കാട കോഴി വളര്‍ത്തല്‍ കുറ്റകരമെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ്

 


ADVERTISEMENT

കാട കോഴി വളര്‍ത്തല്‍ കുറ്റകരമെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ്
കൊച്ചി: കാട കോഴി വളര്‍ത്തലും കാടമുട്ടകള്‍ വില്‍ക്കലും കുറ്റകരമാണെന്ന് കേന്ദ്രവനം പരിസ്ഥിതി വകുപ്പ്. വന്യജീവിയായ കാടയുടെ ഇറച്ചി വില്‍പ്പനക്കും വളര്‍ത്തലിനുമെതിരെയുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കോടതി തടഞ്ഞില്ലെങ്കില്‍ കാട വീണ്ടും കാട് കയറുമെന്ന് വ്യക്തം. മൃഗസംരക്ഷണ വകുപ്പും നബാര്‍ഡുമൊക്കെ കാട കൃഷിയെ പ്രോത്സാഹിപ്പിക്കുമ്പോഴാണ് തീര്‍ത്തും അപ്രതീക്ഷിതമായി കേന്ദ്രവനം പരിസ്ഥിതി വകുപ്പ് ഇതിനെതിരെ രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കത്തിനെതിരെ മദ്രാസിലെ ഒരു സന്നദ്ധ പ്രസ്ഥാനം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ഈ അപ്രതീക്ഷിത നീക്കം നൂറുകണക്കിനു കാടവളര്‍ത്തല്‍ സംരംഭകരെ പ്രതിസന്ധിയിലാക്കി. കാടയിറച്ചിയുടെയും കാടമുട്ടയുടെയും വിപണനം ഏറെക്കുറെ സ്തംഭനാവസ്ഥയിലായതോടെ വായ്പയെടുത്ത് ഇത്തരം സംരംഭങ്ങളാരംഭിച്ചവര്‍ വഴിയാധാരമാകുന്ന മട്ടിലായി. ഒരു ഭാഗത്ത് മൃഗസംരക്ഷണ വകുപ്പും നബാര്‍ഡുമൊക്കെ കാടവളര്‍ത്തലിനെ പ്രോത്സാഹിപ്പിച്ചുവരുമ്പോഴാണ് കടകവിരുദ്ധമായ സമീപനവുമായി കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് രംഗത്തെത്തിയത്.

കാടയുടെ വന്യഇനങ്ങളെയല്ല കൃഷിക്കായി ഉപയോഗിക്കുന്നതെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കോട്ടൂര്‍ണിക്‌സ് ജാപ്പോണിക്ക എന്നറിയപ്പെടുന്ന വളര്‍ത്തുകാടകള്‍ കോട്ടൂര്‍ണിക്‌സ് റസിയാണിഡേ എന്ന കാട്ടുകാടയില്‍നിന്നുവിഭിന്നമാണ്. കേന്ദ്രസര്‍ക്കാരിന്റെ തന്നെ സ്ഥാപനമായ സെന്‍ട്രല്‍ ഏവിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഉരുത്തിരിച്ചെടുത്ത ഇറച്ചിക്കാടകളാണ് തങ്ങള്‍ വളര്‍ത്തുന്നതെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഗ്രാമീണ ജനങ്ങളുടെ ഉപജീവനസുരക്ഷയും മാംസ്യലഭ്യതയും ഉറപ്പാക്കാന്‍ കോടിക്കണക്കിനു രൂപ മുടക്കി കാടവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തന്നെ ഇങ്ങനെയൊരു നിരോധനം കൊണ്ടുവന്നതു വിരോധാഭാസമായേ കണക്കാക്കാനാവൂ. 

നിരോധനം കേരളത്തിലും ഒട്ടേറെ കാട സംരംഭകരെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേന്ദ്രസര്‍ക്കാര്‍ കാടയെ വന്യജീവിസംരക്ഷണനിയമത്തിന്റെ നാലാം പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്നു ഡിസംബര്‍ മുതല്‍ നബാര്‍ഡ് കാടവളര്‍ത്തലിനുള്ള ധനസഹായം പിന്‍വലിച്ചു.
കേന്ദ്രനിര്‍ദ്ദേശത്തെത്തുടര്‍ന്ന് സംസ്ഥാനസര്‍ക്കാരിന്റെ മൃഗസംരക്ഷണ പരിശീലനങ്ങളില്‍ നിന്നുകാടയെ ഒഴിവാക്കിയിട്ടുണ്ട്.

Keywords: central govt quail rearing, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia