മാറ്ററിയാന്‍ ഉരച്ചുനോക്കുന്ന കൊളുത്തു ഭാഗത്ത് മാത്രം സ്വര്‍ണം പൂശി തിരൂര്‍ പൊന്നിലൂടെ പറ്റിച്ചെടുത്തത് 2.72 കോടി രൂപ; ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉദുമ ശാഖയില്‍ അരങ്ങേറിയത് ഞെട്ടിക്കുന്ന തട്ടിപ്പ്
Aug 3, 2021, 18:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 03.08.2021) ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉദുമ ശാഖയില്‍ വ്യാജ സ്വര്‍ണ വായ്പയുടെ പേരില്‍ അരങ്ങേറിയത് വന്‍ തട്ടിപ്പ്. മാറ്ററിയാന്‍ ഉരച്ചുനോക്കുന്ന കൊളുത്തു ഭാഗത്ത് യഥാര്‍ഥ സ്വര്‍ണം വയ്ക്കുകയും ബാക്കി ഭാഗത്ത് മുക്കുപണ്ടവും ചേര്‍ത്താണ് കള്ളക്കളി നടത്തിയത്.
'തിരൂര്‍ പൊന്ന്' എന്നു പറയുന്ന ചെമ്പില്‍ സ്വര്‍ണംപൂശിയ ആഭരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് ബാങ്ക് മാനേജര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ബാങ്ക് മാനേജര്‍ റിജുവിന്റെ പരാതിയില്‍ 13 പേര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുഹമ്മദ് സുഹൈര്‍, ഹസന്‍, റുഷൈദ്, അബ്ദുല്‍ റഹീം, എം അനീസ്, മുഹമ്മദ് ശമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിന്‍ ജഷീദ്, മുഹമ്മദ് ശഹമത്ത്, മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാന്‍, മുഹമ്മദ് ഹാശിം, ഹാരിസുല്ല എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ റിമാന്‍ഡിലാണ്.
വ്യത്യസ്ത ഘട്ടങ്ങളിലായാണ് ഇവര്‍ ബാങ്കില്‍ മുക്കുപണ്ട തട്ടിപ്പ് നടത്തിയത്. ഉദുമ ശാഖയിലെ അപ്രൈസറായ നീലേശ്വരം സ്വദേശിയെ തല്‍സ്ഥാനത്തുനിന്നു മാറ്റി. അപ്രൈസറുടെ അറിവില്ലാതെ ഈ തട്ടിപ്പ് പ്രായോഗികമല്ല.
കെ എം മുഹമ്മദ് സുഹൈറിന് ബാങ്ക് ജീവനക്കാരുമായി ഉണ്ടായ സൗഹൃദത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. ആദ്യം സുഹൈര്‍ ആണ് 3 തവണ സ്വര്‍ണം പണയപ്പെടുത്തിയത്. പിന്നീട് മറ്റുള്ളവരെ ബാങ്കുമായി പരിചയപ്പെടുത്തി. തുടര്‍ന്ന് വിവിധ അകൗണ്ടുകളിലൂടെ സ്വര്‍ണം പണയപ്പെടുത്തി തട്ടിപ്പ് തുടര്‍ന്നു.
ഒന്നാം പ്രതിയായ സുഹൈര്‍ മാത്രം മൂന്ന് തവണയായി ആഭരണം പണയം വച്ച് 22 ലക്ഷം രൂപ എടുത്തു. പണയപ്പെടുത്തിയവര്‍ ഏറെ വിശ്വാസമുള്ള ആളുകളായതിനാല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തിയില്ല. ബാങ്കില്‍ പണയപ്പെടുത്തിയ ആഭരണങ്ങളില്‍ ഏറെയും നെക്ലേസ് വിഭാഗത്തിലുള്ളതായിരുന്നു. പുതിയ മാലകളായിരുന്നു പണയത്തിനായി കൊണ്ടു വന്നിരുന്നത്. ഒറ്റ നോട്ടത്തില്‍ സ്വര്‍ണം തന്നെ. ഉരച്ചു നോക്കിയപ്പോഴും 916. സംശയമൊന്നും തോന്നാതെ ബാങ്ക് അധികൃതര്‍ വായ്പയായി 2.72 കോടി രൂപ നല്‍കി.
പിന്നെയാണ് ഓഡിറ്റിങ് സമയത്ത് സ്വര്‍ണം പുറത്തെടുത്ത് പരിശോധന നടത്തിയപ്പോള്‍ തട്ടിപ്പ് പുറത്തായത്. സംശയം തോന്നിയതിനെ തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ഉരച്ചു നോക്കുന്നിടത്ത് മാത്രമേ സ്വര്‍ണമുള്ളൂവെന്ന് മനസിലാക്കുന്നത്. മുഴുവന്‍ മുക്കുപണ്ടമാണെന്ന് ഇതിലൂടെ തെളിയുകയായിരുന്നു. ബാങ്കുകാര്‍ക്ക് സ്വര്‍ണ വായ്പ നല്‍കുന്നതില്‍ പുതിയ വെല്ലുവിളിയാണ് ഈ രീതി.
സുഹൈറും കൂട്ടാളികളും ചേര്‍ന്നു 2020 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള 9 മാസക്കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. സുഹൈറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുക്കുപണ്ടങ്ങള്‍, ചെമ്പില്‍ സ്വര്‍ണം പൂശാന്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍, ബാങ്കില്‍ പണയപ്പെടുത്തിയതിന്റെ രസീതുകള്‍ തുടങ്ങിയവ കണ്ടെടുത്തു. സുഹൈല്‍ മറ്റു ബാങ്കുകളിലും സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നതായി ബേക്കല്‍ സി ഐ വി പി വിപിന്‍ കെവാര്‍ത്തയോട് പറഞ്ഞു.
ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാശം ബേക്കല്‍ സി ഐ പി രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

