Development | 'തനിക്ക് പഠിക്കാൻ കഴിഞ്ഞത് സ്കൂൾ ഫീസ് ഇല്ലാത്തതു കാരണം'; പഠിച്ച സ്കൂളിനായി നിർമിച്ച 20 കോടിയുടെ പുതിയ കെട്ടിടം നാടിന് സമർപിച്ച് മുഖ്യമന്ത്രി


● 20 കോടി രൂപയാണ് കെട്ടിടത്തിന്റെ നിർമ്മാണത്തിന് ചെലവായത്.
● പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
● വിദ്യാഭ്യാസമന്ത്രിയും മറ്റ് പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
കണ്ണൂർ: (KVARTHA) തനിക്ക് പഠിക്കാൻ കഴിഞ്ഞത് അക്കാലത്തെ സർക്കാരുകൾ സ്‌കൂൾ ഫീസ് ഇല്ലാതാക്കിയത് കൊണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പഠിച്ച പെരളശേരി എ.കെ.ജി സ്മാരക ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി 20 കോടി രൂപ ചെലവിൽ നിർമ്മിച്ച ബഹുനില കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരളശ്ശേരി ഹൈസ്‌കൂളിലെ പൂർവ വിദ്യാർഥിയായിരുന്ന കാലം ഓർത്തെടുത്തു കൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.
ആ സൗകര്യം ഇല്ലായിരുന്നുവെങ്കിൽ പാവപ്പെട്ട പല കുടുംബങ്ങളിലെയും കുട്ടികൾക്ക് പഠിക്കാൻ കഴിയുമായിരുന്നില്ല. സ്വകാര്യമേഖല മാത്രമായാൽ അവർ തോന്നിയ ഫീസ് ഈടാക്കും. ഇപ്പോൾ ശക്തമായ പൊതുവിദ്യാഭ്യാസ മേഖല നിലനിൽക്കുന്നതിനാൽ അൺ എയഡഡ്, സ്വാശ്രയ സ്ഥാപനങ്ങൾക്ക് ഈടാക്കാവുന്ന ഫീസിന് ഒരു പരിധിയുണ്ട്. അല്ലെങ്കിൽ കുട്ടികളെ കിട്ടില്ല. എന്നാൽ അവർ മാത്രമായാൽ ആ ഫീസ് കനത്തതാവും. അങ്ങിനെ വരുമ്പോൾ പാവപ്പെട്ട ജനവിഭാഗങ്ങൾ പഠനത്തിൽനിന്ന് ഒഴിഞ്ഞു പോവും. ഇന്ത്യയിലെ കണക്ക് നോക്കിയാൽ പലയിടത്തും സ്‌കൂളുകളിൽ പോവാത്ത കുട്ടികളുടെ കണക്ക് കാണാൻ സാധിക്കും.
കേരളത്തിലേക്ക് വരുന്ന അതിഥി തൊഴിലാളികളുടെ കുട്ടികൾ നമ്മുടെ സ്‌കൂളുകളിൽ ചേരുകയാണ്. അപൂർവം ചില പട്ടണ പ്രദേശങ്ങളിൽ അല്ലാത്ത പ്രവണതയുണ്ട്. നമ്മുടെ നാട്ടിൽ വന്ന കുട്ടി പഠിക്കാൻ സൗകര്യമില്ലാതെ റോഡിൽ അലഞ്ഞുതിരിയുന്ന അവസ്ഥ വന്നാൽ അത് സമൂഹത്തെ പല നിലക്കും ബാധിച്ചെന്നുവരും. പുറത്തുനിന്ന് വന്ന് ഇവിടെ ജോലി എടുക്കുന്ന ഏതെങ്കിലും കുടുംബത്തിലെ ഏതെങ്കിലുംകുട്ടി പഠിക്കാതിരിക്കുന്നുവെങ്കിൽ ആ കുട്ടികളെ കണ്ടെത്തി പഠിപ്പിക്കാൻ ആലോചിക്കുന്ന സർക്കാറാണ് നമ്മുടെ സംസ്ഥാനത്തുള്ളത്.
ഇത്തരത്തിലുള്ള സമീപനത്തിന്റെ ഭാഗമായി നമ്മുടെ നാട് വിവിധ മേഖലകളിൽ ശക്തിപ്പെട്ടിരിക്കുകയാണ്, കരുത്താർജിച്ചിരിക്കുകയാണ്, വലിയ മാറ്റം വന്നിരിക്കുകയാണ്. ചിലരെല്ലാം ആ മാറ്റം ഇപ്പോൾ പരസ്യമായി അംഗീകരിക്കുന്ന നില വന്നിട്ടുണ്ട്. അംഗീകാരം വരുമ്പോൾ അതിനോട് തെറ്റായ പ്രതികരണങ്ങളും വരുന്നു. തെറ്റായി പ്രതികരിക്കുന്നവരെ സമൂഹം വിലയിരുത്തും. പറയുന്ന കാര്യങ്ങൾ നാടിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട വസ്തുതകളാണ്. ഇന്ത്യാ ഗവൺമെൻറും ലോകവും അംഗീകരിക്കുന്ന കണക്കുകളാണ്. അത്തരം കാര്യങ്ങൾ വെച്ചുകൊണ്ട് നാടിന്റെ വികസനം നല്ല രീതിയിൽ മുന്നോട്ടുപോയിട്ടുണ്ട്. ഇത് പോരാ. ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം, തൊഴിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. പുതിയ കെട്ടിടത്തിൽ 41 ക്ലാസ് റൂമുകൾ, രണ്ട് സ്റ്റാഫ് റൂമുകൾ, പ്രിൻസിപ്പൽ, ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ്, ഓഡിറ്റോറിയം, ടോയ്‌ലറ്റ് സൗകര്യങ്ങൾ, പോർച്ച്, റാമ്പ്, പ്രവേശന കവാടം, ചുറ്റുമതിൽ എന്നിവയ്‌ക്കൊപ്പം ലിഫ്റ്റ് സൗകര്യവുമുണ്ട്. 12 ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകളാക്കിയിട്ടുണ്ട്. ഡോ. വി ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്നകുമാരി, മുൻ എംഎൽഎമാരായ കെ കെ നാരായണൻ, എം വി ജയരാജൻ എന്നിവർ വിശിഷ്ടാതിഥികളായി.
നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ.
Chief Minister Pinarayi Vijayan dedicated a Rs 20 crore multi-storey building to the school where he studied. He said that he was able to study because the then governments had abolished school fees. The Chief Minister also stressed the need to strengthen the public education sector so that poor children are not denied education.
#KeralaEducation #PublicEducation #ChiefMinister #SchoolBuilding #Inauguration