Onam Debate | ഓണം ക്രിസ്ത്യാനിക്ക് ആഘോഷിക്കാമോ? അത് തെറ്റ് തന്നെ! ഒരു ക്രിസ്ത്യൻ പുരോഹിതൻ്റെ കുറിപ്പ് വൈറലാകുമ്പോൾ


● ഓണം ക്രിസ്ത്യാനികൾ ആഘോഷിക്കരുതെന്ന് വാദം
● ഹൈന്ദവ ഉത്സവമാണെന്ന് പോസ്റ്റിൽ പറയുന്നു
● സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു
റോക്കി എറണാകുളം
(KVARTHA) ഓണം എന്നത് കേരളത്തിൻ്റെ ദേശീയോത്സവമായിട്ടാണ് എല്ലാവരും ആചരിച്ചുവരുന്നത്. അതിന് പ്രത്യേകിച്ച് ഒരു മതവ്യാഖ്യാനം ആരും കൊടുക്കുന്നത് കണ്ടിട്ടില്ല. കാണം വിറ്റും ഓണം കൊള്ളണമെന്നതാണ് വർഷങ്ങളായി നമ്മുടെ പ്രമാണം. ഉള്ളത് മാത്രം ഉപയോഗിച്ചാണെങ്കിലും ഓണം ആഘോഷിക്കുന്നത് മലയാളിയുടെ മാത്രം പ്രത്യേകതയാണ്. ആ ഓണം ഇന്ന് ജാതീയമായും മതപരമായും വേർതിരിക്കപ്പെടുന്നുവോ? ക്രിസ്ത്യൻ പുരോഹിതനും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജയിംസ് മഞ്ഞക്കൽ എഴുതിയ ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമത്തിൽ വൈറലായിരിക്കുന്നത്.

കുറിപ്പിൽ ഫാ. ജയിംസ് മഞ്ഞക്കൽ എഴുതുന്നു: 'ഓണം ക്രിസ്ത്യാനിക്ക് ആഘോഷിക്കാമോ ? കേരളീയരുടെ ദേശീയോത്സവം എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഓണം ഒരിക്കല്‍കൂടി സമാഗതമായി! ജാതിമതഭേദമന്യേ ഏവരും അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു; എന്നാല്‍ അതിന്റെ വൈരുദ്ധ്യവും, ക്രിസ്ത്യാനിക്ക് ഇതുമായുള്ള ബന്ധത്തെയും കുറിച്ച് അല്പം ഒന്ന് ചിന്തിക്കാം. ഇത് വായിക്കുമ്പോള്‍ ആരും നെറ്റി ചുളിയ്ക്കണ്ട എന്നുകൂടി ഓർമ്മപ്പടുത്തുന്നു! ഇതിലൊക്കെ എന്തിരിക്കുന്നു എന്ന നിസ്സംഗതയ്ക്ക് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും! -
വാമനനും, മാവേലിയും!
കെട്ടുകഥകളുടെ ആകെത്തുകയായ ഹിന്ദുമതത്തിലെ അനേകം അന്ധവിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടതാണ് അവതാരകഥ! ഹൈന്ദവ സങ്കല്പമനുസരിച്ച് മഹാവിഷ്ണുവിന്; മത്സ്യത്തില്‍ ആരംഭിക്കുന്ന പത്ത് അവതാരങ്ങളുണ്ട്, ഇവയില്‍ രണ്ട് അവതാരങ്ങളാണ് വാമനനും പരശുരാമനും. മാവേലിയെ പാതാളത്തിലേക്കു ചവിട്ടിതാഴ്ത്താന്‍ അവതരിച്ചത് വാമനനാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു, പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കേരളമുണ്ടായെന്നും പറയപ്പെടുന്നു? അവതാരക്രമത്തില്‍ വാമനനുശേഷമാണ് പരശുരാമന്‍ അവതരിച്ചതെന്നും ഹിന്ദുക്കള്‍ പറയുന്നു.
