Politics | 50 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധത്തിന് വിട നല്‍കി കെപിസിസി മുന്‍ ഉപാധ്യക്ഷന്‍ സികെ ശ്രീധരന്‍ സിപിഎമിലേക്ക്; രാജി പ്രഖ്യാപനം നവംബര്‍ 17ന്
Nov 15, 2022, 12:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (www.kvartha.com) 50 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് കെപിസിസി മുന്‍ ഉപാധ്യക്ഷന്‍ സികെ ശ്രീധരന്‍ സിപിഎമിലേക്ക്. നവംബര്‍ 17ന് വാര്‍ത്താസമ്മേളനം നടത്തി രാജി പ്രഖ്യാപിക്കും. സിപിഎമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ പാര്‍ടി നേതൃത്വം വിശദീകരിക്കുമെന്നും സികെ ശ്രീധരന്‍ പറഞ്ഞു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂടറായിരുന്നു ശ്രീധരന്‍. രാഷ്ട്രീയമായ കാരണങ്ങളും കെ സുധാകരന്‍ അടക്കമുള്ള നേതാക്കളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചുമാണ് പാര്‍ടി മാറ്റമെന്നാാണ് വിവരം. രാഷ്ട്രീയമാറ്റത്തിന് കാരണമായിട്ടുള്ള ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് സികെ ശ്രീധരന്‍ പറഞ്ഞു. ഏതെങ്കിലും ഒരു കാര്യത്തിന്റെ പേരിലല്ല പുതിയ തീരുമാനം കൈക്കൊള്ളുന്നത്. വിശദമായ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറയും.
സംസ്ഥാന നേതൃത്വവുമായുള്ള പ്രശ്നങ്ങളും പാര്‍ടി മാറ്റത്തിനുള്ള ഒരു കാരണമാണ്. കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ നിലപാടുകള്‍ ശരിയല്ല. രാജ്യത്തിനും നമ്മുടെ സംസ്ഥാനത്തിന്റെയും താല്‍പര്യം പരിഗണിച്ച് പരിശോധിച്ചാല്‍ കോണ്‍ഗ്രസ് നിലപാടുകള്‍ എത്രത്തോളം ശരിയല്ല എന്ന് മനസ്സിലാകും. അനുരഞ്ജനത്തിനുള്ള ശ്രമങ്ങള്‍ നേതൃത്വം നടത്തിയിരുന്നു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ശ്രീധരന്‍ പറഞ്ഞു.
അരനൂറ്റാണ്ടോളമായി രാഷ്ട്രീയ രംഗത്തുള്ള സികെ ശ്രീധരന്‍ ആദ്യ കാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തകനായിരുന്നു. 1977ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ടിയുടെ നേതൃത്വം ജനതാപാര്‍ടിയിലേക്ക് പോയപ്പോള്‍ സികെ ശ്രീധരന്‍ കോണ്‍ഗ്രസിലെത്തി. പിന്നീട് ഡിസിസി പ്രസിഡന്റ്, കെപിസിസി ഉപാധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായി നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
ഡിസിസി പ്രസിഡന്റ് ആയിരിക്കെയാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂടറായത്. നേരത്തെ കോണ്‍ഗ്രസിന്റെ കേസുകള്‍ മാത്രം വാദിച്ചിരുന്ന അദ്ദേഹത്തെ പിണറായി സര്‍കാര്‍ മൂന്ന് കേസുകളില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ആക്കിയിരുന്നു. അടുത്തിടെ സികെ ശ്രീധരന്റെ ആത്മകഥ 'ജീവിതം നിയമം നിലപാടുകള്‍' മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തതോടെയാണ് അദ്ദേഹം സിപിഎമില്‍ ചേരുമെന്ന അഭ്യൂഹം ഉയര്‍ന്നത്.
എന്നാല്‍ ഇക്കാര്യം പരസ്യമായി സിപിഎമോ ശ്രീധരനോ തുറന്നുപറഞ്ഞിരുന്നില്ല. തിങ്കളാഴ്ച എന്‍സിപി സംഘടിപ്പിച്ച സിംപോസിയത്തില്‍ പങ്കെടുത്ത സികെ ശ്രീധരന്‍, കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വൈകാതെ മാധ്യമങ്ങളോടും താന്‍ സിപിഎമില്‍ ചേരുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം കാഞ്ഞങ്ങാട്ട് സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗത്തില്‍ വെച്ച് ശ്രീധരന് പാര്‍ടിയിലേക്ക് സ്വീകരണം നല്‍കാനാണ് സിപിഎം തീരുമാനം.
Keywords: CK Sreedharan to leave Congress, join CPM, Kasaragod, News, Politics, Congress, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

