നടത്താൻ വിവിധ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് സാഹചര്യം: ജാഗ്രത തുടരും, ആശങ്കപ്പെടേണ്ട
സംസ്ഥാനത്ത് വളരെ ചെറിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ജില്ലകളിൽ പരിശോധനാ സംവിധാനങ്ങളും ആവശ്യമായ മരുന്നുകളും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആകെ കോവിഡ് ആക്ടീവ് കേസുകൾ 727 ആണ്. കൂടുതൽ കേസുകളുള്ളത് കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ജെ.എൻ. വകഭേദമായ എൽ.എഫ് 7 ആണ് കേരളത്തിലും കണ്ടെത്തിയത്. കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ തന്നെ ആരോഗ്യവകുപ്പ് മന്ത്രി സ്റ്റേറ്റ് തല ആർ.ആർ.ടി. യോഗം വിളിച്ചുചേർക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. ജില്ലകളുടെ യോഗവും വിളിച്ച് സംസ്ഥാനത്തിൻ്റെ പൊതുസ്ഥിതി വിലയിരുത്തിയിട്ടുണ്ട്.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ മാസ്ക് നിർബന്ധമായും ധരിക്കണം. കോവിഡ് കേസുകളുടെ വർദ്ധനവ് ആരോഗ്യ വകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള വർദ്ധനവുണ്ടായാൽ ആവശ്യമായിട്ടുള്ള ആശുപത്രി കിടക്കകളും ഐ.സി.യു. കിടക്കകളും മറ്റും ക്രമീകരിച്ചിട്ടുണ്ട്. ഓക്സിജൻ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മഴക്കാലമായതിനാൽ പകർച്ചവ്യാധികൾക്കെതിരെ നിരന്തരമായ ജാഗ്രത പുലർത്തേണ്ടതുണ്ട്. ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ ജനുവരി മുതൽ നടന്നുവരുന്നു. മഴക്കാല പൂർവ ശുചീകരണ യോഗവും സംസ്ഥാന തലത്തിൽ ചേർന്നിരുന്നു. എലിപ്പനി ബാധിച്ചാൽ തീവ്രമാകുമെന്നതിനാൽ അതീവ ജാഗ്രത പാലിക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും മണ്ണുമായും മലിനജലവുമായും ഇടപെടുന്നവരും നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ.
സർക്കാർ വാർഷികാഘോഷങ്ങൾ; 'എൻ്റെ കേരളം' പ്രദർശന മേളകളും നവകേരള സദസ്സും
ഏപ്രിൽ 20 മുതൽ സർക്കാരിൻ്റെ വാർഷിക പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം സഞ്ചരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്ത മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി 14 ജില്ലകളിലും നേരിട്ട് സംവദിക്കാൻ അവസരമുണ്ടായി. ഏഴായിരത്തിൽ പരം പേരുമായാണ് അങ്ങനെ സംസാരിച്ചത്. മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും ബഹുജന റാലികളിലും പങ്കെടുത്തു. 14 ജില്ലകളിലും വിവര പൊതുജന സമ്പർക്ക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 'എൻ്റെ കേരളം' എന്ന പേരിൽ പ്രദർശന മേളകളും നടന്നു. സർക്കാരും ജനങ്ങളും തമ്മിലുള്ള പാരസ്പര്യത്തിൻ്റെ ജീവസ്സുറ്റ അനുഭവമായിരുന്നു വാർഷിക പരിപാടികൾ. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ എത്രമാത്രം നടപ്പാക്കിയെന്ന പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ് തിരുവനന്തപുരത്തെ റാലി സമാപിച്ചത്. 2021-ൽ നിന്നും 2025-ലേക്കെത്തുമ്പോൾ വലിയൊരു ശതമാനം വാഗ്ദാനങ്ങളും നിറവേറ്റാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ ഇനിയുള്ള ഒരു വർഷം കൊണ്ട് പൂർത്തിയാക്കും എന്ന ഉറച്ച ബോധ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
സംസ്ഥാന മന്ത്രിസഭയാകെ 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി നേരിട്ടു സംവദിച്ചിരുന്ന 'നവകേരള സദസ്സ്' വികസന പ്രവർത്തനങ്ങളിലെ ജനകീയ മുൻകൈയുടെ ഏറ്റവും ഉദാത്തമായ ഉദാഹരണമായിരുന്നു. നവകേരള സദസ്സിനോടുള്ള ജനങ്ങളുടെ സക്രിയമായ പ്രതികരണം സംസ്ഥാനത്തിൻ്റെ ഭാവി വികസനത്തിന് ശരിയായ ദിശാബോധം പകർന്നു നൽകുന്ന നിലയിലായിരുന്നു. കേരള വികസനത്തെ മെച്ചപ്പെടുത്തുവാൻ ഉതകുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സദസ്സിൽ ഉയർന്നുവന്നു. നവകേരള സദസ്സിലെ സംവാദവേദികളിൽ ഇങ്ങനെ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. നവകേരള സദസ്സിലെ സംവാദത്തിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു. നവകേരളസദസ്സിൽ വിവിധ വിഭാഗം ജനങ്ങൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുൻഗണന അനുസരിച്ച് അനുമതി നൽകുന്നതിനും സാങ്കേതികമോ മറ്റ് കാരണങ്ങളോ മൂലം നിലവിലെ പദ്ധതികൾക്ക് പകരം പുതിയ/അധിക പദ്ധതികൾ അംഗീകരിക്കുവാൻ ഉള്ള അനുമതി നൽകുവാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ അധികാരപ്പെടുത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക. ഇതിൽ മലപ്പുറം ജില്ലയുടെ കാര്യത്തിൽ അറിയിപ്പ് പിന്നീട് ഉണ്ടാകും.
കേരളം ഇന്ന് അഭൂതപൂർവ്വമായ വളർച്ചയുടെ പാതയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്രസമ്മേളനത്തിൽ അതെല്ലാം അക്കമിട്ട് വിശദീകരിക്കുകയുണ്ടായി. ഈ വളർച്ച സ്വാഭാവികമായി ഉണ്ടായതല്ല. മുഖ്യധാരാ വികസന സങ്കല്പങ്ങൾക്ക് ബദലായി ജനപക്ഷ വികസനത്തിൻ്റെ പുതിയ പരിപ്രേക്ഷ്യം മുന്നോട്ടുവെച്ചാണ് കേരളം ലോകത്തിന് മാതൃകയായത്. ഇതിനു ചുക്കാൻ പിടിച്ചത് വിവിധ ഘട്ടങ്ങളിലെ ഇടതുപക്ഷ സർക്കാരുകളാണ്. സാമൂഹിക മേഖലയിലെ കൂടുതൽ വകയിരുത്തലുകളായിരുന്നു ഇടതുപക്ഷ സർക്കാരുകളുടെ മുഖമുദ്ര. ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, പൊതുമേഖല മുതലായ മേഖലകളിലെ കേരളത്തിൻ്റെ മുന്നേറ്റം ലോക ശ്രദ്ധയാകർഷിച്ചു. ഇടതുപക്ഷ സർക്കാരുകൾക്ക് ഇടയിൽ വന്ന ഇടതുപക്ഷേതര സർക്കാരുകൾ ഈ ബദൽ വികസന നയങ്ങൾക്ക് പോറലേൽപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്.