അപ്പോള്‍, രസകരമായ ഒരു ചോദ്യം! കേരളം ഭരിച്ചിരുന്ന മാവേലിയെ ചവിട്ടിത്താഴ്ത്താന്‍ ദേവലോകത്തുനിന്നു വാമനന്‍ വന്നുപോയതിനുശേഷമാണോ കേരളം നിര്‍മ്മിക്കാന്‍ പരശുരാമന്‍ മഴുമായി എത്തിയത്? എങ്കിൽ മാവേലി ഭരിച്ചത് ഏതു കേരളമായിരിക്കും?? മനുഷ്യന്‍റെ ബൗദ്ധീകനിലവാരത്തെ പരിഹസിക്കുന്ന ഇത്തരം കെട്ടുകഥകളുടെ പിറകേ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചവർ പോകരുതെന്ന് ആദ്യമേ അപേക്ഷിക്കുന്നു! (1599ലെ ഉദയംപേരൂര്‍ സൂനഹദോസിലെ കനോനകളില്‍ ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കരുതെന്ന് നിഷ്ക്കർഷിച്ചിട്ടുണ്ട്).
മഹാബലി ഒരു അസുരനാണ്. അസുരന്‍ എന്നാല്‍ തിന്മയുടെ മൂര്‍ത്തി. തൃക്കാക്കരയപ്പന്‍ എന്നത് ഭാരതത്തിലെതന്നെ ഏക വിഷ്ണു സങ്കല്പമാണ്. വിഷ്ണുവിന്‍റെ വാമനാവതാരമാണ് തൃക്കാക്കരയപ്പന്‍ അഥവാ ഓണത്തപ്പന്‍! ഇതില്‍നിന്നു വ്യക്തമാകുന്ന ഒരുകാര്യം; ഓണത്തപ്പന്‍ എന്നു വിളിക്കപ്പെടുന്നത് മാവേലിയെയല്ല, വിഷ്ണുവിന്‍റെ അവതാരമായ വാമനനെയാണ്. അതിനാല്‍തന്നെ ഓണമെന്നത് ഹൈന്ദവരുടെമാത്രം ഒരുത്സവമാണെന്നു കൂടി മനസ്സിലാക്കാം.
മഹാബലിക്കഥയുടെ ചരിത്രം
ക്രിസ്തുവിനു മുന്‍പ് ആറാം നൂറ്റാണ്ടില്‍ അസ്സീറിയന്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു 'അസ്സർ ബാല്‍' ഈ നഗരത്തിന്‍റെ ദേവനും അങ്ങിനെ ബാല്‍ 'അസ്സർ ബാല്‍' എന്ന് വിളിക്കപ്പെടുവാന്‍ തുടങ്ങി . (എലോം രാജാവായ Khumma-Khaldash മൂന്നാമനെ അസ്സീറിയന്‍ ചക്രവര്‍ത്തി Ashurbanipal, യുദ്ധത്തില്‍ തടവുകാരനായി പിടിച്ചതോടെ എലോം രാജ്യം ചരിത്രപരമായി തുടച്ചു നീക്കപ്പെട്ടു . എലാമുകളില്‍ ഒരു വിഭാഗം ആളുകളെ തടവുകാരായി പിടിക്കുകയും ചെയ്തു)
ഈ പ്രവചനം ശ്രദ്ധിക്കുക! ഞാൻ ഏലാമിന്റെ മേല്‍ ദിഗന്തങ്ങളില്‍നിന്നു കാറ്റുകളെ അയയ്ക്കും. അവര്‍ നാലുപാടും ചിതറും. ഏലാമില്‍നിന്ന് ഓടിപ്പോകുന്നവര്‍ അഭയം തേടാത്ത ഒരു രാജ്യവും ഉണ്ടായിരിക്കുകയില്ല. ജറമിയ 49:36. നിരന്തരമുള്ള അസ്സീറിയന്‍ ആക്രമണങ്ങളും അധിനിവേശങ്ങളും, അവിടെ ജീവിച്ചിരുന്ന എലാമുകളുടെ ജീവിത രീതിയെ ബാധിച്ചു. കാലക്രമേണ ഏലാമുകൾ ഇന്ത്യയിലേക്ക് കുടിയേറിപ്പോൾ അവർ കൂടെ കൊണ്ടുപോന്ന 'അസ്സർ ബാല്‍' അസുരബലി ആയി മാറി എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
മഹാബലിപുരവും ബാബേല്‍ ഗോപുരവും തമ്മിലുള്ള കഥയിലെ സാമ്യവും, അവിടുത്തെ ക്ഷേത്രങ്ങള്‍ക്ക് അസ്സീറിയന്‍ ക്ഷേത്ര സമുച്ചയങ്ങളുടെ രീതികളോടുള്ള സാമ്യവും ഇതിന് പിന്തുണ നല്കുന്നു. 'The Great Baal' അങ്ങിനെ ഇന്ത്യയില്‍ മഹാബലി ആയി മാറി. ബാബേല്‍ ഗോപുരം നിര്‍മ്മിച്ച നിമ്രോദ് തന്നെയാണ് തന്നെത്താന്‍ ദൈവമായി പ്രഖ്യാപിച്ചു പിന്നീട് ബാല്‍ ആയി മാറിയത് എന്നും ഇക്കൂട്ടത്തില്‍ ഓര്‍ക്കണം . (അതായത് ബാബേല്‍ ഗോപുരം പണിതത് ബാല്‍, മഹാബലിപുരം പണിതത് ബലി ! രണ്ടും മുകളില്‍ നിന്നും തകര്‍ക്കപ്പെട്ടു).
