കണ്ണൂരില്‍ ചാക്കില്‍ കെട്ടിയനിലയില്‍ കനാലില്‍ നിന്നും കണ്ടെത്തിയ മൃതദേഹം മരംമുറി കേസില്‍ മൊഴി നല്‍കിയ യുവാവിന്റേത്; കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്
Aug 23, 2021, 18:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 23.08.2021) കണ്ണൂരില്‍ ചാക്കില്‍ കെട്ടിയനിലയില്‍ കനാലില്‍ നിന്നും കണ്ടെത്തിയ മൃതദേഹം മരംമുറി കേസില്‍ മൊഴി നല്‍കിയ യുവാവിന്റേതെന്ന് തിരിച്ചറിഞ്ഞു.
നാലുദിവസം മുമ്പ് ചക്കരക്കല്ലില്‍നിന്ന് കാണാതായ പി പ്രജീഷിന്റെ മൃതദേഹമാണ് പുതുവാച്ചേരി മണിക്കിയില്‍ ക്ഷേത്രം റോഡില്‍ കരുണന്‍ പീടികയ്ക്കു സമീപത്തെ കനാലില്‍നിന്നും കണ്ടെത്തിയത്. കനാലിന്റെ അടിഭാഗത്തായാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കയറുപയോഗിച്ച് കൈകാലുകള്‍ ബന്ധിച്ച നിലയില്‍ ചാകിലാണ് മൃതദേഹം കാണപ്പെട്ടത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മരംമുറിക്കേസില്‍ മൊഴി നല്‍കിയത് കൊലപാതകത്തിലേക്ക് നയിച്ചതാകാമെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് പൊലീസില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
പ്രജീഷിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെ പൊലീസിന് ലഭിച്ച രഹസ്യവിവരമാണ് മൃതദേഹം കണ്ടെത്താനിടയാക്കിയത്. തിങ്കളാഴ്ച രാവിലെയാണ് ചക്കരക്കല്ല് പൊലീസിന്റെ നേതൃത്വത്തില്‍ മണിക്കിയില്‍ അമ്പലത്തിനു സമീപം കരുണന്‍ പീടികയോട് ചേര്‍ന്നുള്ള കനാലില്‍ പരിശോധന നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായതായും രണ്ട് പേര്‍ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.
പൊലീസ് ഉദ്യോഗസ്ഥര്‍, വിരലടയാള വിദഗ്ദര്‍, ഫോറന്‍സിക് വിഭാഗം എന്നിവരുടെ സാന്നിധ്യത്തില്‍ അഗ്‌നിരക്ഷാസേന വിഭാഗമാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം പുറത്തെടുത്തത്. ചക്കരക്കല്ല് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് പോസ്റ്റ്മോര്‍ടെത്തിനായി കണ്ണൂര്‍ ഗവ: മെഡികെല്‍ കോളജിലേക്ക് മാറ്റി.
ചക്കരക്കല്ല് പ്രശാന്തി നിവാസില്‍ ശങ്കരവാര്യര്‍, സുശീല ദമ്പതികളുടെ മകനാണ് പ്രജീഷ്. സഹോദരങ്ങള്‍: പ്രവീണ്‍, പ്രസാദ്.
Keywords: Body of man tied, packed in a sack found in Kannur canal, Kannur, News, Local News, Dead Body, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