ഓരോ ഇടതുപക്ഷ സർക്കാരിനും അതിനു മുൻപുള്ള യു.ഡി.എഫ്. സർക്കാരുകൾ തകർത്തുപോയ കേരളത്തെ പുനർനിർമ്മിച്ച് പഴയ അവസ്ഥയിലേക്ക് കൊണ്ടുവരുക എന്ന അധിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. ഭരണത്തിലെ രണ്ടോ മൂന്നോ വർഷങ്ങൾ ഇത്തരത്തിൽ നഷ്ടപ്പെട്ടു പോകാറുണ്ടായിരുന്നു. എന്നാൽ തുടർ ഭരണം ലഭിച്ച സവിശേഷ സാഹചര്യത്തിൽ കേരള വികസനത്തെ നിർബാധം മുന്നോട്ടുകൊണ്ടുപോകാൻ ഈ സർക്കാരിന് കഴിഞ്ഞു. എന്നാൽ ഇക്കാലയളവിൽ സർക്കാരിന് മുന്നിൽ മറ്റനേകം പ്രതിബന്ധങ്ങൾ ഉയർന്നു വന്നിരുന്നു. ലോകമാകെ നേരിട്ട കോവിഡ് മഹാമാരിയും, നമ്മൾ മാത്രമായി കടന്നുപോയ പ്രളയങ്ങളും പ്രകൃതി ദുരന്തങ്ങളുമായിരുന്നു ഇവയിൽ ചിലത്. സ്വാഭാവികമായി ഉണ്ടായ ഇത്തരം പ്രതിബന്ധങ്ങൾക്കു പുറമെ ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ട തടസ്സങ്ങളും ഉണ്ടായി. ഒരുവശത്ത് കേരളത്തിലെ പ്രതിപക്ഷം സർക്കാരിനോട് നിഷേധാത്മകമായ സമീപനം സ്വീകരിച്ചു പോന്നു. സർക്കാരിൻ്റെ പദ്ധതികൾ എന്താണെങ്കിലും അതിനെയെല്ലാം എതിർക്കുക എന്ന മാനസികാവസ്ഥയിലേക്ക് പ്രതിപക്ഷം എത്തപ്പെട്ടു. ജനപക്ഷ വികസന പ്രവർത്തനങ്ങളെ എതിർക്കാൻ അവിശുദ്ധ സഖ്യങ്ങൾ ഉണ്ടായി. കേരളത്തെ ഒറ്റപ്പെടുത്താനും പ്രതിരോധത്തിലാക്കാനും നടത്തിയ രാഷ്ട്രീയ പകപോക്കൽ മറ്റൊരു വശത്ത്. ഉപരോധ സമാനമായ സാമ്പത്തിക വിവേചനമാണ് കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടായത്. ഫെഡറൽ മൂല്യങ്ങളെ അട്ടിമറിച്ച് സംസ്ഥാനത്തിൻ്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളുണ്ടായി. ഈ ഘട്ടങ്ങളിലെല്ലാം കേരളം തീർന്നു എന്ന് കരുതിയ ഒരു വിഭാഗം ആളുകൾ ഉണ്ടായിരുന്നു. വികസനം വഴിമുടങ്ങുമെന്നും സാമ്പത്തിക പ്രതിസന്ധിയിൽ കേരളം മുങ്ങിപ്പോകുമെന്നും ക്ഷേമ പദ്ധതികൾ ആകെ ഇല്ലാതാകുമെന്നും പ്രവചിച്ചവരും ആവേശപൂർവ്വം പ്രചരിപ്പിച്ചവരും ഉണ്ടായിരുന്നു. എന്നാൽ കേരളം തളർന്നില്ല. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് മുന്നേറുകയാണ് നമ്മൾ ചെയ്തത്. വികസന കാര്യത്തിൽ മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷതയുടെയും ജനാധിപത്യ ഫെഡറൽ മൂല്യങ്ങളുടെയും സംരക്ഷണത്തിനായി കേരളത്തിലെ സർക്കാർ മുന്നിൽ നിന്നിട്ടുണ്ട്. ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെട്ട സന്ദർഭങ്ങളിൽ വ്യക്തവും ശക്തവുമായ നിലപാട് ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ഇതിനെല്ലാം കരുത്തായത് കേരളത്തിലെ ജനങ്ങൾ നൽകിയ കലവറയില്ലാത്ത പിന്തുണയാണ്. ജനപക്ഷ വികസന പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടുപോകാൻ ഊർജ്ജമാകുന്നതും ഇതേ പിന്തുണ തന്നെയാണ്.
മുഖ്യമന്ത്രിയുടെ ഈ വാർത്താസമ്മേളനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക
Article Summary: Kerala CM Pinarayi Vijayan's comprehensive press conference covers development, disaster management, and social initiatives.
#PinarayiVijayan #KeralaDevelopment #Shipwreck #NavakeralaSadassu #KeralaPolitics #CMConference