മഹാബലി വര്‍ഷം തോറും ഭൂമിയിലേക്ക് വരുകയും പിന്നീട് പാതാളത്തിലേക്ക് തിരികെ പോകുകയും ചെയ്യുന്നതുപോലെ ബാലും ആണ്ടോടാണ്ട് ജീവിക്കുകയും മരിക്കുകയുംചെയ്യും എന്നാണ് മെസപ്പെട്ടോമിയൻ വിശ്വാസം! (ഈ മഹാബലിപുരവും കേരളത്തിലല്ല എന്നുള്ളതാണ് കൗതുകം). മെസപ്പെട്ടോമിയയില്‍ നിന്നും വണ്ടി കയറിയ ബാല്‍ അങ്ങനെ ഇപ്പോൾ കേരളത്തിലെ ക്രിസ്തീയ ദേവാലയങ്ങളില്‍ വരെ എത്തി നില്കുന്നു! അവസാനം ഒരു കാര്യമേ പറയാനുള്ളൂ മത സൗഹാര്‍ദം കാണിക്കേണ്ടത് മറ്റു മതങ്ങളുടെ ആചാരങ്ങളെയും ദേവന്മാരെയും പള്ളിക്കകത്ത് വിളിച്ചു കയറ്റിയിട്ടല്ല, മറിച്ച് ഇതര മതസ്ഥരെ സ്നേഹിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നതിലൂടെയാണ്.
പള്ളിയില്‍ അത്തപ്പൂ ഇടീലും ഓണാഘോഷവും നടത്തിയാല്‍ അത് എങ്ങിനെ മതസൗഹാര്‍ദം ആകും? യേശുക്രിസ്തു പറഞ്ഞ ഈ വചനം ഓർക്കുക: 'ദാനിയേല്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോൾ' – ‘വായിക്കുന്നവൻ ഗ്രഹിക്കട്ടെ’- മത്തായി 24:15. വെറും ഒരു കെട്ടുകഥ; കാലക്രമത്തില്‍ സ്വീകാര്യത നേടുകയും, പിന്നീട് ഒഴിച്ചുകൂടാനാകാത്ത ആചാരമായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് ഇവിടെ നാം കണ്ടത്!. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ രണ്ടാംവരവിനെ പ്രത്യാശയോടെ കാത്തിരിയ്ക്കേണ്ട ക്രിസ്ത്യാനി, മാവേലിക്കുവേണ്ടി പള്ളിമുറ്റത്ത് പൂക്കളമൊരുക്കുന്നത് ശരിയോ തെറ്റോ എന്ന് ചിന്തിക്കുക!
മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്‌ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്‌തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്‍മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ഥമല്ല, തന്നെ ആകാംക്‌ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്ഷക്കുവേണ്ടി. ഹെബ്രായര്‍ 9 : 27-28(CCC 668) നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. മത്തായി 24 : 42 സഭ പ്രശ്നങ്ങളിലൂടെ നീങ്ങുമ്പോള്‍ സഭയെത്തകര്‍ക്കാന്‍ സാത്താന്‍ കിണഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ നമുക്കെങ്ങനെ ഓണം ആഘോഷിച്ച്, ഓണസദ്യയും കഴിച്ച് നിഗളിക്കാന്‍ സാധിക്കും?
