Road Accidents | റോഡുകളിൽ മായാതെ ചോരക്കറ, കൂട്ടമരണങ്ങളിൽ നടുങ്ങി കേരളം

 
Road accidents and mass deaths in Kerala 2024
Road accidents and mass deaths in Kerala 2024

Representational Image Generated by Meta AI

● ഈ വർഷം ഒക്ടോബർ വരെ 40821 അപകടങ്ങളാണ് സംസ്ഥാനത്ത് നടന്നത്.
● 2016ൽ 39420 അപകടങ്ങളാണ് നടന്നതെങ്കിൽ 2024 ഒക്ടോബർ വരെ 40821 അപകടങ്ങൾ നടന്നെന്നാണ് കേരള പൊലീസിന്റെ റോഡ് അപകടങ്ങളെക്കുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. 

കനവ് കണ്ണൂർ 

(KVARTHA) കേരളം ഇന്ന് റോഡുകളിൽ അരങ്ങേറുന്ന ദാരുണമായ കൂട്ടക്കൊലകളാൽ നടുങ്ങുകയാണ്. പാലക്കാട് കല്ലടിക്കോട് നാല് കുട്ടികളുടെ ദാരുണാന്ത്യം നൽകിയ നടുക്കും മാറുന്നതിന് മുൻപ്, കളർക്കോടിലും ദുരന്തം ഉണ്ടായി. ഡോക്ടറാകാന്‍ പ്രതീക്ഷിച്ച ആറ് വിദ്യാർത്ഥികളുടെ മരണത്തിന്റെ വേദന മറക്കുന്നതിന് മുൻപ് വീണ്ടും സംസ്ഥാനത്ത് വാഹനാപകടത്തിൽ നാല് ജീവൻ നഷ്ടമായിരിക്കുകയാണ്. കാറിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുടെ ദുരന്തവാർത്തയാണ് കേരളം ഞായറാഴ്ച പുലരിയിൽ ശ്രവിച്ചത്.

മുൻപെങ്ങും കാണാത്ത തരത്തിൽ തുടരെയുള്ള വാഹനാപകടവും കൂട്ടമരണവും റോഡിന്റെ സുരക്ഷയെ സംബന്ധിച്ചും അപകട കാരണങ്ങളെ കുറിച്ചുമുള്ള ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് സർക്കാർ കാണിക്കുന്നത്.

കഴിഞ്ഞ ദിവസം കോതമംഗലം-നീണ്ടപാറ ചെമ്പൻകുഴിയിൽ ആന പന പിഴുതെറിഞ്ഞ് ബൈക്ക് യാത്രികയായ എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചത് മറ്റൊരു ദുഃഖവാർത്തയായിരുന്നു.

ഈ വർഷം ഒക്ടോബർ വരെ 40821 അപകടങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതിൽ 3168 മരണം സംഭവിച്ചു. കഴിഞ്ഞ എട്ട് വർഷത്തിനിടെ കേരളത്തിലുണ്ടായ അപകടങ്ങളെക്കുറിച്ചും അപകടമരണങ്ങളെക്കുറിച്ചുമുള്ള കണക്കുകൾ നമ്മെ ഭീതിപ്പെടുത്തുന്നതാണ്. അപകട കാരണങ്ങളും പഠനവിധേയമാക്കേണ്ടതും മുൻകരുതലെടുക്കേണ്ടതുമാണ്.

കഴിഞ്ഞ എട്ട് വർഷത്തിനിടെ കേരളത്തിലെ വാഹനാപകടങ്ങൾ കൂടി വരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2016ൽ 39420 അപകടങ്ങളാണ് നടന്നതെങ്കിൽ 2024 ഒക്ടോബർ വരെ 40821 അപകടങ്ങൾ നടന്നെന്നാണ് കേരള പൊലീസിന്റെ റോഡ് അപകടങ്ങളെക്കുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം അപകടം മൂലമുള്ള മരണസംഖ്യ കുറയുന്നതായും കാണാം. 2016ൽ 4287 ആണെങ്കിൽ ഈ വർഷം ഒക്ടോബർ വരെ 3168 മരണമാണ് സംഭവിച്ചത്.

എട്ട് വർഷത്തെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നതും ഏറ്റവും കൂടുതൽ പേർക്ക് പരിക്കേറ്റതും കഴിഞ്ഞ വർഷമാണ്. 48,091 അപകടങ്ങളാണ് കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്തുണ്ടായത്. എന്നാൽ ഏറ്റവും കൂടുതൽ മരണം നടന്നത് 2019ലാണ്. 4440 പേർക്കാണ് 2019ൽ മാത്രം ജീവൻ നഷ്ടപ്പെട്ടത്. ഏറ്റവും കുറവ് മരണം നടന്നതാകട്ടെ 2020ലാണ്. 2979 പേരാണ് 2020ൽ മാത്രം മരിച്ചത്.

ഇക്കഴിഞ്ഞ വർഷം ഏറ്റുമധികം അപകടമുണ്ടായത് എറണാകുളം ജില്ലയിലാണ്. 7128 അപകടമാണ് എറണാകുളത്ത് മാത്രം നടന്നത്. ഇതിൽ 459 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. റോഡപകടങ്ങളിൽ കുറവ് അപകടമുണ്ടായത് വയനാടാണ്. 910 അപകടം നടന്നതിൽ 638 പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 84 പേരാണ് വയനാട്ടിൽ മരിച്ചത്. യഥാക്രമം മരണസംഖ്യ കൂടുതലും കുറവും ഇതേ ജില്ലകളിൽ തന്നെയാണ്. എന്നാൽ ഓരോ വാഹനാപകടത്തിലും ഗുരുതരമായി പരിക്കേൽക്കുന്നവർ നിരവധിയുണ്ട്. നട്ടെല്ലിന് ക്ഷതം സംഭവിച്ചും, കൈയ്യും കാലുമൊടിഞ്ഞും തുടയെല്ലുപൊട്ടിയുമെല്ലാം മാസങ്ങളും വർഷങ്ങളും കിടക്കയിലാവുന്നവരും നിരവധിയാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങളുണ്ടാകുന്നത് ഡിസംബർ, ജനുവരി മാസങ്ങളിലാണെന്നാണ് സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 2023 ജനുവരിയിൽ 4,474 വാഹനാപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ 408 പേർക്ക് ജീവൻ നഷ്ടമായി. 2023 ഡിസംബറിൽ 4171 വാഹനാപകടങ്ങളില്‍ 392 പേരുടെ ജീവനാണ് പൊലിഞ്ഞത്. 2022 ജനുവരിയിൽ വാഹനാപകടങ്ങളുടെ എണ്ണം 3893 ആയിരുന്നെങ്കിൽ അതിൽ മരിച്ചവരുടെ എണ്ണം 383 ആയിരുന്നു. അതേ വർഷം ഡിസംബറിൽ 4088 റോഡപകടങ്ങൾ ഉണ്ടായപ്പോൾ 405 പേരുടെ ജീവനാണ് പൊലിഞ്ഞത്.

പല കാരണങ്ങളാലാണ് വാഹനാപകടങ്ങളുണ്ടാകുന്നത്. കാർ ബസിലേക്ക് ഇടിച്ചു കയറ്റിയാണ് ഇന്നത്തെ അപകടമുണ്ടായതെങ്കിൽ മദ്യപിച്ച് ലക്കുകെട്ട് 200 കിലോമീറ്ററോളം ദൂരം വാഹനമോടിച്ച ലോറി ഡ്രൈവറും ക്ലീനറുമാണ് തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടി സംഘത്തിനിടയിലേക്ക് വാഹനമോടിച്ച് കയറ്റിയതും അഞ്ച് പേരുടെ മരണത്തിന് കാരണമായതും. ആന്‍മേരിയുടെ മരണത്തിന് സമാനരീതിയിൽ മൃഗങ്ങൾ വാഹനത്തിന് കുറുകെ ചാടി മരണം വരിച്ചവരും നിരവധിയാണ്. ഇക്കാലയളവില്‍ 25 പേരാണ് മൃഗങ്ങള്‍ കുറുകെ ചാടി മരിച്ചത്.

എന്നാൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് ഡ്രൈവറുടെ അശ്രദ്ധ കാരണമുണ്ടായ അപകടത്തിലാണ്. 2292 പേർക്കാണ് ഈ ഒരൊറ്റ കാരണത്താല്‍ ജീവന്‍ നഷ്ടമായത്. മറ്റ് വാഹനമോടിച്ചവരുടെ അശ്രദ്ധ കാരണം ജീവന്‍ നഷ്ടമായതാകട്ടെ 512 പേർക്കും. റോഡിന്റെ അശാസ്ത്രീയത കാരണം മാത്രം 13 പേരാണ് മരിച്ചത്.

ഇത്തരത്തിൽ നിരവധി കാരണങ്ങളാലാണ് ദിനംപ്രതി വാഹനാപകടങ്ങൾ കൂടുന്നതും അത് പലരുടെയും മരണത്തിലേക്ക് നയിക്കുന്നതും. റോഡിന്റെ അശാസ്ത്രീയതയും വാഹനത്തിന്റെ സാങ്കേതികതയും സാധാരണക്കാര്‍ക്ക് പരിഹരിക്കാന്‍ സാധിക്കുന്നതല്ല. അധികൃതരും വാഹനക്കമ്പനികളും മറ്റും ഇക്കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കേണ്ടതുമാണ്. ഇതോടൊപ്പം വാഹനമോടിക്കുന്നവരും കാല്‍നടയാത്രക്കാരുമുള്‍പ്പെടെ റോഡ് നിയമങ്ങള്‍ പാലിക്കണം. ശ്രദ്ധയോടെ വാഹനമോടിച്ചാല്‍ ഒരു പരിധി വരെ നമുക്ക് തന്നെ ഇത്തരം അപകടങ്ങളില്‍ നിന്നും പരിഹാരമുണ്ടാക്കാം. വളയം കിട്ടിയാൽ വെളിച്ചപ്പാടൻമാരാകുന്നവരാണ് റോഡപകടങ്ങളിൽ പ്രധാന വില്ലൻമാരായി മാറുന്നത്.


#KeralaAccidents, #RoadSafety, #MassDeaths, #VehicleCrashes, #KeralaStatistics, #TrafficIssues


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia