Possibility | ബിജെപിക്ക് തൃശൂരിനെക്കാൾ സാധ്യത തിരുവനന്തപുരത്ത്; കാരണമുണ്ട്!

 


/ മിന്റാ മരിയ തോമസ്

(KVARTHA) വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് മലയാളികൾ. ഒപ്പം തന്നെ ബി.ജെ.പി നേതാക്കളും. ബി.ജെ.പി നേതാക്കൾ കരുതുന്നത് കേരളത്തിൽ രണ്ട് സീറ്റിൽ ജയിക്കുമെന്നാണ്. അതിൽ ഒന്ന് തൃശൂരും രണ്ട് തിരുവനന്തപുരവും. ഈ രണ്ട് സീറ്റിലും ആണ് ബി.ജെ.പി നേതാക്കൾ അമിത പ്രതീക്ഷവെച്ചു പുലർത്തുന്നത്. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി ദേശീയ നേതാവുമായ രാജീവ് ചന്ദ്രശേഖറും തൃശൂരിൽ നടൻ സുരേഷ് ഗോപിയുമാണ് മത്സരിക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളിലും ടൈറ്റ് ത്രികോണമത്സരം ഉണ്ടാക്കാൻ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് ആകുന്നു എന്നത് സത്യമാണ്.

Possibility | ബിജെപിക്ക് തൃശൂരിനെക്കാൾ സാധ്യത തിരുവനന്തപുരത്ത്; കാരണമുണ്ട്!

കഴിഞ്ഞ തവണ ബി.ജെ.പി തൃശൂരിൽ മൂന്നാം സ്ഥാനത്ത് പോയെങ്കിലും സുരേഷ് ഗോപി പ്രതീക്ഷിച്ചതിൽ അധികം വോട്ട് പിടിച്ചതും തോറ്റിട്ടും സുരേഷ് ഗോപി മണ്ഡലം വിട്ടുപോകാതെ തൃശൂരിൽ തന്നെ നിന്ന് പ്രവർത്തിച്ചതുമൊക്കെ കൊണ്ട് ഇക്കുറി തൃശൂരിൽ സുരേഷ് ഗോപി അനായാസം വിജയിക്കുമെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നു. അതുകൊണ്ട് തന്നെ അവർ തിരുവനന്തപുരത്തേക്കാളും വിജയ പ്രതീക്ഷ അർപ്പിക്കുന്ന മണ്ഡലവും തൃശൂർ തന്നെ. എന്നാൽ തൃശൂരിനെക്കാൾ ബി.ജെ.പി യ്ക്ക് വിജയപ്രതീക്ഷ വെയ്ക്കാവുന്ന മണ്ഡലം തിരുവനന്തപുരമല്ലേ എന്ന് ചിന്തിക്കുന്നവരും ഏറെയാണ്. അതിനുള്ള കാരണവുമുണ്ട്.

നിലവിൽ കോൺഗ്രസിലെ ശശി തരൂർ ആണ് തിരുവനന്തപുരം എം പി. വിശ്വപൗരൻ എന്ന താരത്തിളക്കത്തോടെ തിരുവനന്തപുരത്ത് മത്സരിക്കാൻ ഇറങ്ങിയ തരൂരിനെ ഒരിക്കൽ പോലും തിരുവനന്തപുരം കൈവിട്ടിട്ടില്ല എന്നതാണ് വാസ്തവം. തരൂർ അല്ലാതെ മറ്റൊരു കോൺഗ്രസ് സ്ഥാനാർത്ഥിയാണ് തിരുവനന്തപുരത്ത് മത്സരിച്ചിരുന്നതെങ്കിൽ യു.ഡി.എഫിന് ഈ വിജയം തിരുവനന്തപുരത്ത് ഉണ്ടാകണമെന്നില്ല. പാർട്ടി വോട്ടുകൾക്ക് അപ്പുറം വ്യക്തിപരമായ വോട്ടുകളാണ് തിരുവനന്തപുരത്ത് ശശി തരൂരിന് തുണയാകുന്നത്. സാമൂഹ്യ മത നേതാക്കൾക്കിടയിൽ പോലും ശശി തരൂരിന് വലിയ സ്വീകാര്യത തന്നെയുണ്ട്. ഇതൊക്കെ തന്നെയാണ് അദ്ദേഹത്തിന് വോട്ടായി മാറുന്നതിനും ഒരോ തവണയും ഭൂരിപക്ഷം വർദ്ധിക്കുന്നതിനും കാരണം.