യേശു പറഞ്ഞു, പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം (പിശാച്) പുറത്തുപോവുകയില്ല. മര്‍ക്കോസ് 9 : 29 നാം സഭയെ സ്നേഹിക്കുന്നുവെങ്കില്‍ ഓണാഘോഷവും ഓണസദ്യയും ഉപേക്ഷിച്ച് ആന്നേദിവസം നമുക്ക് ഉപവസിച്ച് പ്രാര്‍ത്ഥിക്കാം. 'യഹോവയായ ദൈവം അരുളിച്ചയ്യുന്നു: നീ അവരുടെ (വിജാതിയരുടെ) ദേവന്മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുത്. അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത്'. പുറപ്പാടു് 23:24. വിഗ്രഹങ്ങളെ തൊട്ട് തൊഴാനോ കഴുന്നെടുക്കുന്ന അമ്പ് തൊട്ട് നമസ്ക്കരിക്കാനോ സഭ അനുവദിച്ചിട്ടില്ല. ദൈവത്തിന്റെ മുന്‍പില്‍ നാം ഓരോരുത്തരും കണക്കുകൊടുക്കണം എന്നോര്‍ക്കുക.
ദൈവം ഏറ്റവും കൂടുതല്‍ വെറുക്കുന്ന കാര്യമാണ് ദൈവമക്കള്‍ അന്യദേവന്‍മാരുടെ പിറകെ പോകുന്നത്. ഇസ്രായേല്‍ ജനത്തെ ദൈവം ശിക്ഷിച്ചതിന്റെ പ്രധാന കാരണം അവര്‍ അന്യദേവന്‍മാരുടെ പിറകെപോയി വിഗ്രഹങ്ങളെ ആരാധിക്കുകയും കുമ്പിടുകയും വിഗ്രഹാര്‍പ്പിതവസ്തുക്കള്‍ ഭക്ഷിച്ചതും കൊണ്ടാണ്. ആകയാല്‍ പ്രിയപ്പെട്ടവരേ, വിഗ്രഹാരാധനയില്‍നിന്ന് ഓടിയകലുവിന്‍. 1 കോറിന്തോസ് 10 : 14 ഇന്ന് തിന്‍മ പെരുകുന്നതെന്തുകൊണ്ടാണ്? അസമാധാനവും രോഗങ്ങളും ദുഖഃങ്ങളും ദുരിതങ്ങളും വര്‍ദ്ദിക്കുന്നതെന്തുകൊണ്ടാണ്?. ഒന്നാം പ്രമാണം ലംഘിക്കുന്നതുകൊണ്ടല്ലേ?'.
ഇതാണ് ആ കുറിപ്പ്. ഇത് ക്രിസ്ത്യാനികൾക്കുള്ള ഒരു സന്ദേശമാണെന്ന് വ്യക്തമാകും. ഇന്ന് എവിടെയും ജാതിയുടെയും മതത്തിൻ്റെ യും നിറം സൃഷ്ടിക്കപ്പെടുന്നുവെന്ന് ചുരുക്കം. അതിൽ ഒരോരുത്തരുടെയും താല്പര്യങ്ങൾ അവർ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളിൽ പ്രകടവുമാണ്. ഇതൊക്കെ കാണുമ്പോൾ ഈ നാടിൻ്റെ ഗതി എങ്ങോട്ടെന്നാണ് ചിന്തിക്കേണ്ടത്. ഫാദറിൻ്റെ ഈ കുറിപ്പിന് താഴെ ഒരു ക്രിസ്ത്യൻ വ്യക്തി ഇട്ട കമൻ്റും ശ്രദ്ധിക്കപ്പെടേണ്ടതാണ്. 'പിന്നെ ഓണം ആഘോഷിക്കാൻ ഹിന്ദുക്കൾ ക്രിസ്ത്യാനികളുടെയും ഏകദൈവ വിശ്വാസികളായ മുസ്ലീങ്ങളുടെയും കടകളിൽനിന്ന് സാധനങ്ങൾ വാങ്ങേണ്ടതുണ്ടോ അച്ചോ?'. ഇതാണ് ആ കമൻ്റ്. ഇനി നിങ്ങൾക്ക് ആലോചിക്കാം ഈ നാട് എത്രമാത്രം വർഗീയതയുടെ കൂത്തരങ്ങായി എന്ന്.
#Onam, #ChristianCelebration, #ReligiousDebate, #PriestsNote, #KeralaFestivals, #CulturalControversy