ശശി തരൂർ അല്ലാതെ മറ്റൊരു സ്ഥാനാർത്ഥി യു.ഡി.എഫിന് വന്നിരുന്നെങ്കിൽ ഒരു പക്ഷേ ബി.ജെ.പിയ്ക്ക് ജയം ഉറപ്പിക്കാവുന്ന മണ്ഡലം കൂടിയായിരുന്നു തിരുവനന്തപുരം. ഈ സാധ്യത ഒരിക്കലും തൃശൂരിൽ ഇല്ല. അവിടെ നടൻ സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം മാത്രമേ ഉള്ളു. അത് എത്രമാത്രം വോട്ടായി മാറുമെന്ന് കണ്ട് തന്നെ അറിയണം. ബി.ജെ.പിയ്ക്ക് ബൂത്ത് തലത്തിൽ പോലും വേരോട്ടമില്ലെന്ന് സാക്ഷാൽ സ്ഥാനാർത്ഥി പോലും സമ്മതിക്കുന്നതായും മാധ്യമ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ തിരുവനന്തപുരം അങ്ങനെയല്ല. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വലിയ വേരോട്ടമുള്ള മണ്ഡലമാണ് തിരുവനന്തപുരം. ഹൈന്ദവർ ഭൂരിപക്ഷമുള്ള ഇവിടെ ലോക്സഭാ മണ്ഡലത്തിനു കീഴിൽ വരുന്ന പല നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് വിജയ സാധ്യത ഉണ്ട്.

മുൻപ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ ബി.ജെ.പി സ്ഥാനാർത്ഥിയായ ബി.ജെ.പി സീനിയർ നേതാവ് ഒ രാജഗോപാൽ ഇടതു സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി വെറും 12,000 വോട്ടുകൾക്കാണ് തിരുവനന്തപുരത്ത് തോറ്റത്. ആദ്യഘട്ടത്തിൽ രാജഗോപാൽ ശശി തരൂരിനെക്കാൾ ലീഡ് ചെയ്യുന്ന സാഹചര്യവും അന്ന് ഉണ്ടായി. ഒടുവിലാണ് പരാജയം ഏറ്റുവാങ്ങിയത്. പിന്നെ നെയ്യാറ്റിൻകരയിൽ നിന്ന് നിയമസഭ യിലേയ്ക്ക് മത്സരിച്ച രാജഗോപാൽ ബി.ജെ.പി യ്ക്ക് വേണ്ടി നല്ലൊരു മത്സരം തന്നെ കാഴ്ചവെയ്ക്കുകയും ചെയ്തു. നേമത്തു നിന്ന് വിജയിച്ച് നിയമസഭയിൽ എത്തി. അതുവഴി ആദ്യമായി ബി.ജെ.പി തിരുവനന്തപുരം ജില്ലയിലൂടെ നിയമസഭയിലേയ്ക്ക് അക്കൗണ്ട് തുറന്നു.

വട്ടിയൂർക്കാവിൽ കെ മുരളീധരന് എതിരെ ബി.ജെ.പി സ്ഥാനാർത്ഥിയായി നിയമസഭയിലേയ്ക്ക് മത്സരിച്ച കുമ്മനം രാജശേഖരൻ ഇടതു സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി രണ്ടാം സ്ഥാനം ഉറപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ തിരുവനന്തപുരത്തെ ഏത് നിയോകമണ്ഡലങ്ങൾ എടുത്താലും ബി.ജെ.പി ക്ക് തിരുവനന്തപുരത്ത് നിർണ്ണായക സ്വാധീനം ഉണ്ടെന്ന് കാണാം. ഈ അവകാശവാദമൊന്നും തൃശൂരിൽ ഉന്നയിക്കാൻ പറ്റില്ല. അത് സുരേഷ് ഗോപി എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. അതുകൊണ്ട് ലോക് സഭയിലേയ്ക്ക് ഇനി ബി.ജെ.പി അക്കൗണ്ട് തുറന്നാൽ അത് തിരുവനന്തപുരത്തു നിന്ന് തന്നെ ആയേക്കാം. തരൂർ ഉള്ളിടത്തോളം കാലം അതിൻ്റെ സാധ്യത എത്രമാത്രമെന്ന് കണ്ട് തന്നെ അറിയണം.


Politics, Election, Lok Sabha Election, Suresh Gopi, BJP, Rajeev Chandrasekhar, Kerala, Thrissur, Thiruvananthapuram, Congress, Sasi Tirur, O Rajagopal, Neyyattinkara, LDF, UDF, BJP more chance of winning in Thiruvananthapuram than Thrissur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia